കാലാവധി തീരാറായ റാങ്ക്ലിസ്റ്റുകളിൽപോലും നിയമനം 30–40% മാത്രം; പിഎസ്‌സിയും സർക്കാരും ഒത്തുകളിക്കുന്നോ ?

Mail This Article
തിരുവനന്തപുരം ∙ പിഎസ്‌സി അംഗങ്ങളുടെ ശമ്പളം കൂട്ടാനുള്ള ഉത്സാഹം സുപ്രധാന റാങ്ക്പട്ടികകളിൽനിന്ന് ഉദ്യോഗാർഥികളെ നിയമിക്കുന്ന കാര്യത്തിൽ സർക്കാരിനില്ല. ഏപ്രിൽ 14നു കാലാവധി തീരുന്ന സിവിൽ പൊലീസ് ഓഫിസർ (സിപിഒ) റാങ്ക്‌ലിസ്റ്റിൽ നിന്ന് 30% പേർക്കു മാത്രമാണ് ഇതുവരെ നിയമനം ലഭിച്ചത്; ജൂലൈ 17നു കാലാവധി തീരുന്ന ലാസ്റ്റ് ഗ്രേഡ് സെർവന്റ് ലിസ്റ്റിൽ 40%, ജൂലൈ 31നു കാലാവധി തീരുന്ന എൽഡിസി ലിസ്റ്റിൽനിന്ന് 41% എന്നിങ്ങനെ മാത്രവും. സർക്കാർ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ എങ്ങനെ നിയമന ശുപാർശ നൽകുമെന്നു പിഎസ്‌സിയും കൈമലർത്തുന്നു.
റാങ്ക്‌ലിസ്റ്റുകളുടെ വലുപ്പം മുൻപുണ്ടായിരുന്നതിനെ അപേക്ഷിച്ച് കാര്യമായി വെട്ടിക്കുറച്ചശേഷമാണ് ഈ ദുഃസ്ഥിതി. കഴിഞ്ഞ സിപിഒ റാങ്ക്‌ലിസ്റ്റിൽ 13,975 പേരുണ്ടായിരുന്നെങ്കിൽ നിലവിലെ ലിസ്റ്റിൽ അതിന്റെ പകുതി പോലുമില്ല– 6647 മാത്രം. എന്തു പ്രതിഷേധമുണ്ടായാലും റാങ്ക്‌ലിസ്റ്റിന്റെ കാലാവധി നീട്ടാതെ സർക്കാരും പിഎസ്‌സിയും ഒത്തുകളിക്കുകയാണു പതിവെന്നും ഉദ്യോഗാർഥികൾ ആരോപിക്കുന്നു. സാമ്പത്തിക പ്രതിസന്ധിയിൽനിന്നു സർക്കാർ കരകയറിയെന്നു ബജറ്റ് അവതരണവേളയിൽ ധനമന്ത്രി അവകാശപ്പെട്ടെങ്കിലും നിയമനങ്ങളിലെ മെല്ലെപ്പോക്കിൽ മാറ്റമില്ല.
