രാഷ്ട്ര പുനർനിർമാണത്തിൽ ക്രൈസ്തവരുടെ സംഭാവന ശ്രേഷ്ഠം: സി.വി.ആനന്ദബോസ്

Mail This Article
കോട്ടയം ∙ രാഷ്ട്ര പുനർനിർമാണത്തിൽ ക്രൈസ്തവ പുരോഹിതരുടെയും കന്യാസ്ത്രീകളുടെയും അൽമായ സമൂഹത്തിന്റെയും സംഭാവനകൾ ശ്രേഷ്ഠമെന്നു ബംഗാൾ ഗവർണർ സി.വി.ആനന്ദബോസ്. നിഖ്യാ സുന്നഹദോസിന്റെ 1700–ാം വാർഷികവുമായി ബന്ധപ്പെട്ട് ചർച്ച് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച നാഷനൽ ക്രിസ്ത്യൻ ലീഡേഴ്സ് കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരതമെന്ന മനോഹരനൗകയെ ലക്ഷ്യത്തിലെത്താൻ സഹായിക്കുന്ന അദൃശ്യമായ മന്ദമാരുതനാണു ക്രൈസ്തവ സമൂഹമെന്നും അദ്ദേഹം പറഞ്ഞു. കോൺക്ലേവിന്റെ ആവശ്യങ്ങൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും ഗവർണർ പറഞ്ഞു.
ദേശീയ ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ ഇഖ്ബാൽ സിങ് ലാൽപുര അധ്യക്ഷത വഹിച്ചു. ഗോവ വ്യവസായ മന്ത്രി മൗവിൻ ഗോഡിൻഹോ, ഡോ. സാമുവൽ മാർ തെയോഫിലോസ്, സിറിൽ മാർ ബസേലിയോസ്, തോമസ് മാർ തിമോത്തിയോസ്, ബിഷപ് സിൽവാൻസ് ക്രിസ്ത്യൻ, ബിഷപ് തിമോത്തി രവീന്ദർ, ഡോ. ഗീവർഗീസ് മാർ യൂലിയോസ്, ചർച്ച് ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി.തോമസ്, അസോഷ്യേറ്റ് സെക്രട്ടറി ഫാ. സിറിൽ തോമസ് തയ്യിൽ, സസ്മിത് പത്ര എംപി എന്നിവർ പ്രസംഗിച്ചു.
∙ അതിസൂക്ഷ്മ ന്യൂനപക്ഷ വിഭാഗങ്ങൾക്കു പ്രത്യേക സംരക്ഷണം ഉറപ്പുവരുത്തണം. കേന്ദ്രത്തിന്റെ ന്യൂനപക്ഷ ക്ഷേമപദ്ധതികൾ നേരിട്ടു നടപ്പാക്കിയെങ്കിൽ മാത്രമേ വിതരണത്തിലെ തുല്യത ഉറപ്പാക്കാൻ കഴിയൂ. ന്യൂനപക്ഷ കമ്മിഷനിൽ ക്രൈസ്തവ സമൂഹത്തിനു മതിയായ പ്രാതിനിധ്യം ലഭിക്കണം. ദലിത് ക്രൈസ്തവർ നേരിടുന്ന നീതിനിഷേധം പരിഹരിക്കുന്നതിന് അടിയന്തര നടപടി ഉണ്ടാകണം.-മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ
∙ നിഖ്യാ വിശ്വാസപ്രമാണത്തിൽ അടങ്ങിയ സാർവത്രിക സ്നേഹം സഭകൾ തമ്മിലുള്ള ഐക്യം ശക്തമാക്കുന്നതിനു കാരണമാകണം. ഐക്യം ദേശീയോദ്ഗ്രഥനത്തിലേക്കു നയിക്കണം.-പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ