പാതിവില തട്ടിപ്പ്: അനന്തു കൃഷ്ണൻ ‘പൊളിറ്റിക്കൽ ഫണ്ടർ’; കൊടിഭേദമില്ലാതെ പണം; രേഖകൾ പൊലീസിന്

Mail This Article
കൊച്ചി ∙ പാതിവില തട്ടിപ്പുകേസിലെ പ്രതി അനന്തു കൃഷ്ണൻ എറണാകുളം, ഇടുക്കി ജില്ലകളിലെ ചെറുതും വലുതുമായ അൻപതോളം രാഷ്ട്രീയക്കാരുടെ ‘പൊളിറ്റിക്കൽ ഫണ്ടർ’ ആണെന്നു പൊലീസ് കണ്ടെത്തി. പല പരിപാടികളും സ്പോൺസർ ചെയ്തതിനു പുറമേ, തിരഞ്ഞെടുപ്പു ഫണ്ടായും പണം നൽകി. മുൻനിര പാർട്ടികളെയെല്ലാം ബാധിക്കുന്ന കേസായതിനാൽ പണം വാങ്ങിയവരുടെ പട്ടിക പൊലീസ് പുറത്തുവിട്ടിട്ടില്ല. അനന്തുവിനെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം നടത്തിയ തെളിവെടുപ്പിലാണ് പണമിടപാടു രേഖകൾ ലഭിച്ചത്. ആർക്കെല്ലാം എപ്പോഴെല്ലാം എത്ര വീതം പണം കൊടുത്തുവെന്നതിന്റെ കൃത്യമായ രേഖകൾ സൂക്ഷിച്ചിരുന്നു. എൻജിഒ കോൺഫെഡറേഷൻ ചെയർമാൻ കെ.എൻ.ആനന്ദകുമാറിന് മാസം 10 ലക്ഷം രൂപ വീതം നൽകിയതായും മൊഴിയുണ്ട്.
ഉദ്യോഗസ്ഥർക്കു പണം നൽകിയതിന്റെ രേഖകളും അനന്തു പൊലീസിനു കൈമാറി. വെള്ളിയാഴ്ച രാവിലെ തുടങ്ങിയ പരിശോധന തുടരുകയാണ്. കൃത്യമായ തെളിവുകൾ ലഭിച്ചതിനാൽ പണം വാങ്ങിയവരെ ചോദ്യം ചെയ്യാതെ അന്വേഷണം പൂർത്തിയാക്കാൻ കഴിയില്ല. ആർക്കെല്ലാമാണു തട്ടിപ്പിൽ നേരിട്ടു പങ്കാളിത്തമുള്ളതെന്നും പരിശോധിക്കണം. തട്ടിപ്പാണെന്നു മനസ്സിലാക്കിത്തന്നെ അനന്തുവിനെ സഹായിച്ച നേതാക്കളെയും തിരിച്ചറിയേണ്ടതുണ്ട്. സാമ്പത്തിക വഞ്ചനാക്കുറ്റങ്ങളിൽ പ്രതിചേർക്കാൻ തട്ടിപ്പിലെ കൂട്ടുത്തരവാദിത്തം പ്രധാനമാണ്. തട്ടിപ്പിന്റെ വിശദാംശങ്ങൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി), സെൻട്രൽ ഇക്കണോമിക് ഇന്റജിലൻസ് ബ്യൂറോയും ആദായനികുതി വിഭാഗവും പരിശോധിക്കുന്നുണ്ട്.
തട്ടിയത് 800 കോടി
തിരുവനന്തപുരം ∙ അനന്തു കൃഷ്ണൻ 800 കോടി രൂപയെങ്കിലും തട്ടിച്ചതായാണു പൊലീസിന്റെ പ്രാഥമിക അനുമാനം. പൊലീസ് ഈരാറ്റുപേട്ടയിലും തൊടുപുഴയിലും തെളിവെടുപ്പു നടത്തി. ചോദ്യം ചെയ്യലും തെളിവെടുപ്പും ഏറക്കുറെ പൂർത്തിയാക്കിയതിനാൽ കേസ് ക്രൈംബ്രാഞ്ചിനു കൈമാറുന്ന ഉത്തരവ് ഉടൻ ഇറങ്ങും. അനന്തു അടക്കമുള്ളവർക്കെതിരെ 153 കേസുകൾ റജിസ്റ്റർ ചെയ്തു. 600 പരാതികൾ ലഭിച്ചു. കൂടുതൽ കേസുകൾ ഇടുക്കിയിലാണ് – 34, പരാതികൾ തൊടുപുഴയിൽ – 585.
അനന്തു കൃഷ്ണനെ ജന്മനാട്ടിൽ എത്തിച്ച് തെളിവെടുത്തു
തൊടുപുഴ∙ പകുതി വിലയ്ക്ക് ഗൃഹോപകരണങ്ങളും സ്‌കൂട്ടറും നൽകുമെന്നു വാഗ്ദാനം നൽകി കോടികൾ തട്ടിയെടുത്ത കേസിൽ പ്രതി അനന്തു കൃഷ്ണനെ ജന്മനാട്ടിൽ എത്തിച്ച് തെളിവെടുത്തു. മൂവാറ്റുപുഴ പൊലീസിന് ലഭിച്ച പരാതിയെത്തുടർന്ന് അനന്തു കൃഷ്ണനെ എറണാകുളത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്നലെ രാവിലെ ഈരാറ്റുപേട്ടയിൽ എത്തിച്ച് തെളിവെടുത്തതിനു ശേഷമാണ് കോളപ്രയിലും ശങ്കരപ്പിള്ളിയിലും ഏഴുംമൈലിലും എത്തിച്ചത്. അനന്തുവിന്റെ വീട് സ്ഥിതി ചെയ്യുന്ന ഏഴാംമൈലിൽ ഇയാളെ എത്തിച്ചെങ്കിലും വാഹനത്തിൽ നിന്ന് അനന്തു കൃഷ്ണനെ പുറത്തിറക്കിയില്ല. ഏഴാംമൈലിലും കോളപ്രയിലുമുള്ള അനന്തുവിന്റെ ഓഫിസിലും എത്തി തെളിവെടുപ്പ് നടത്തി. കോളപ്ര, ഏഴാംമൈൽ, കുടയത്തൂർ ഭാഗങ്ങളിൽ വാങ്ങിയതും അഡ്വാൻസ് കൊടുത്തതുമായ സ്ഥലങ്ങൾ അനന്തു കൃഷ്ണൻ പൊലീസിനു കാണിച്ചു കൊടുത്തു. ഉച്ചയോടെ തെളിവെടുപ്പ് പൂർത്തിയാക്കി ഇയാളെ മൂവാറ്റുപുഴയിലേക്കു കൊണ്ടുപോയി.