ADVERTISEMENT

തിരുവനന്തപുരം ∙ മുണ്ടക്കൈ, ചൂരൽമല പുനർനിർമാണത്തിനു പലിശരഹിത വായ്പയായി കേന്ദ്രം അനുവദിച്ച 529.50 കോടി മാർച്ച് 31ന് അകം ചെലവഴിക്കണമെന്ന നിർദേശം മറികടക്കാൻ കേരളം തേടുന്നത് 3 മാർഗങ്ങൾ. ധനം, റവന്യു, ദുരന്തനിവാരണ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ യോഗം ചേർന്നാണു ധാരണയിൽ എത്തിയത്.

കേന്ദ്രം നിർദേശിച്ച തീയതിക്കുള്ളിൽ ഓരോ പ്രവൃത്തിക്കുമുള്ള തുക ബന്ധപ്പെട്ട വകുപ്പുകൾക്കു കൈമാറുകയും തുടർന്ന് പ്രവൃത്തികൾ നടത്തുന്ന ഏജൻസികൾക്ക് ഡിപ്പോസിറ്റ് വർക് ആയി തുക നൽകുന്നതുമാണ് ആദ്യ മാർഗം. ഇങ്ങനെ കൈമാറുമ്പോൾ തുക ചെലവഴിച്ചതായി കണക്കാക്കാനായേക്കും. 16 പ്രവൃത്തികളുടെ എസ്റ്റിമേറ്റ് ഏറക്കുറെ തയാറായതിനാൽ പണി തുടങ്ങാൻ കാലതാമസം ഉണ്ടാകില്ലെന്നു സർക്കാർ കരുതുന്നു. അതേസമയം, ഫണ്ട് ഇടനില ഏജൻസികൾക്കു കൈമാറിയ ശേഷം ഗുണഭോക്താവ് കൈപ്പറ്റാത്ത സാഹചര്യം (ഫണ്ട് പാർക്ക് ചെയ്യുന്ന രീതി) അനുവദിക്കില്ലെന്നു കേന്ദ്ര നിബന്ധനയിലുള്ളത് വെല്ലുവിളിയാണ്. രണ്ടാമത്തെ മാർഗം ഫണ്ട് ചെലവഴിക്കാൻ കേന്ദ്രത്തോട് കൂടുതൽ സാവകാശം തേടുക എന്നതാണ്. നിയമ മാർഗമാണ് മൂന്നാമത്തേത്. പുനരധിവാസത്തിനായി 2000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടതു സംബന്ധിച്ച കേസ് ഹൈക്കോടതിയിലുണ്ട്. കേന്ദ്ര സഹായത്തിനു പകരം വായ്പയാണു ലഭിച്ചതെന്ന വാദം ഉയർത്തി കോടതിയെ സമീപിക്കാനായേക്കും. 


കേന്ദ്രം അനുവദിച്ചത് ഗ്രാന്റ്: കെ.സുരേന്ദ്രൻ 

തിരുവനന്തപുരം ∙ വയനാട് പുനർനിർമാണത്തിന് കേന്ദ്രം അനുവദിച്ച 529.50 കോടി രൂപ ഗ്രാന്റ് തന്നെയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. 50 വർഷത്തേക്കുള്ള വായ്പ എന്നത് ഫലത്തിൽ ഗ്രാന്റ് തന്നെയാണ്. സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത് നിക്ഷേപ മൂലധന വായ്പയാണ്. വായ്പ 50 വർഷം കഴിഞ്ഞ് തിരിച്ചടയ്ക്കണമെന്ന് ഓർത്ത് പിണറായി വിജയനും ഇടതുപക്ഷവും വ്യാകുലപ്പെടേണ്ട. 

English Summary:

Wayanad Reconstruction: Wayanad reconstruction faces a deadline; Kerala explores options to utilize a ₹529.50 crore central loan. The state government is considering depositing the funds, requesting an extension, or pursuing legal recourse to address the allocation challenges.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com