തിരഞ്ഞെടുപ്പിനെ നേരിടുക ഒരാളിന്റെ നേതൃത്വത്തിലാകില്ല: എം.വി.ഗോവിന്ദൻ

Mail This Article
കൊല്ലം ∙ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഒറ്റയൊരാളുടെ നേതൃത്വത്തിലായിരിക്കില്ല സിപിഎം നേരിടുകയെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ‘ക്യാപ്റ്റൻ’ വിശേഷണത്തോടെ മുഖ്യമന്ത്രി പിണറായി വിജയൻ നയിച്ചതുപോലെയാകുമോ ഇക്കുറിയും എന്ന ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു ഗോവിന്ദൻ. ‘പിണറായിയുടെ നേതൃത്വത്തിലല്ല, കൂട്ടായ നേതൃത്വത്തിലാകും തിരഞ്ഞെടുപ്പിനെ നേരിടുക. ഞങ്ങളെ സംബന്ധിച്ചിടത്തോളം, കൂട്ടായ നേതൃത്വത്തിലെ നേതൃപരമായ പങ്കു വഹിക്കുന്ന നേതാവാണ് പൊളിറ്റ് ബ്യൂറോ അംഗം എന്ന നിലയിൽ പിണറായി’ – സിപിഎം സംസ്ഥാന സമ്മേളനം നാളെ ആരംഭിക്കാനിരിക്കെ ‘മലയാള മനോരമ’യ്ക്ക് അനുവദിച്ച അഭിമുഖത്തിൽ ഗോവിന്ദൻ വ്യക്തമാക്കി.
Q ഒന്നാം പിണറായി സർക്കാരിനോളം രണ്ടാം സർക്കാർ ഉയരുന്നില്ലെന്നു ജില്ലാ സമ്മേളനങ്ങളിൽ ചർച്ചയുണ്ടായി. ചില മന്ത്രിമാരുടെ പ്രകടനത്തെക്കുറിച്ചുപോലും വിലയിരുത്തൽ ഉണ്ടായില്ലേ?
A അങ്ങനെ താരതമ്യം ചെയ്യേണ്ടതില്ല. യുഡിഎഫ് സർക്കാരിന്റെ തെറ്റായ നിലപാടുകൾക്കെതിരെ സമരം ചെയ്താണ് ഒന്നാം പിണറായി സർക്കാർ അധികാരത്തിലെത്തിയത്. അതിന്റെ തുടർച്ചയാണ് ഇപ്പോഴത്തേത്. ഒന്നാം പിണറായി സർക്കാരും യുഡിഎഫ് സർക്കാരും തമ്മിലാണു താരതമ്യം ചെയ്യേണ്ടത്. മന്ത്രിമാർ നല്ല രീതിയിൽ പ്രവർത്തിച്ചെന്നാണു വിലയിരുത്തൽ.
Q ഡിഎ – പെൻഷൻ കുടിശിക പോലുള്ള ആനുകൂല്യങ്ങൾ കിട്ടാതാകുന്നവരുടെ വിഷമത്തെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? ആശാ വർക്കർമാർ എത്രയോ നാളായി സമരം ചെയ്യുന്നു. പിഎസ്‌സി റാങ്ക് ഹോൾഡർമാർ സമരം ചെയ്തിട്ടും ഫലമില്ലാതെ മടങ്ങുന്നു. സമരങ്ങളിലൂടെ വളർന്നുവന്ന പാർട്ടിക്ക് ഇത്തരം അസംതൃപ്തികൾ കണ്ടില്ലെന്നുവയ്ക്കാനാകുമോ?
A കുടിശികയൊക്കെ കൊടുക്കാൻ പറ്റും. ഇപ്പോൾത്തന്നെ പ്രഖ്യാപിച്ചിട്ടുണ്ടല്ലോ. അസംതൃപ്തി ചിലർ ഉണ്ടാക്കാൻ ശ്രമിക്കുന്നതാണ്. ആശാ വർക്കർമാരുടെ സമരം ജമാഅത്തെ ഇസ്‌ലാമിയും എസ്ഡിപിഐയും എസ്‌യുസിഐയും ഹൈജാക്ക് ചെയ്തു. കോൺഗ്രസും യൂത്ത് കോൺഗ്രസും അതുതന്നെ ചെയ്യുന്നു. ആ സമരത്തെ രാഷ്ട്രീയസമരമാക്കി മാറ്റുന്നതിനോടു യോജിക്കാനാകില്ല. റാങ്ക്പട്ടികയിൽ ഉൾപ്പെട്ട എല്ലാവർക്കും ജോലി കൊടുക്കാനാകുമോ? അതു വിചിത്രവാദമാണ്. ഇന്ത്യയിൽ നടക്കുന്ന സർക്കാർ നിയമനങ്ങളിൽ 40 ശതമാനവും കേരളത്തിലാണ് എന്നോർക്കണം.
Q പാർട്ടിയിൽ പ്രായപരിധി വ്യവസ്ഥ കർശനമായി നടപ്പാക്കുമെന്നു താങ്കൾ ആവർത്തിക്കുന്നു. അതുവഴി ഉപരിഘടകങ്ങളിൽ യുവാക്കൾക്കും സ്ത്രീകൾക്കും കൂടുതൽ പ്രാതിനിധ്യം കിട്ടുമോ?
A പ്രായപരിധി കർശനമായി നടപ്പാക്കും. ഒന്നോ രണ്ടോ മാസങ്ങളുടെ വ്യത്യാസം നോക്കിയോ ജനിച്ച മാസം നോക്കിയോ ആകില്ല അത്. 75 വയസ്സ് പൂർത്തിയാക്കിയവർ എന്നതാകും മാനദണ്ഡം. അതുവഴി ഉപരിഘടകങ്ങളിൽ യുവാക്കൾക്കും വനിതകൾക്കും കൂടുതൽ ഇടം കിട്ടും.
Q ടോൾ പിരിവും സ്വകാര്യ സർവകലാശാലകളുമൊക്കെ നിർബാധം വരുമ്പോൾ ഇതിനെതിരെ നിലപാട് സ്വീകരിക്കുന്ന ഇടതു പ്രത്യയശാസ്ത്രത്തിനു പ്രസക്തിയില്ലാതാകില്ലേ?
A എൽഡിഎഫ് സർക്കാർ സ്വീകരിക്കുന്ന നിലപാടുകൾ സിപിഎമ്മിന്റെ പ്രത്യയശാസ്ത്രം അനുസരിച്ചല്ല. അത് ഇഎംഎസ് മുൻപേ പറഞ്ഞിട്ടുണ്ട്. അതാണു ഭരണത്തിൽ ഞങ്ങളുടെ പരിമിതി. ഇന്നത്തെ പരിതസ്ഥിതിയിൽ പ്രായോഗികമായി കൈകാര്യം ചെയ്യാൻ സർക്കാരിന് ആ നിലപാട് സ്വീകരിക്കേണ്ടിവരും. സർക്കാരിന്റെ മൂലധനം കൊണ്ടു മാത്രം ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനും കൂടുതൽ ആനുകൂല്യങ്ങൾ നൽകാനും പറ്റില്ല. എഡിബി വായ്പ വാങ്ങുന്നുണ്ടല്ലോ. പാർട്ടിയുടെ നിലപാട് വർഗപരമായി ഇതിന് അനുകൂലമല്ല.
Q കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി അവതരിപ്പിച്ച ‘നവകേരളത്തിനുള്ള പാർട്ടി കാഴ്ചപ്പാട്’ എന്ന രേഖയ്ക്കു പിന്നാലെ പുതിയൊരു രേഖ ഈ സമ്മേളനത്തിൽ അവതരിപ്പിക്കുന്നു. ആദ്യ രേഖയുടെ അവസ്ഥ എന്താണ്?
A കഴിഞ്ഞ സമ്മേളനത്തിൽ അവതരിപ്പിച്ച രേഖയിൽ എന്തുമാത്രം നടപ്പാക്കി, എന്തൊക്കെ നടപ്പാക്കാനുണ്ട് എന്ന് ഈ സമ്മേളനം ചർച്ച ചെയ്യും. അതിനാണ് ‘നവകേരളത്തിനുള്ള പുതുവഴികൾ’ എന്ന രേഖ മുഖ്യമന്ത്രി അവതരിപ്പിക്കുന്നത്. ജനങ്ങളുടെ ജീവിതം ലോകനിലവാരത്തിൽ എത്തിക്കണമെന്നാണു കാഴ്ചപ്പാട്. 1.52 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണു വരാൻ പോകുന്നത്.