ADVERTISEMENT

തിരുവനന്തപുരം∙ പിഎസ്‌സി വഴി നിയമനം നടക്കാത്ത സംസ്ഥാനത്തെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും ഇനി നിയമനം കേരള പബ്ലിക് എന്റർപ്രൈസസ് സിലക്‌ഷൻ ആൻഡ് റിക്രൂട്മെന്റ് ബോർഡ് വഴി മാത്രം. ഇതു നടപ്പാക്കി സർക്കാർ വൈകാതെ വിജ്ഞാപനം പുറപ്പെടുവിക്കും. പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിലോടാൻ മുഖ്യകാരണം യോഗ്യതയില്ലാത്തവരെ തിരുകിക്കയറ്റുന്നതാണെന്ന വിമർശനം കൂടി കണക്കിലെടുത്താണ് വകുപ്പു സെക്രട്ടറിമാർക്ക് ചീഫ് സെക്രട്ടറി പുതിയ നിയമന രീതി നടപ്പാക്കാൻ നിർദേശം നൽകിയത്.

വകുപ്പുകൾ തങ്ങൾക്കു കീഴിലെ സ്ഥാപനങ്ങളിൽ വരുന്ന എല്ലാ ഒഴിവുകളും ഇനി പബ്ലിക് എന്റർപ്രൈസസ് ബോർഡിനു റിപ്പോർട്ട് ചെയ്യണം. ഇതുവരെ 165 പേരെ ബോർഡ് വിവിധ സ്ഥാപനങ്ങളിലേക്ക് റിക്രൂട്ട് ചെയ്തിട്ടുണ്ടെങ്കിലും മിക്ക സ്ഥാപനങ്ങളും സ്വന്തം നിലയ്ക്കാണു നിയമനം നടത്തുന്നത്. രാഷ്ട്രീയ സമ്മർദത്തിനു വഴങ്ങിയുള്ള നിയമനങ്ങളാണ് ഇതിൽ അധികവും. മാനേജിങ് ഡയറക്ടർ, ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ അടക്കമുള്ള ഉന്നത തസ്തികയിലേക്കുള്ള നിയമനങ്ങൾക്കും പുതിയ പരിഷ്കാരം ബാധകമാണ്. ഇപ്പോൾ ഏതെങ്കിലും മാനേജിങ് ഡയറക്ടർ, സിഇഒ തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണെങ്കിൽ 3 മാസത്തിനുള്ളിൽ നികത്തണം.

ഈ തസ്തികയിൽ ഇപ്പോൾ ഐഎഎസുകാർ ജോലി ചെയ്യുന്നെങ്കിൽ അവയിൽ റിക്രൂട്മെന്റ് ബാധകമല്ല. ഡപ്യൂട്ടേഷനിൽ ആരെങ്കിലും പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നെങ്കിൽ അവരുടെ കാലാവധി കഴിയുമ്പോൾ പകരം ആളെ റിക്രൂട്ട് ചെയ്യണം. സ്ഥാപനങ്ങളിലെ ഒഴിവുകൾ ബോർഡിനു റിപ്പോർട്ട് ചെയ്യുമ്പോൾ യോഗ്യത, പരിചയം, പ്രായം തുടങ്ങിയ വിശദാംശങ്ങൾ കൂടി അറിയിക്കണം. വകുപ്പുകളുടെ നിയന്ത്രണത്തിലുള്ളതും സർക്കാരിനു ഭൂരിപക്ഷ ഓഹരിയുള്ളതുമായ സ്ഥാപനങ്ങളിലാണ് പരിഷ്കാരം നടപ്പാക്കുന്നത്. സംസ്ഥാനത്ത് ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം കഴിഞ്ഞ വർഷം 61ൽ നിന്ന് 53 ആയി കുറഞ്ഞെന്ന് ബ്യൂറോ ഓഫ് പബ്ലിക് എന്റർപ്രൈസസിന്റെ വാർഷിക റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

English Summary:

Kerala Public Sector Jobs: Kerala Public Sector Recruitment is undergoing a major overhaul. The Kerala Public Enterprises Selection and Recruitment Board will now handle all future appointments in the state's PSUs, aiming to improve efficiency and transparency.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com