കെ.എം.മാണി കാരുണ്യത്തെ രാഷ്ട്രീയ പ്രവർത്തനമാക്കിയ നേതാവ്: സ്പീക്കർ

Mail This Article
തിരുവനന്തപുരം∙ കാരുണ്യം രാഷ്ട്രീയപ്രവർത്തനത്തിന്റെ അടിസ്ഥാന പ്രമാണമാക്കി മാറ്റിയ ജനനേതാവായിരുന്നു കെ.എം.മാണിയെന്ന് സ്പീക്കർ എ.എൻ.ഷംസീർ. ദീർഘകാല അനുഭവസമ്പത്ത് ഉണ്ടായിട്ടും നിയമസഭാ സമ്മേളന കാലയളവിൽ പരീക്ഷയ്ക്ക് ഒരുങ്ങുന്ന കുട്ടിയെപ്പോലെ തയാറെടുക്കുന്ന കെ.എം.മാണിയുടെ പാർലമെന്ററി പ്രവർത്തനം പുതിയ തലമുറയിലെ നിയമസഭാ സാമാജികർക്ക് വഴികാട്ടിയാണ്. കർഷകത്തൊഴിലാളി പെൻഷൻ മുതൽ നിർധനർക്ക് മികച്ച ചികിത്സ ലഭ്യമാക്കിയ കാരുണ്യ പദ്ധതി വരെ, കെ.എം.മാണി ആവിഷ്‌കരിച്ച പദ്ധതികളെല്ലാം രാജ്യത്തിനാകെ മാതൃകയായി മാറിയെന്നും എ.എൻ.ഷംസീർ പറഞ്ഞു.
കെ.എം.മാണിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് കേരള കോൺഗ്രസ്(എം) സംസ്ഥാനവ്യാപകമായി 1000 കേന്ദ്രങ്ങളിൽ ‘കരുണയുടെ കയ്യൊപ്പ്’ എന്ന ആശയവുമായി സംഘടിപ്പിക്കുന്ന കാരുണ്യദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പഴവങ്ങാടിയിലെ ശ്രീചിത്രഹോമിൽ നിർവഹിക്കുകയായിരുന്നു സ്പീക്കർ.
കെ.എം.മാണിയുടെ ജന്മദിനമായ ജനുവരി 30 കാരുണ്യദിനമായി സർക്കാർ പ്രഖ്യാപിക്കണമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച കേരള കോൺഗ്രസ്(എം) ചെയർമാൻ ജോസ് കെ.മാണി ആവശ്യപ്പെട്ടു.
തുടർന്ന് ശ്രീചിത്രഹോമിലെ അന്തേവാസികളുടെ ഉപയോഗത്തിനുള്ള സാമഗ്രികൾ കൈമാറി. അന്തേവാസികൾക്കൊപ്പം ഭക്ഷണവും കഴിച്ചു.
ചടങ്ങിൽ മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തി. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസി , ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്, പാർട്ടി വൈസ് ചെയർമാൻ തോമസ് ചാഴികാടൻ, ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്, എംഎൽഎമാരായ ജോബ് മൈക്കിൾ, പ്രമോദ് നാരായൺ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജില്ലാ പ്രസിഡന്റ് സഹായദാസ്, ശ്രീചിത്ര ഹോം സൂപ്രണ്ട് വി.ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.