കിഫ്ബി റോഡ്: ടോൾ കൊള്ള 30 കിലോമീറ്ററിനും; പിരിവ് എഐ സാങ്കേതികവിദ്യയിൽ

Mail This Article
തിരുവനന്തപുരം / ആലപ്പുഴ ∙ കിഫ്ബിക്കു റോഡുകളിൽനിന്നു ടോൾ പിരിക്കാനായി സർക്കാർ നിയമഭേദഗതി കൊണ്ടുവരുന്നു. 30 കിലോമീറ്റർ വാഹനത്തിൽ സഞ്ചരിച്ചാൽ ടോൾ ഇൗടാക്കും. ടോൾ ബൂത്ത് സ്ഥാപിക്കുന്നതിനു പകരം എഐ സാങ്കേതികവിദ്യ ഉപയോഗിച്ചു പിരിവിനുള്ള വ്യവസ്ഥയും കൊണ്ടുവരും. നിയമത്തിന്റെ കരടിന് അംഗീകാരമായാൽ ഈ സമ്മേളനത്തിൽ തന്നെ ബിൽ അവതരിപ്പിച്ചോ അതിനുശേഷം ഓർഡിനൻസ് ഇറക്കിയോ നിയമഭേദഗതി നടപ്പാക്കാനാണ് ആലോചന.
കിഫ്ബിക്കു വരുമാനം ഉറപ്പാക്കാനായി ടോൾ പിരിക്കില്ലെന്ന് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് അന്നത്തെ ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ നൽകിയ ഉറപ്പിനു വിരുദ്ധമാണ് ഇപ്പോഴത്തെ നീക്കം. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണു സംസ്ഥാനത്ത് ടോൾ പിരിവ് നിർത്തലാക്കുന്നതിനു തുടക്കമിട്ടത്. ഒന്നാം പിണറായി സർക്കാരിലെ മന്ത്രി ജി.സുധാകരൻ ടോൾ പൂർണമായി നിർത്തി. ഇതെല്ലാം തകിടംമറിച്ചാണ് ഇപ്പോഴത്തെ നീക്കം.
ദേശീയപാതയ്ക്കു സമാനമായ ദീർഘദൂര റോഡുകളിൽ മാത്രം ടോൾ പിരിക്കാമെന്നാണു പഠന റിപ്പോർട്ടിലെ നിർദേശം. പരീക്ഷണാടിസ്ഥാനത്തിൽ ആദ്യം ഏതെങ്കിലുമൊരു റോഡിൽ നടപ്പാക്കാനും നിർദേശിക്കുന്നു. നിരക്ക് ദേശീയപാതയിലേതിനെക്കാൾ കുറവായിരിക്കും.
നിലവിൽ നിർമിക്കുന്ന റോഡുകളിൽ മതിയോ, നേരത്തേ പൂർത്തിയാക്കിയവയിലും വേണോ എന്നൊന്നും ചർച്ച ചെയ്തിട്ടില്ലെന്ന് കിഫ്ബി അധികൃതർ അറിയിച്ചു. ഏതൊക്കെ റോഡുകൾ വേണമെന്നു സർക്കാരാണു തീരുമാനമെടുക്കേണ്ടതെന്നും പറഞ്ഞു.