കൈകോർത്ത് ലഹരി വിരുദ്ധ സഭ!

Mail This Article
കേരളത്തെ ലഹരി വിഴുങ്ങുന്നോ എന്ന ചോദ്യവും അതിന്റെ ആധിയും നിയമസഭയെ പൊതിഞ്ഞു. ആ മാരക വിപത്തിനെതിരെ കൈകോർത്തുനീങ്ങണമെന്ന വികാരമാണു സഭയെ നയിച്ചത്. പി.സി.വിഷ്ണുനാഥിന്റെ അടിയന്തരപ്രമേയ നോട്ടിസ് സഭ നിർത്തിവച്ചു ചർച്ച ചെയ്യാൻ സർക്കാർ സന്നദ്ധമാകുകയായിരുന്നു. ലഹരിക്കുടത്തിലെ ഭൂതം കേരളത്തെ വിഴുങ്ങാൻ ശ്രമിക്കുന്നതിന്റെ വ്യാപ്തി ഗൗരവത്തോടെ വിഷ്ണുനാഥ് അവതരിപ്പിച്ചു.
വൈകുന്ന ഓരോ നിമിഷവും ഒരു തലമുറ വഴുതിപ്പോകുന്നതിനു കാരണമാകുന്നെന്നും ചൂണ്ടിക്കാട്ടി. അടിയന്തരപ്രമേയ അവതാരകൻ സർക്കാരിനെ മുൾമുനയിൽ നിർത്താൻ നോക്കുകയും ആ പറഞ്ഞതെല്ലാം തെറ്റാണെന്ന് സ്ഥാപിക്കാൻ സർക്കാർ വ്യഗ്രത കാട്ടുകയും ചെയ്യുന്നതാണ് സഭയിലെ രീതി. എന്നാൽ മറുപടി പറഞ്ഞ മന്ത്രി എം.ബി. രാജേഷ്, വിഷ്ണുനാഥിന്റെ അവതരണത്തെ ഇങ്ങനെയാണു വിശേഷിപ്പിച്ചത്: ഹൃദയസ്പർശി!
എന്നുവച്ച് രാഷ്ട്രീയം കടന്നു വന്നില്ലെന്നില്ല. വിഷയം ലഹരിയായ സ്ഥിതിക്ക് എലപ്പുള്ളിയിലെ മദ്യപ്ലാന്റുണ്ടോ കുറുക്കോളി മൊയ്തീൻ ഉപേക്ഷിക്കുന്നു. ചെറിയ ലഹരി നുരഞ്ഞാണു വലിയ ലഹരികൾക്ക് അടിമകളാകുന്നത്– അദ്ദേഹം ഓർമിപ്പിച്ചു. മദ്യം വിൽക്കുന്ന എക്സൈസ് വകുപ്പ് തന്നെ അതിനെതിരെ പ്രചാരണം നടത്തുന്നതിൽ ഒരു ആത്മാർഥതയും അൻവർ സാദത്ത് കാണുന്നില്ല.
രാസലഹരിക്ക് അടിപ്പെടാതിരിക്കാനായി പകരം ‘കായിക ലഹരി’യിലേക്ക് യുവാക്കളെ വിടുകയാണു വേണ്ടതെന്ന് പി.ബാലചന്ദ്രനും സാദത്തും സെബാസ്റ്റ്യൻ കുളത്തുങ്കലും ചൂണ്ടിക്കാട്ടി. മദ്യത്തിന്റെയും കഞ്ചാവിന്റെയും ഉപയോഗത്തിൽ കേരളം മറ്റു സംസ്ഥാനങ്ങളേക്കാൾ പിന്നിലാണെന്നു ചൂണ്ടിക്കാട്ടി സ്ഥിതി ലഘൂകരിക്കാൻ അതിനിടയിലും കെ.എം.സച്ചിൻദേവ് ശ്രമിച്ചു.
കുട്ടികളും യുവാക്കളും ലഹരിയിലേക്കു വഴിതെറ്റുന്നതിന്റെ ആശങ്ക കാനത്തിൽ ജമീലയും കെ.കെ.രമയും പങ്കിട്ടു. മലമ്പുഴയിൽ ലഹരി വിതച്ച വിപത്തുകൾ വിവരിച്ച കെ.പ്രഭാകരന്റെ ഈ പരാമർശങ്ങൾ കുത്തുവാക്കാണോ എന്നു ചിലർക്കെങ്കിലും തോന്നി– ‘സ്വന്തം കുട്ടികൾ ഇത്തരം കുറ്റകൃത്യത്തിൽ ഏർപ്പെട്ടെന്നു വ്യക്തമായാലും ചില രക്ഷിതാക്കൾ അതു സമ്മതിക്കില്ല. ഞങ്ങളുടെ മക്കൾ അത്തരക്കാരല്ലെന്നു വരുത്താൻ ശ്രമിക്കും.’
മന്ത്രി എം.ബി.രാജേഷ് പ്രസംഗിക്കുമ്പോൾ യു.പ്രതിഭ എഴുന്നേറ്റതോടെ ശ്രദ്ധ അവരിലേക്കായി: കൃത്യമായ പരിശോധന നടത്താതെ ചിലർക്കെതിരെ കേസെടുക്കുന്ന രീതി പരിശോധിക്കുമോ എന്നായിരുന്നു ചോദ്യം. ഉദ്യോഗസ്ഥർ തെറ്റ് ചെയ്താൽ പരിശോധിക്കുമെന്ന് മന്ത്രി മറുപടിയും നൽകി.
അപ്പോൾ തിരുവഞ്ചൂർ രാധാകൃഷ്ണൻ എഴുന്നേറ്റതോടെ മന്ത്രി ഇരുന്നു. തന്റെ അനുവാദം വാങ്ങാതെ മറ്റൊരാൾക്കു മന്ത്രി വഴങ്ങിക്കൊടുത്തതു സ്പീക്കർക്കു പിടിച്ചില്ല. ‘ഇത് അങ്ങോട്ടും ഇങ്ങോട്ടുമുള്ള ടെന്നിസ് കളിയല്ല. ചെയറിനോട് അനുവാദം വാങ്ങാതെ ഇങ്ങനെ ചെയ്താൽ പിന്നെ മൈക്ക് കിട്ടില്ല’’. രാജേഷ് സ്പീക്കറായിരിക്കെ സഭയിൽ ചിലപ്പോഴൊക്കെ ‘അച്ചടക്കമില്ലാത്ത കുട്ടി’ ആയിരുന്ന ഷംസീറിന് അദ്ദേഹം കൊടുത്ത ശാസനകൾ സഭാംഗങ്ങൾ പലരും അപ്പോൾ ഓർത്തു. തർക്കത്തിന് നിൽക്കാതെ കയ്യോടെ മന്ത്രി ക്ഷമ ചോദിച്ചു.
മണ്ഡലത്തെ ബജറ്റിൽ അവഗണിച്ചെന്നു ചൂണ്ടിക്കാട്ടി പതിവ് സൗമ്യത വിട്ട് ധനമന്ത്രിക്കെതിരെ എം.കെ.മുനീർ പൊട്ടിത്തെറിച്ചു. പക്ഷേ എം.നൗഷാദിന് മന്ത്രി ബാലഗോപാൽ റോമൻ യോദ്ധാവായ സ്പാർട്ടക്കസാണ്; സി.കെ.ഹരീന്ദ്രന് അദ്ദേഹം ഗ്രീക്ക് ദേവനായ പ്രൊമിത്യൂസും !