സമാധിയിരുത്തൽ വിവാദം: കല്ലറ തുറക്കലിൽ ഇന്ന് ഉത്തരവിനു സാധ്യത; ബന്ധുക്കൾ കോടതിയിലേക്കെന്ന് സൂചന

Mail This Article
നെയ്യാറ്റിൻകര ∙ പിതാവിനെ മക്കൾ സമാധി ഇരുത്തിയെന്ന സംഭവത്തിൽ കല്ലറ തുറന്നു പരിശോധിക്കാൻ ജില്ലാ ഭരണകൂടം ഇന്ന് ഉത്തരവിട്ടേക്കും. അനുമതി ലഭിച്ചയുടൻ പരിശോധന നടത്തുമെന്ന് നെയ്യാറ്റിൻകര ഡിവൈഎസ്പി എസ്.ഷാജി, സിഐ: എസ്.ബി.പ്രവീൺ എന്നിവർ പറഞ്ഞു. ഇന്നലെ അവധിയായതിനാൽ ഉത്തരവിറങ്ങിയിരുന്നില്ല. അതേസമയം, സമാധിയായി എന്നു പറയപ്പെടുന്ന നെയ്യാറ്റിൻകര ആറാലുംമൂട് കാവുവിളാകം സിദ്ധൻ ഭവനിൽ ഗോപന്റെ (മണിയൻ – 69) വീട്ടുകാർ, ജില്ലാ ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ ഇന്ന് കോടതിയെ സമീപിക്കുമെന്നാണ് സൂചന.
കല്ലറ പൊളിച്ചു പരിശോധിക്കണമെന്ന നോട്ടിസ് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഗോപന്റെ മക്കളായ സനന്തനും രാജസേനനും പറഞ്ഞു. ആർഡിഒയുടെ ചുമതല വഹിക്കുന്ന സബ് കലക്ടർ ഒ.വി.ആൽഫ്രഡ് ഇതുസംബന്ധിച്ചു ചർച്ച നടത്തുക മാത്രമാണുണ്ടായതെന്നും അവർ അറിയിച്ചു. നാട്ടുകാരിൽ ചിലർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ‘ആളെ കാണാനില്ല’ എന്ന പരാതി അന്വേഷിക്കാൻ എത്തിയപ്പോഴാണ് പിതാവ് സമാധിയായിയെന്ന വിവരം ഗോപന്റെ മക്കൾ അറിയിച്ചതെന്നും വീടിനു സമീപത്ത് സമാധി ഇരുത്തിയെന്ന് അവർ പറഞ്ഞതായും പൊലീസ് അറിയിച്ചു. ദുരൂഹത ആരോപിക്കപ്പെട്ട സാഹചര്യത്തിൽ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുകയെന്നത് പൊലീസിന്റെ ഉത്തരവാദിത്തമെന്നു ഡിവൈഎസ്പി പറഞ്ഞു.
പിതാവിന്റെ സമാധി അറ തുറക്കാൻ അനുവദിക്കില്ലെന്നും നിയമനടപടിയെക്കുറിച്ച് ഹിന്ദു ഐക്യവേദി തീരുമാനിക്കുമെന്നും ഗോപന്റെ മകൻ സനന്തൻ പറഞ്ഞു. വീടിനും ക്ഷേത്രത്തിനും സമീപം നിർമിച്ച പ്രത്യേക അറയിൽ വ്യാഴാഴ്ച രാവിലെ പത്തരയോടെ ഗോപൻ സമാധിക്കൊരുങ്ങി എത്തിയതായാണ് കുടുംബാംഗങ്ങൾ പറയുന്നത്. അടുത്ത ദിവസം പുലർച്ചെ മൂന്നരയോടെ സമാധി പൂർത്തിയായി എന്നും അതിനു ശേഷം കൃഷ്ണശില ഉപയോഗിച്ച് അറ മൂടിയെന്നും മകൻ രാജസേനൻ പറഞ്ഞു.