സഹകരണ സംഘം : ടിസിഎസിനെ ഒഴിവാക്കാൻ നീക്കം, ഏകീകൃത സോഫ്റ്റ്‌വെയർ;പരിശോധനയ്ക്ക് സമിതി

Mail This Article
തിരുവനന്തപുരം∙ സഹകരണ സംഘങ്ങളെ ഏകീകൃത സോഫ്റ്റ്‌വെയറിന്റെ കീഴിൽ കൊണ്ടുവരുന്നതിന് ടാറ്റാ കൺസൽറ്റൻസി സർവീസുമായി (ടിസിഎസ്) കരാറുമായി ബന്ധപ്പെട്ട് വിഷയങ്ങൾ പരിശോധിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷയായി സമിതിയെ നിയോഗിച്ചു. അഡിഷനൽ ചീഫ് സെക്രട്ടറി (ധനകാര്യം), സെക്രട്ടറി (ഐടി), സ്പെഷൽ സെക്രട്ടറി (സഹകരണം), സഹകരണ റജിസ്ട്രാർ എന്നിവരാണ് സമിതിയംഗങ്ങൾ. ടിസിഎസിനെ കരാറിൽനിന്ന് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്നാണു വിവരം. ടിസിഎസിന് കരാർ നൽകാൻ നടപടിയെടുക്കുന്നതിനു നേരത്തേ റജിസ്ട്രാറിനെ ചുമതലപ്പെടുത്തി ഉത്തരവിറക്കിയിരുന്നു. പക്ഷേ കരാറിലെ ചില സംശയങ്ങൾ ചൂണ്ടിക്കാട്ടി റജിസ്ട്രാർ ഒപ്പിട്ടില്ല. ടിസിഎസിന് നൽകാതെ സ്വന്തംനിലയിൽ സോഫ്റ്റ്‌വെയർ ഉണ്ടാക്കുന്നതിനാണു നിലവിൽ തീരുമാനം.
4 വർഷം മുൻപാണ് ടിസിഎസുമായി കരാറിനു നടപടികൾ തുടങ്ങിയത്. ഒരു കോടി രൂപ കരാറിനു മുന്നോടിയായി സർക്കാരിലേക്ക് ടിസിഎസ് അടയ്ക്കുകയും ചെയ്തിരുന്നു. 3 വർഷമായിട്ടും കരാർ ഒപ്പിടാത്തതിനാൽ പഴയ കരാർ തുകയിൽ തങ്ങൾക്ക് മുന്നോട്ടുപോകാൻ കഴിയില്ലെന്നു കാണിച്ച് ടിസിഎസ് ഒരു വർഷം മുൻപ് കത്തുനൽകിയിരുന്നു. ആദ്യം 60 കോടി രൂപയും പിന്നീട് 6 വർഷം വാടകയായി ബാക്കിതുകയുമാണു നൽകേണ്ടിയിരുന്നത്. ആകെ 206 കോടി രൂപയായിരുന്നു ടിസിഎസിന് നൽകേണ്ടത്. കരാർ തുക കൂട്ടണമെന്ന ടിസിഎസിന്റെ ആവശ്യത്തിൽ സമവായനീക്കം നടത്തി തുക കൂട്ടാതെതന്നെ മുന്നോട്ടുപോകാമെന്ന് സർക്കാർ അന്നു തീരുമാനമെടുത്തു. ഇപ്പോൾ 4 വർഷമായിട്ടും നടപടിയാകാത്തതിനാൽ കരാറിൽനിന്ന് പിൻവാങ്ങുകയാണെന്ന് കാണിച്ച് ടിസിഎസ് കത്തു നൽകി. ഉദ്യോഗസ്ഥതലത്തിൽ എതിർപ്പ് കൂടിയതോടെ സ്വന്തംനിലയിൽ സോഫ്റ്റ്‌വെയർ ഉണ്ടാക്കാമെന്നാണ് സഹകരണ റജിസ്ട്രാറിന്റെ നിർദേശം. നാൽപതോളം കമ്പനികളാണ് ഇപ്പോൾ ബാങ്കുകൾക്ക് സോഫ്റ്റ്‌വെയർ നൽകുന്നത്. ഇതിൽ സുതാര്യതയില്ലെന്നാണ് ആക്ഷേപം.