ADVERTISEMENT

തിരുവനന്തപുരം∙ മദ്യവി‍ൽപന നിരോധിത മേഖലയായ അട്ടപ്പാടിയിൽ അപേക്ഷകരുണ്ടെങ്കിൽ കള്ളുചെത്തിന് അനുമതി നൽകാൻ സർക്കാ‍ർ തീരുമാനിച്ചു. ചെത്തുന്ന കള്ള് അട്ടപ്പാടി റേഞ്ചിൽ വിൽക്കാനാകില്ല. ‘സംസ്ഥാനത്തെ എല്ലാ പ്രദേശങ്ങളിലെയും തോട്ടങ്ങളിലെ കള്ളുചെത്തു പ്രോത്സാഹിപ്പിക്കു’മെന്ന കഴിഞ്ഞ മദ്യനയത്തിലെ നിർദേശമാണു നടപ്പാക്കുന്നത്. സംസ്ഥാനത്തെ കള്ളിന്റെ ലഭ്യത കുറയുന്നതു കണക്കിലെടുത്തും തെങ്ങുകർഷകർക്കു വരുമാനമുറപ്പാക്കാനുമാണു നടപടി.

1992ൽ കേന്ദ്രസർക്കാർ പുറത്തിറക്കിയ മാർഗനിർദേശപ്രകാരമാണ് അട്ടപ്പാടിയിൽ മദ്യവിൽപന നിരോധിച്ചത്. ഗോത്രമേഖലകളിൽ മദ്യവിൽപന നിർത്തണമെന്നായിരുന്നു സംസ്ഥാനങ്ങൾക്കു കേന്ദ്രത്തിന്റെ നിർദേശം. ഗോത്രവിഭാഗക്കാർക്കു പരമ്പരാഗത മദ്യം വാറ്റി വിശേഷദിവസങ്ങളിൽ വീടുകളിൽ ഉപയോഗിക്കാമെന്നും നിർദേശത്തിലുണ്ടായിരുന്നെങ്കിലും, 1996ൽ കേരളത്തിൽ ചാരായ നിരോധനം വന്നതോടെ എല്ലാത്തരം വാറ്റും നിയമവിരുദ്ധമായി. മദ്യവിൽപന നിരോധനത്തിനുശേഷം കുറച്ചുവർഷങ്ങൾകൂടി കള്ളുചെത്തിയിരുന്നെങ്കിലും വിൽക്കുന്നതു ശ്രദ്ധയിൽപെട്ടതിനാൽ 2002ൽ നിർത്തി. എന്നാൽ അട്ടപ്പാടിയിലെ തെങ്ങുകൾ ചെത്തി കള്ളുൽപാദിപ്പിക്കുന്നതിനു നിയമ തടസ്സമില്ല. നിർത്തിവയ്പിച്ചത് ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നുമില്ല.

കേന്ദ്ര, സംസ്ഥാന നിയമങ്ങളും നിർദേശങ്ങളും തടസ്സമാകാത്ത സാഹചര്യത്തിലാണു കഴിഞ്ഞ മദ്യനയത്തിന്റെ 17–ാം ഖണ്ഡികയിൽ ‘സംസ്ഥാനത്തെ എല്ലാ പ്രദേശങ്ങളിലും തെങ്ങിൻതോട്ട അടിസ്ഥാനത്തിലും കള്ളുൽപാദനം പ്രോത്സാഹിപ്പിക്കും’ എന്ന നിർദേശം വച്ചത്. ഇത് അട്ടപ്പാടിയെക്കൂടി ഉദ്ദേശിച്ചായിരുന്നു. സംസ്ഥാനത്തെ കള്ള് ദൗർലഭ്യം പരിഹരിക്കണമെന്ന ആവശ്യവുമായി കള്ളുഷാപ്പ് ലൈസൻസികൾ സർക്കാരുമായി ചർച്ച നടത്തിയപ്പോഴും ഈ ആവശ്യമുന്നയിച്ചിരുന്നു.മദ്യവിൽപനയ്ക്കു നിരോധനമുണ്ടെങ്കിലും അട്ടപ്പാടിയിൽ ആദിവാസികളെ മറയാക്കി മദ്യ ഉൽപാദനവും വിൽപനയും നടക്കുന്നുണ്ട്. കഴിഞ്ഞമാസം മാത്രം എക്സൈസ് അട്ടപ്പാടി റേഞ്ചിൽനിന്നു പിടിച്ചത് 200 ലീറ്റർ ചാരായവും 6000 ലീറ്റർ വാഷും 392 കഞ്ചാവ് ചെടികളുമാണ്. റേഞ്ചിനു പുറത്തുവിൽക്കണമെന്ന നിബന്ധനയോടെ കള്ളുൽപാദനത്തിന് അനുമതി നൽകിയാലും ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കുകയാണു വെല്ലുവിളി. 

English Summary:

Attappady's Toddy Tapping Decision: Attappady Allows Toddy Tapping, But with Strict Sales Restrictions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com