നിഷ്കളങ്കരുടെ നിഴൽയുദ്ധം

Mail This Article
ബജറ്റിനെക്കുറിച്ച് പ്രതിപക്ഷത്തിനു മതിപ്പു തീരെയില്ലെങ്കിലും അവതരിപ്പിച്ച മന്ത്രിയോടു നീരസമില്ല. അതു കെ.എൻ.ബാലഗോപാലിന്റെ മിടുക്ക്. ആളു ധനമന്ത്രിയാണ്, മണ്ഡലത്തിൽ വല്ലതും നടക്കണമെങ്കിൽ അദ്ദേഹം കനിയുകയും വേണം. അതുകൊണ്ട് ബാലഗോപാൽ നിഷ്കളങ്കനാണെന്നുവരെ വച്ചുകാച്ചി പി.ഉബൈദുല്ല. വെറും നിഷ്കളങ്കനല്ല, തന്നെപ്പോലെ നിഷ്കളങ്കനാണെന്നും കൂട്ടിച്ചേർത്തു. ലേശം കളങ്കം ഉണ്ടായിരുന്നെങ്കിൽ കൊട്ടാരക്കരയും തളിപ്പറമ്പും ധർമടവും ആവർത്തിച്ച് ബജറ്റിൽ കടന്നുവരില്ലായിരുന്നു.
പേരു വായിക്കാതെതന്നെ സ്വന്തം മണ്ഡലത്തിനും പിണറായി വിജയന്റെയും എം.വി.ഗോവിന്ദന്റെയും മണ്ഡലങ്ങൾക്കും വേണ്ടതു കൊടുക്കാൻ മാർഗമുണ്ടായിരുന്നല്ലോ എന്നാണ് ഉബൈദുല്ല ഉദ്ദേശിച്ചത്.
തന്നെപ്പോലെ നിഷ്കളങ്കൻ എന്ന് എംഎൽഎ പറയുമ്പോൾ അതു നിന്ദാസ്തുതിയല്ലേ? സംശയം മന്ത്രി എം.ബി.രാജേഷ് വക. മന്ത്രി നിഷ്കളങ്കനായിരിക്കാം. പക്ഷേ, നീതിമാനാണോ? അല്ലേ അല്ലെന്നായി റോജി എം.ജോൺ. ആണെങ്കിൽ ഭരണപക്ഷക്കാർക്കു മനസ്സറിഞ്ഞു കൊടുത്തിട്ട് പ്രതിപക്ഷത്തോടു മുഖം തിരിക്കില്ലായിരുന്നു. ഇങ്ങനെ ചിന്തിക്കുന്ന പ്രതിപക്ഷ മനസ്സിലാണ് യു.പ്രതിഭ കളങ്കം കാണുന്നത്.
ബജറ്റ് പാക്കേജുകളിൽ വിശ്വസിക്കാത്ത ജനം ‘ഇടതുപക്ഷ നിവാരണപാക്കേജ്’ തയാറാക്കിയതായി ആബിദ് ഹുസൈൻ തങ്ങൾ. ഒന്നിലും ഫോക്കസ് ഇല്ലാത്ത, കർഷകരെ തീരെ മറന്ന ബജറ്റെന്ന് മാത്യു കുഴൽനാടൻ. കർഷകപക്ഷ പ്രഖ്യാപനങ്ങൾ ഉടൻ കെ.ഡി.പ്രസേനൻ വായിച്ചു. കോൺഗ്രസുകാരുടെ കുത്തിത്തിരിപ്പുകൃഷിക്ക് തുക നീക്കിവയ്ക്കാത്തതാണ് ഉദ്ദേശിച്ചതെങ്കിൽ സോറി. ക്ഷേമ പെൻഷൻ തുക കൂട്ടണമെന്ന ഭരണപക്ഷ മനസ്സിലിരിപ്പും പ്രസേനനിലൂടെ പുറത്തുവന്നു. അമ്മയും ഭാര്യയുടെ അമ്മയും അടങ്ങുന്ന തൊഴിലുറപ്പ് തൊഴിലാളിസമൂഹത്തോടു ബജറ്റ് നീതി പുലർത്തിയെന്ന എം.എസ്.അരുൺകുമാറിന്റെ വാക്കുകൾ സഭയെ സ്പർശിച്ചു.
സിപിഎം കാസർകോട് ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ എം.രാജഗോപാലൻ പ്രതിപക്ഷത്തു രാക്ഷസീയതയാണു ദർശിക്കുന്നത്. യാഗം മുടക്കാൻ വന്ന അസുരന്മാരായും കിഫ്ബി എന്ന കുഞ്ഞിനെ കൊല്ലാൻ തുനിയുന്ന അഭിനവ കംസന്മാരായും അദ്ദേഹം അവരെ വിശേഷിപ്പിച്ചു. ജി.എസ്.ജയലാലിന് കേരളം ഇതുവരെ ഇന്ത്യയിലെ ഇടതുപക്ഷ ബദൽ ആയിരുന്നെങ്കിൽ ഇനി അതല്ല; ലോക രാഷ്ട്രീയ കാലാവസ്ഥയ്ക്കുതന്നെ ബദലാണത്രെ ഈ ബജറ്റ്. അതോടെ ഐ.ബി.സതീഷും ലോകവീക്ഷണക്കാരനായി – അമേരിക്ക ക്യൂബയെ ഞെരുക്കുന്നതുപോലെയാണ് കേന്ദ്രം കേരളത്തെ അമർത്തുന്നത്!
ഇടവേളയ്ക്കു ശേഷം പി.ജെ.ജോസഫ് ചർച്ചയിൽ പങ്കെടുത്തപ്പോൾ ശ്രദ്ധ മുതിർന്ന നേതാവിലേക്കായി. മലയോര കർഷകജനത അഭിമുഖീകരിക്കുന്ന വിഷമങ്ങൾ അദ്ദേഹം വിവരിച്ചു. സജീവ് ജോസഫും ആ കർഷകർക്കു വേണ്ടിയാണു സംസാരിച്ചത്. ആശിച്ച മന്ത്രിസ്ഥാനം തരാനൊക്കില്ലന്നു പറഞ്ഞതുകൊണ്ടാകും, മുഖ്യമന്ത്രിയെ പരാമർശിച്ചതൊഴിച്ചാൽ, പതിവ് പിണറായി സ്തുതിക്കു തോമസ് കെ.തോമസ് നിന്നില്ല; സ്നേഹം ബാലഗോപാലിനോടായി – ഒരു പ്രത്യേക തരം മാസ്മരിക ശക്തി മന്ത്രിക്ക് ഉള്ളതുകൊണ്ടാണ് ഇങ്ങനെ ഒരു ബജറ്റ് തയാറാക്കാൻ കഴിഞ്ഞത്!