കിടപ്പുരോഗിയെ പരിചരിക്കാൻ എത്തി ഒരു ലക്ഷവുമായി മുങ്ങി; അറസ്റ്റിലായി

Mail This Article
പാലാ ∙ കിടപ്പുരോഗിയെ പരിചരിക്കാൻ എത്തിയയാൾ ബില്ലടയ്ക്കാൻ സൂക്ഷിച്ച ഒരു ലക്ഷത്തോളം രൂപയുമായി മുങ്ങി; പൊലീസ് നടത്തിയ അന്വേഷണത്തിൽ മോഷ്ടാവിനെ കൊല്ലത്തുനിന്നു പിടികൂടി. മരിയൻ മെഡിക്കൽ സെന്ററിൽ ചികിത്സയിലായിരുന്ന മുണ്ടുപാലം സ്വദേശി ആരംപുളിക്കൽ ജോസഫിന്റെ പണമാണു നഷ്ടമായത്. കൊല്ലം നെടുമ്പന സ്വദേശി ജയിംസ് ലൂക്ക് (48) ആണ് പിടിയിലായത്. വീട്ടിൽ തെന്നിവീണ് അസ്ഥിക്കു പൊട്ടലുണ്ടായതിനെത്തുടർന്ന് കിടപ്പിലായിരുന്നു ജോസഫ്. ഇദ്ദേഹത്തെ പരിചരിക്കാനാണ് സുഹൃത്ത് വഴി ജയിംസിനെ ഒപ്പം നിർത്തിയത്.
ഡിസ്ചാർജ് ചെയ്യുമ്പോൾ അടയ്ക്കുന്നതിനും ആശുപത്രി ആവശ്യത്തിനുമായി ഒരു ലക്ഷത്തോളം രൂപ ജോസഫിന്റെ കൈവശമുണ്ടായിരുന്നു. 10നു പുലർച്ചെ പണം കൈക്കലാക്കി ജയിംസ് കടന്നുകളയുകയായിരുന്നു. പരാതിയെത്തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ തിരിച്ചറിയുകയും കൊല്ലത്തുനിന്ന് പിടികൂടുകയുമായിരുന്നു.എസ്എച്ച്ഒ ജോബിൻ ആന്റണിയുടെ നേതൃത്വത്തിൽ എസ്ഐ ബേബി ജോൺ, എഎസ്ഐമാരായ സുനിൽ, ജോബി, എസ്.ജിനു, എസ്‌സിപിഒ അരുൺകുമാർ, സിപിഒ സിനേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.