തിരുവനന്തപുരം – കണ്ണൂർ വേഗറെയിൽ: അലൈൻമെന്റ് മാറും; പ്രതീക്ഷിക്കുന്ന പദ്ധതിച്ചെലവ് ഒരു ലക്ഷം കോടി രൂപ

Mail This Article
തിരുവനന്തപുരം ∙ ഡൽഹി മെട്രോ റെയിൽ കോർപറേഷൻ (ഡിഎംആർസി) മുൻപു വിശദപദ്ധതിരേഖ (ഡിപിആർ) തയാറാക്കിയ തിരുവനന്തപുരം – കണ്ണൂർ ഹൈസ്പീഡ് പാതയുടെ അലൈൻമെന്റിൽ വ്യത്യാസം വരുത്തിയാകും പുതിയ സെമി ഹൈസ്പീഡ് പാതയ്ക്ക് അലൈൻമെന്റ് കണ്ടെത്തുകയെന്ന് ഇ.ശ്രീധരൻ. മുഖ്യമന്ത്രിക്കും കേന്ദ്ര റെയിൽവേ മന്ത്രിക്കും നൽകിയ കത്തിലാണ് ഇക്കാര്യമുള്ളത്.
തുടർച്ചയായി നഗരങ്ങളുള്ള കേരളത്തിൽ 350 കിലോമീറ്റർ വേഗം ആവശ്യമില്ലെന്നും പരമാവധി 200 കിലോമീറ്റർ മതിയെന്നുമാണു ശ്രീധരന്റെ നിലപാട്. 135 കിലോമീറ്റർ ശരാശരി വേഗത്തിൽ ട്രെയിൻ ഓടിച്ചാൽ തിരുവനന്തപുരം – കണ്ണൂർ (430 കിലോമീറ്റർ) ദൂരം മൂന്നേകാൽ മണിക്കൂറിൽ പിന്നിടാം.
ഒരു ലക്ഷം കോടി രൂപയാണു പദ്ധതിക്കു ചെലവു പ്രതീക്ഷിക്കുന്നത്. ഇതിനായി റെയിൽവേക്ക് 51 ശതമാനവും കേരളത്തിന് 49 ശതമാനവും ഓഹരിയുള്ള പ്രത്യേക ദൗത്യനിർവഹണ ഏജൻസി (എസ്‌പിവി) രൂപീകരിക്കണം. ഇതിൽ കേന്ദ്ര, സംസ്ഥാന വിഹിതമായി 30,000 കോടി രൂപ വീതവും 40,000 കോടി രൂപയുടെ വായ്പാനിക്ഷേപവും ലക്ഷ്യമിടുന്നു. ഭാവിയിൽ ചെന്നൈ – ബെംഗളൂരു – കോയമ്പത്തൂർ ഹൈസ്പീഡ് പാതകളുമായി ബന്ധിപ്പിച്ച് ദേശീയ ഹൈസ്പീഡ് റെയിൽ ശൃംഖലയുടെ ഭാഗമാകുക എന്ന ലക്ഷ്യത്തോടെയാണു പാത സ്റ്റാൻഡേഡ് ഗേജിലാക്കുന്നതെന്നും പറയുന്നു.
പദ്ധതി സംബന്ധിച്ചു കേന്ദ്ര റെയിൽവേ മന്ത്രിയുമായി മുഖ്യമന്ത്രി ഫോണിൽ സംസാരിച്ചിരുന്നു. 2 വന്ദേഭാരത് ട്രെയിനുകൾ വന്നതോടെ ഹൈസ്പീഡ് റെയിലിന്റെ ആവശ്യകത ജനങ്ങൾക്കു ബോധ്യപ്പെട്ടിട്ടുണ്ട്. വൈകാതെ ഡൽഹിയിൽ കേന്ദ്രമന്ത്രിയെ കാണും.
കെ.വി.തോമസ് (സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രതിനിധി)