വട്ടശ്ശേരിൽ തിരുമേനി സഭയുടെ സ്വത്വബോധത്തിന് കരുത്തു പകർന്നു: കാതോലിക്കാ ബാവാ

Mail This Article
കോട്ടയം ∙ പ്രാർഥനാജീവിതത്തിലൂടെ മലങ്കര സഭയുടെ സ്വത്വബോധത്തിന് കരുത്തു പകർന്ന പണ്ഡിതനായിരുന്നു പരിശുദ്ധ വട്ടശ്ശേരിൽ ഗീവർഗീസ് മാർ ദിവന്നാസിയോസ് തിരുമേനിയെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. വട്ടശ്ശേരിൽ തിരുമേനിയുടെ ഓർമപ്പെരുന്നാളും ചരമ നവതി സമാപനവും കോട്ടയം പഴയസെമിനാരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വൈദേശിക ആധിപത്യത്തിൽനിന്ന് സഭയെ സംരക്ഷിക്കാൻ പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിക്കു കഴിഞ്ഞെന്നും കാതോലിക്കാബാവാ കൂട്ടിച്ചേർത്തു. ഭവനനിർമാണ ധനസഹായ വിതരണവും നടന്നു. സമൂഹത്തിന്റെ വിവിധ തുറകളിൽപെട്ട 102 കുടുംബങ്ങൾക്ക് ഭവനനിർമാണ സാമ്പത്തിക. സഹായം വിതരണം ചെയ്തു. ലഭിച്ച 200ൽ അധികം അപേക്ഷകൾ പരിശോധിച്ച ശേഷമാണ് അർഹരായ 102 പേരെ തിരഞ്ഞെടുത്തതെന്നു സഭാ നേതൃത്വം അറിയിച്ചു. അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ അധ്യക്ഷത വഹിച്ചു. ഭവനനിർമാണ സഹായ സമിതി കൺവീനർ ജിജു പി. വർഗീസ്, അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, ഫാ. ജേക്കബ് ഫിലിപ്പ്, എൻ.എ. അനിൽമോൻ, കോശി ഉമ്മൻ, ജേക്കബ് കൊച്ചേരി, ഷാലു ജോൺ, സിബി ജോൺ എന്നിവർ പ്രസംഗിച്ചു.