ഗ്രാന്റ് ചോദിച്ചു, വായ്പ കിട്ടി; ഒന്നരമാസത്തിനുള്ളിൽ 530 കോടി ചെലവഴിക്കണമെന്നത് അപ്രായോഗികമെന്ന് കേന്ദ്രത്തെ അറിയിക്കും

Mail This Article
തിരുവനന്തപുരം ∙ മുണ്ടക്കൈയിലും ചൂരൽമലയിലും പുനരധിവാസത്തിനായി, 2000 കോടിയുടെ ഗ്രാന്റാണ് കേന്ദ്രത്തോടു ചോദിച്ചിരുന്നതെന്നും കിട്ടിയത് വായ്പയാണെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ. വായ്പ അനുവദിക്കാൻ വൈകി. കുറഞ്ഞ സമയത്തിനകം പണം ചെലവഴിക്കണമെന്ന നിർദേശം പ്രായോഗികമായി ബുദ്ധിമുട്ടാണെന്ന് കേന്ദ്രത്തെ അറിയിക്കും. എല്ലാ അനുമതികളും കിട്ടിയാൽ അടുത്ത വർഷം തന്നെ ദുരിതാശ്വാസത്തിന്റെ ആദ്യ പ്രവർത്തനമായി ടൗൺഷിപ്പും മറ്റുമായി സർക്കാർ മുന്നോട്ടു പോകുമെന്നും മന്ത്രി വ്യക്തമാക്കി.
ഇത്തരം സാഹചര്യങ്ങളിൽ ഗ്രാന്റായാണ് സഹായം നൽകുക. അടിയന്തരമായി പുനരധിവാസം നടത്തേണ്ടതിനാൽ വായ്പയും ചോദിച്ചിരുന്നു. കാപെക്‌സ് സ്‌കീം അനുസരിച്ച് 529.50 കോടി രൂപയുടെ ദീർഘകാല വായ്പയാണ് ലഭിച്ചത്. വളരെ പെട്ടെന്നു തന്നെ ചെലവുചെയ്തു തീർത്താൽ മാത്രമേ വായ്പയുടെ ഗുണം കിട്ടൂ. ഒന്നരമാസം കൊണ്ട് 530 കോടി ഉപയോഗിക്കുക പ്രായോഗികമല്ല. പണം ആർക്കെങ്കിലും വിതരണം ചെയ്യാനാണെങ്കിൽ ബാങ്ക് അക്കൗണ്ട് വഴി കൊടുക്കാം. പക്ഷേ, നിർമാണ ഫണ്ട് ആകുമ്പോൾ അത്ര പെട്ടെന്നു പറ്റില്ല. എല്ലാം പുനരധിവാസത്തിന് ഉപയോഗിക്കാനും കഴിയില്ല. വിനിയോഗ സർട്ടിഫിക്കറ്റും കൊടുക്കണം. ഇതിനെയെല്ലാം എങ്ങനെ മറികടക്കാമെന്നാണ് ധനവകുപ്പ് ആലോചിക്കുന്നത്. ഇത്തരം സംഭവങ്ങളിൽ സംസ്ഥാനങ്ങളെ സഹായിക്കാൻ വായ്പയ്ക്കു പകരം പ്രത്യേക ഗ്രാന്റ് തരണം. ഗ്രാന്റ് കിട്ടുമെന്നാണു പ്രതീക്ഷയെന്നും ബാലഗോപാൽ പറഞ്ഞു.