ADVERTISEMENT

കോഴിക്കോട് ∙ ‘പഠിച്ചു ജോലി നേടണമെന്നായിരുന്നു ഷഹബാസിന്റെ ആഗ്രഹം. പത്താം ക്ലാസ് പരീക്ഷ എഴുതാൻ അവൻ പ്രതീക്ഷകളോടെ കാത്തിരിക്കുകയായിരുന്നു’ – താമരശ്ശേരിയിൽ മർദനമേറ്റു മരിച്ച ഷഹബാസിന്റെ പിതാവ് പാലോറക്കുന്ന് മുഹമ്മദ് ഇഖ്ബാൽ വിങ്ങിപ്പൊട്ടി. മരണത്തിനു കാരണക്കാരായ വിദ്യാർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കരുതായിരുന്നെന്നും ഇഖ്ബാൽ പറഞ്ഞു.

‘എന്റെ കുട്ടി മുൻപ് ഏതെങ്കിലും അടിപിടിപ്രശ്നങ്ങളിൽപെടുകയോ സ്‌കൂളിൽനിന്നു പുറത്താക്കപ്പെടുകയോ ഒന്നുമുണ്ടായിട്ടില്ല. അന്ന് 5 മണിവരെ വീട്ടിലിരുന്നു പഠിച്ചതാണ്. അതുകഴിഞ്ഞശേഷം സുഹൃത്ത് വിളിച്ചിട്ടാണു പോകുന്നത്. അവന് അടി കിട്ടിയെന്ന് ആരെങ്കിലും അറിയിച്ചിരുന്നെങ്കിൽ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാമായിരുന്നു’ – ഇഖ്ബാൽ പറഞ്ഞു.

‘ചിലർ മാരകായുധം കുട്ടികൾക്കു കൊടുത്തുവിട്ടതാണ്. ക്വട്ടേഷൻ സംഘത്തിൽപെട്ടവർ ഈ കുട്ടികൾക്കു പിന്നിലുണ്ട്. എന്റെ കുട്ടിയെ അടിക്കുന്നത് പ്രതികളുടെ ഏട്ടന്മാരായ ആളുകളൊക്കെ കണ്ടുനിൽപുണ്ടായിരുന്നു. പുറത്തുനിന്ന് ആരേലും പിടിച്ചുമാറ്റാൻ വന്നാൽ, ഞങ്ങൾ ഇടപെടും എന്ന തരത്തിലാണ് അവർ നോക്കിനിന്നത്. കൂട്ടംകൂടി വളഞ്ഞിട്ടാണ് മോനെ അടിച്ചത്. 

പ്രതികളിൽ ഒരാളുടെ പിതാവ് ഉപയോഗിക്കുന്ന ആയുധം കൊണ്ടായിരുന്നു ആക്രമണം. പ്രതികളുടെ രക്ഷിതാക്കൾക്കും ഈ മരണത്തിൽ പങ്കുണ്ട്.

പ്രതികളിൽ പലരുടെയും രക്ഷിതാക്കൾ രാഷ്ട്രീയസ്വാധീനമുള്ളവരാണ്. അതുപയോഗിച്ച് പ്രതികളെ രക്ഷിക്കാൻ അവർ ശ്രമിക്കും. പത്തു പതിനഞ്ചു ദിവസം കഴിഞ്ഞാൽ ഈ കുട്ടികൾ തിരിച്ചിറങ്ങി ഇതുതന്നെ കാട്ടുമെന്നാണ് എല്ലാവരും പറയുന്നത്. ഇങ്ങനെയാണെങ്കിൽ 20 വയസ്സ് പൂർത്തിയാകുമ്പോഴേക്കും ഇവർ സമൂഹത്തിനു വൻ ഭീഷണിയായിട്ടു വരും. രാഷ്ട്രീയസ്വാധീനത്തിന്റെ പേരിൽ ആരെയും വെറുതേ വിടരുത്. പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കണം.

മാരകായുധങ്ങൾ ഉപയോഗിച്ചാണു മോനെ ആക്രമിച്ചത്. വേറെ ഒരു കുട്ടിക്കും ഈ അവസ്ഥ വരരുത്. അന്നന്നു കിട്ടണ കൂലി പോരാ കുട്ടികളെ വളർത്താൻ. കഷ്ടപ്പെട്ടാണ് അവനെ വളർത്തിക്കൊണ്ടുവന്നത്. അവൻ ആഗ്രഹിച്ച രീതിയിൽ ഒന്നും വാങ്ങിക്കൊടുക്കാൻ എനിക്കു കഴിഞ്ഞിട്ടില്ല. സമനില തെറ്റിയാണു നിൽക്കുന്നത്. അവന്റെ ഉമ്മ ബോധമില്ലാതെ കിടക്കുകയാണ്. നീതിപീഠം കയ്യൊഴിയില്ലെന്നാണു പ്രതീക്ഷ’ ഇഖ്ബാൽ നിറകണ്ണുകളോടെ പറഞ്ഞു.

English Summary:

Thamarassery Shahabaz Murder: Father's heartbreaking plea for justice

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com