ADVERTISEMENT

തിരുവനന്തപുരം ∙ ഒരാഴ്ചയ്ക്കകം നിയമസഭ തുടങ്ങാനിരിക്കെ, വിവാദമായ കേസുകളിൽ പ്രതിസ്ഥാനത്തു നിൽക്കുന്നത് 8 എംഎൽഎമാർ. എൽഡിഎഫിൽ മന്ത്രി വി.ശിവൻകുട്ടിയടക്കം 4 എംഎൽഎമാർ കോളിളക്കമുണ്ടാക്കിയ കേസുകളിൽ പ്രതികൾ. യുഡിഎഫിൽ 3 പേർ. ഇരുപക്ഷത്തുമില്ലാതെ നിൽക്കുന്ന പി.വി.അൻവറാണ് എട്ടാമൻ.

വയനാട് ബത്തേരിയിൽ ഐ.സി.ബാലകൃഷ്ണൻ എംഎൽഎ പ്രതിയായ ആത്മഹത്യക്കേസ് 17ന് ആരംഭിക്കുന്ന സഭാസമ്മേളനത്തിൽ ചർച്ചയ്ക്കു വരുമെന്നുറപ്പാണ്. ഇതോടൊപ്പം മറ്റ് എംഎൽഎമാർ പ്രതികളായ കേസുകൾ കൂടിയാകുന്നതോടെ ചർച്ച കൊഴുക്കും.

∙ മന്ത്രി വി.ശിവൻകുട്ടി, കെ.ടി.ജലീൽ (സിപിഎം)

2015 മാർച്ചിൽ മന്ത്രി കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെ നിയമസഭയിൽ അക്രമം നടത്തിയെന്ന കേസ്. 2.2 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയതിനു പൊതുമുതൽ നശിപ്പിച്ചെന്ന വകുപ്പുമുണ്ട്. പ്രതികളെ കുറ്റപത്രം വായിച്ചുകേൾപ്പിച്ചു.

∙ ആന്റണി രാജു (ജനാധിപത്യ കേരള കോൺഗ്രസ്)

ലഹരിമരുന്നുമായി പിടിയിലായ വിദേശിയെ കേസിൽനിന്നു രക്ഷിക്കാൻ, അഭിഭാഷകനായിരിക്കെ തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്. ഒരു വർഷത്തിനകം വിചാരണ തീർക്കണമെന്നു സുപ്രീംകോടതിയുടെ നിർദേശം. നെടുമങ്ങാട് മജിസ്ട്രേട്ട് കോടതിയുടെ പരിഗണനയിലുള്ള കേസ്, പൊതുപ്രവർത്തകർക്കുള്ള പ്രത്യേക കോടതിയിലേക്കു മാറ്റി.

∙ എം.മുകേഷ് (സിപിഎം)

ഹേമ കമ്മിറ്റി റിപ്പോർട്ടിനുശേഷം നടി നടത്തിയ വെളിപ്പെടുത്തലിൽ ലൈംഗികാതിക്രമത്തിനും വഞ്ചനയ്ക്കും കേസ്. മുൻകൂർ ജാമ്യമുള്ളതിനാൽ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു. കുറ്റപത്രം കോടതിയിൽ.

∙ എം.വിൻസന്റ് (കോൺഗ്രസ്)

ബാലരാമപുരം സ്വദേശിനിയുടെ പരാതിയിൽ ലൈംഗികാതിക്രമക്കേസ്. 2017 ൽ അറസ്റ്റിലായി. നെയ്യാറ്റിൻകര അഡിഷനൽ സെഷൻസ് കോടതിയിൽ പൊലീസ് കുറ്റപത്രം നൽകി. പ്രതിയെ കുറ്റപത്രം വായിച്ചുകേൾപ്പിച്ചശേഷം വിചാരണയിലേക്കു കടക്കും.

∙ എൽദോസ് കുന്നപ്പിള്ളി (കോൺഗ്രസ്)

തിരുവനന്തപുരം പേട്ട സ്വദേശിനിയുടെ പരാതിയിൽ ലൈംഗികാതിക്രമം, തട്ടിക്കൊണ്ടുപോകൽ, കൊലപാതകശ്രമം എന്നിവയ്ക്കു കേസ്. മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. കുറ്റപത്രം ഇപ്പോൾ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ. വിചാരണ ഏതു കോടതിയിൽ എന്നു തീരുമാനിച്ചിട്ടില്ല.

∙ ഐ.സി.ബാലകൃഷ്ണൻ (കോൺഗ്രസ്)

വയനാട് ഡിസിസി ട്രഷറർ എൻ.എം.വിജയന്റെ മരണത്തിൽ, ആത്മഹത്യക്കുറിപ്പ് അടിസ്ഥാനമാക്കി ആത്മഹത്യാപ്രേരണക്കുറ്റത്തിനു കേസ്. ഈ മാസം 15 വരെ കോടതി അറസ്റ്റ് തടഞ്ഞു.

∙ പി.വി.അൻവർ

നിലമ്പൂരിൽ സമരത്തിനിടെ പ്രവർത്തകർ വനംവകുപ്പ് ഓഫിസ് ആക്രമിച്ചതിന് പൊതുമുതൽ നശിപ്പിച്ചതിനും ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും കേസ്. അറസ്റ്റിലായെങ്കിലും ജാമ്യത്തിൽ. ഉന്നതപൊലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തിയെന്ന പരാതിയിൽ മഞ്ചേരിയിലും കോട്ടയത്തും കേസ്.

English Summary:

Eight MLAs facing charges: Eight Kerala MLAs facing criminal charges ahead of assembly session

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com