നിയമനം: കേരള പിഎസ്‌സി ഒന്നാമതെന്ന് അവകാശവാദം; നിയമനക്കണക്കിലും സർക്കാർ ഒളിച്ചുകളി

Mail This Article
തിരുവനന്തപുരം ∙ രാജ്യത്ത് ഏറ്റവും കൂടുതൽ സർക്കാർ നിയമനങ്ങൾ നടക്കുന്നത് കേരളത്തിലാണെന്ന സംസ്ഥാന സർക്കാരിന്റെ പ്രചാരണം വസ്തുതകൾ മറച്ചുവച്ച്. യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ തയാറാക്കിയ വാർഷിക റിപ്പോർട്ടിലെ കണക്കാണ് അവകാശവാദം ഉന്നയിക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും അടിക്കടി ഉദ്ധരിക്കുന്നത്. നിയമസഭയിലും പലവട്ടം ഇൗ കണക്ക് ആവർത്തിച്ചു. എന്നാൽ, വിവിധ സംസ്ഥാനങ്ങളിലെ പബ്ലിക് സർവീസ് കമ്മിഷനുകൾ നടത്തിയ നിയമനത്തിന്റെ കണക്കു മാത്രമാണ് യുപിഎസ്‌സിയുടെ റിപ്പോർട്ടിലുള്ളതെന്ന് സർക്കാർ സൗകര്യപൂർവം മറച്ചുവയ്ക്കുന്നു.
കേരളത്തിൽ എല്ലാ വകുപ്പുകളിലേക്കും കെഎസ്ആർടിസി അടക്കമുള്ള വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലേക്കും ഉൾപ്പെടെ നിയമനം നടത്തുന്നത് പിഎസ്‌സിയാണ്. അതിനാൽ യുപിഎസ്‌സിയുടെ 2023ലെ കണക്കെടുപ്പിൽ 34,110 നിയമനങ്ങൾ നടത്തി കേരള പിഎസ്‌സി ഒന്നാമതെത്തി. 19,143 നിയമനങ്ങൾ നടത്തിയ രാജസ്ഥാനാണ് രണ്ടാം സ്ഥാനം. പക്ഷേ, രാജസ്ഥാനിലെ മിക്ക സർക്കാർ വകുപ്പുകളിലേക്കും മത്സരപ്പരീക്ഷയും അഭിമുഖവും നടത്തി റാങ്ക്‌ലിസ്റ്റ് തയാറാക്കുന്നത് രാജസ്ഥാൻ സ്റ്റാഫ് സിലക്‌ഷൻ ബോർഡാണ്. ഇതിനു പുറമെ, സഹകരണ മേഖലയിലെ നിയമനങ്ങൾക്കായി ഉദ്യോഗാർഥികളെ കണ്ടെത്തേണ്ട ചുമതല രാജസ്ഥാൻ കോ–ഓപ്പറേറ്റീവ് റിക്രൂട്മെന്റ് ബോർഡിനാണ്. പിഎസ്‌സിയുടെ കണക്കിൽ ഇൗ നിയമനങ്ങളൊന്നും ഉൾപ്പെടില്ല.
കഴിഞ്ഞ ഡിസംബറിൽ 52,453 തസ്തികകളിലേക്കുള്ള നിയമന വിജ്ഞാപനം രാജസ്ഥാൻ സ്റ്റാഫ് സിലക്‌ഷൻ ബോർഡ് പുറപ്പെടുവിച്ചു. കേരളത്തിൽ പിഎസ്‌സി ഒരു വർഷം നൽകുന്ന നിയമന ശുപാർശകളെക്കാൾ അധികമാണിത്. ഇതിനു പുറമേയാണ് പിഎസ്‌സി നടത്തുന്ന റിക്രൂട്മെന്റ്. പട്ടികയിൽ മൂന്നാം സ്ഥാനത്ത് 12,645 നിയമനങ്ങൾ നടത്തിയ തമിഴ്‌നാട് പിഎസ്‌സിയാണ്.