നിക്ഷേപിച്ചത് സ്വർണം പണയംവച്ചും കടം വാങ്ങിയും; ട്രേഡിങ് തട്ടിപ്പിൽ വൈദികന്റെ 1.41 കോടി നഷ്ടപ്പെട്ട സംഭവം

Mail This Article
കടുത്തുരുത്തി ∙ ഓൺലൈൻ ട്രേഡിങ് തട്ടിപ്പിലൂടെ 1.41 കോടി രൂപ നഷ്ടമായ വൈദികൻ നിക്ഷേപത്തിനു പണം സമാഹരിച്ചതു സ്വർണാഭരണങ്ങൾ പണയംവച്ചും പലരിൽനിന്നും വായ്പ വാങ്ങിയുമാണെന്നും പൊലീസ് കണ്ടെത്തി. സഹോദരിയുടെ വീടുനിർമാണത്തിനായി സ്ഥലംവിറ്റു കരുതിയിരുന്ന 70 ലക്ഷം രൂപയും വൈദികൻ കടംവാങ്ങി വ്യാജ മൊബൈൽ ആപ്പിലൂടെ നിക്ഷേപിച്ചു.
ബാങ്ക് അക്കൗണ്ട് വഴിയാണു വൈദികൻ പണം കൈമാറിയിരുന്നതെന്ന് അന്വേഷണത്തിനു നേതൃത്വം നൽകുന്ന കടുത്തുരുത്തി എസ്എച്ച്ഒ ടി.എസ്.റെനീഷ് പറഞ്ഞു. ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകിയതോടെ പൊലീസ് സംഘം ബാങ്കുമായി ബന്ധപ്പെട്ട്, വൈദികന്റെ അക്കൗണ്ടിൽ ഉണ്ടായിരുന്ന 28 ലക്ഷം രൂപ തട്ടിപ്പുസംഘത്തിന്റെ കയ്യിലേക്കു പോകാതെ മരവിപ്പിച്ചു.
ഈ പണം വൈദികനു തിരികെ ലഭിക്കും. 850% ലാഭം വാഗ്ദാനം ചെയ്താണു വൈദികനുമായി തട്ടിപ്പുസംഘം ഇടപാട് നടത്തിയതെന്നു പൊലീസ് പറഞ്ഞു. ആദ്യം 50 ലക്ഷവും പിന്നീടു 17 ലക്ഷവും കൈമാറി. വാഗ്ദാനം ചെയ്ത രീതിയിൽ പണം തിരികെ ലഭിച്ചതോടെ പലരിൽ നിന്നായി സ്വരൂപിച്ച 1.41 കോടി രൂപ വൈദികൻ നിക്ഷേപിക്കുകയായിരുന്നു. പ്രശസ്തമായ ഒരു കമ്പനിയുടെ മൊബൈൽ ആപ്ലിക്കേഷന്റെ വ്യാജപ്പതിപ്പിലൂടെയാണു തട്ടിപ്പു നടത്തിയതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.വൈദികൻ 1.41 കോടി രൂപ നിക്ഷേപിച്ചതു സംബന്ധിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിവരങ്ങൾ തേടിയിട്ടുണ്ട്.