കെഎസ്ഇബി ഡയറക്ടർ നിയമനത്തിന് സേർച് കമ്മിറ്റി

Mail This Article
തിരുവനന്തപുരം∙ ലക്ഷങ്ങൾ ചെലവഴിച്ച് തയാറാക്കിയ പട്ടിക ഫയലിൽ പൂഴ്ത്തി കെഎസ്ഇബിയിൽ ഡയറക്ടർ തസ്തികകളിലേക്കു പുതിയ നിയമനം നടത്താൻ ഊർജ വകുപ്പ് സേർച് കമ്മിറ്റി രൂപീകരിച്ചു. ഇലക്ട്രിക്കൽ, സിവിൽ ഡയറക്ടർമാരെ കണ്ടെത്താനാണ് സേർച് കമ്മിറ്റി. നേരത്തേ ഈ തസ്തികകളിലേക്കു നിയമനത്തിന് 17 ലക്ഷത്തോളം രൂപ ചെലവഴിച്ചു തയാറാക്കിയ പട്ടിക മറച്ചുവച്ചാണ് കമ്മിറ്റിയെ നിയോഗിച്ചത്.
മുൻകാലങ്ങളിൽ സേർച് കമ്മിറ്റി രൂപീകരിച്ചാണ് കെഎസ്ഇബിയിൽ ഡയറക്ടർമാരെ നിയമിച്ചിരുന്നത്. എന്നാൽ, കഴിഞ്ഞ വർഷം ഫിനാൻസ്, ഇലക്ട്രിക്കൽ, സിവിൽ വിഭാഗം ഡയറക്ടർ തസ്തികകളിലേക്കു ചുരുക്കപ്പട്ടിക തയാറാക്കാൻ കെഎസ്ഇബി കേരള പബ്ലിക് എന്റർപ്രൈസസ് സിലക്‌ഷൻ ആൻഡ് റിക്രൂട്മെന്റ് ബോർഡിനോട് ആവശ്യപ്പെട്ടു. ബോർഡ് മൂന്നു തസ്തികകളിലേക്കും ചുരുക്കപ്പട്ടിക തയാറാക്കി കെഎസ്ഇബിക്കു കൈമാറി. ഓരോ തസ്തികയ്ക്കും 8.26 ലക്ഷം രൂപ വീതം ആകെ 24.78 ലക്ഷം രൂപ ഫീസായി നൽകണമെന്ന റിക്രൂട്മെന്റ് ബോർഡിന്റെ ആവശ്യം അംഗീകരിച്ച് തുക അനുവദിക്കുകയും ചെയ്തു. ഇത്രയും വലിയ ചെലവിൽ തയാറാക്കിയ പട്ടികയിൽ നിന്നു ഫിനാൻസ് വിഭാഗം ഡയറക്ടറെ മാത്രമാണു നിയമിച്ചത്. ബോർഡ് നൽകിയ പട്ടികയിൽ യോഗ്യതയുള്ള വ്യക്തികളുണ്ടായിരിക്കെ നിയമനം നടത്താതെയാണ് ഇലക്ട്രിക്കൽ, സിവിൽ വിഭാഗങ്ങളിലേക്കു നിയമനം നടത്താൻ കെഎസ്ഇബി സിഎംഡി അധ്യക്ഷനായി സേർച് കമ്മിറ്റി രൂപീകരിച്ചത്. ഊർജ വകുപ്പ് ജോയിന്റ് സെക്രട്ടറിയും സിഎംഡി നാമനിർദേശം ചെയ്ത വിഷയ വിദഗ്ധൻ എം.എ.കെ.പി.സിങ്ങുമാണ് അംഗങ്ങൾ. വിഷയ വിദഗ്ധന് കെഎസ്ഇബി നൽകേണ്ട ഫീസ് കൂടിയാകുമ്പോൾ രണ്ടു തസ്തികകളിലെയും നിയമനം ചെലവേറിയതാകും.