സനാതന ധർമം എല്ലാറ്റിനെയും ഒന്നിപ്പിക്കുന്നു: മോഹൻ ഭാഗവത്

Mail This Article
ചെറുകോൽപുഴ ∙ എല്ലാറ്റിനെയും ഒന്നിപ്പിക്കുന്ന നിയമമാണു സനാതന ധർമമെന്ന് ആർഎസ്എസ് സർ സംഘചാലക് മോഹൻ ഭാഗവത്.
അയിരൂർ – ചെറുകോൽപുഴ ഹിന്ദു മത പരിഷത്തിലെ ഹിന്ദു ഏകതാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ധർമമാണ് ഹിന്ദുവിന്റെ പ്രാണൻ. മതത്തിന്റെ പേരിൽ ലോകത്ത് കലഹങ്ങൾ ഏറി വരുന്നു. ഏകതയാണു ഹിന്ദുധർമത്തിനു മുന്നോട്ടു വയ്ക്കാനുള്ളത്. തങ്ങളുടേതാണു മികച്ചതെന്ന വാദം തെറ്റാണ്. ഭിന്നിച്ചു നിൽക്കുന്ന ഹിന്ദു സമൂഹം ഉള്ളിലെ ശക്തി തിരിച്ചറിഞ്ഞ് ഐക്യത്തോടെ നിന്നാൽ വളരാമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ലഹരി ഉപയോഗം വ്യാപകമാകുന്നു. കുടുംബത്തിലെ ഒരുമയിലൂടെയും കൂടിച്ചേരലുകളിലൂടെയും ഇതിനെ പ്രതിരോധിക്കാം. സംസ്കാരത്തിലും വസ്ത്രത്തിലും ഭാഷയിലും സ്വദേശി സംസ്കാരം ഉയർത്തിപ്പിടിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
പരിസ്ഥിതിയിൽ ഈശ്വരചൈതന്യമുള്ളതിനാൽ ഹിന്ദു ധർമത്തിൽ പരിസ്ഥിതി സംരക്ഷണം ഏറെ പ്രധാനമാണ്. ഭേദഭാവം വെടിയാനാണു ശ്രീനാരായണ ഗുരു സമൂഹത്തോട് പറഞ്ഞത്. വസുധൈവ കുടുംബകം എന്ന കാഴ്ചപ്പാടാണ് ഗുരുമുന്നോട്ട് വച്ചത്. ശ്രീനാരായണ ഗുരുവിന്റെ സംസ്കൃത കൃതിയായ ശ്രീ നാരായണ സ്മൃതിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഡോ. ആനന്ദ് രാജിന്റെ വേദ ജ്യോതി ഭാഷ്യം വിവർത്തനം പുസ്തക പ്രകാശനം മോഹൻ ഭാഗവത് നിർവഹിച്ചു. സ്വാമി ചിദാനന്ദ ഭാരതി ഏറ്റുവാങ്ങി.
ചടങ്ങിൽ ഹിന്ദു മത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്.നായർ അധ്യക്ഷത വഹിച്ചു.
ഹിന്ദു മത മഹാമണ്ഡലം വൈസ് പ്രസിഡന്റ് കെ.ഹരിദാസ്, പ്രജ്ഞാ വാഹക് ദേശീയ സംയോജകൻ ജെ.നന്ദകുമാർ, കാഭാ സുരേന്ദ്രൻ, ഹിന്ദു മത മഹാമണ്ഡലം സെക്രട്ടറി ഡി.രാജഗോപാൽ തുടങ്ങിയവർ പ്രസംഗിച്ചു.
അയിരൂർ – ചെറുകോൽപുഴ ഹിന്ദു മത പരിഷത്തിനു തുടക്കം കുറിച്ച ചട്ടമ്പി സ്വാമികളുടെ ചിത്രം പാർലമെന്റിൽ ഉൾപ്പെടുത്താൻ മോഹൻ ഭാഗവത് ഇടപെടൽ നടത്തണമെന്ന് ഹിന്ദു മത മഹാമണ്ഡലം വൈസ് പ്രസിഡന്റ് കെ.ഹരിദാസ് അഭ്യർഥിച്ചു.