ADVERTISEMENT

മൂന്നു പതിറ്റാണ്ടിനു ശേഷം കൊല്ലത്തു സിപിഎം സംസ്ഥാന സമ്മേളനത്തിന് വീണ്ടും അരങ്ങൊരുങ്ങുമ്പോൾ വിഭാഗീയതയ്ക്കു പൂർണവിരാമമിടാനായെന്ന ആശ്വാസത്തിലാണു സിപിഎം. വിഭാഗീയതയുടെ പേരിൽ മത്സരം നടന്ന സമ്മേളനമായിരുന്നു 1995ൽ കൊല്ലത്തു നടന്നത്. കൊല്ലം സമ്മേളനത്തിൽ തുടങ്ങി കൊല്ലത്തു തിരിച്ചെത്തുമ്പോഴുള്ള സമ്മേളന നാൾവഴി. 


കൊല്ലം 1995 

വിഎസ് പക്ഷം ആദ്യമായി കരുത്തു തെളിയിച്ച സമ്മേളനം. ഔദ്യോഗിക പാനലിനെതിരെ വിഎസ് പക്ഷം മത്സരം സംഘടിപ്പിച്ചു. സിഐടിയുവിന്റെ മുതിർന്ന നേതാവ് എൻ.പത്മലോചനനെ തോൽപിച്ച് പി.രാജേന്ദ്രൻ സംസ്ഥാന കമ്മിറ്റിയിലെത്തി. സിഐടിയു വിഭാഗത്തിനു സിപിഎമ്മിലുണ്ടായിരുന്ന മേൽക്കൈയ്ക്ക് കൊല്ലം സമ്മേളനത്തോടെ ഇളക്കം തട്ടി. ഇ.കെ.നായനാർ സംസ്ഥാന സെക്രട്ടറി. 

പാലക്കാട് 1998 

palakkad-conference-1998

വിഎസ് പക്ഷത്തിനു സമഗ്രാധിപത്യം ലഭിച്ച സമ്മേളനം. വിഎസിന്റെ വെട്ടിനിരത്തലിൽ പാർട്ടിയുടെ സമുന്നത നേതാക്കളായ ഇ.ബാലാനന്ദനും എം.എം.ലോറൻസും കെ.എൻ.രവീന്ദ്രനാഥും ഉൾപ്പെടെയുള്ള സിഐടിയു പക്ഷത്തെ പ്രമുഖർ തോറ്റു. ആ വെട്ടിനിരത്തൽ പാർട്ടിയിൽ പ്രകമ്പനങ്ങൾക്കു തുടക്കമിട്ടു. ചടയൻ ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായി. 



കണ്ണൂർ 2002 

പാലക്കാടിന്റെ തുടർച്ച കണ്ണൂരിലും ഉണ്ടാകുമെന്ന സൂചന ഉണ്ടായതോടെ കേന്ദ്ര നേതൃത്വത്തിന്റെ നിർദേശമനുസരിച്ചു സംസ്ഥാന കമ്മിറ്റിയിൽ ഒഴിവുകൾ മാറ്റിവച്ചു തർക്കം ഒഴിവാക്കി. വിഎസ്–പിണറായി വിഭാഗീയത ആദ്യമായി തലപൊക്കിയ സമ്മേളനം. ചടയന്റെ നിര്യാണത്തെ തുടർന്ന് സെക്രട്ടറിയായ പിണറായി സമ്മേളനം തിരഞ്ഞെടുത്ത സംസ്ഥാന സെക്രട്ടറിയായി. 

മലപ്പുറം 2005 

malappuram-conference-2005

വിഎസ്–പിണറായി വിഭാഗീയത അതിന്റെ പാരമ്യത്തിൽ. പിണറായിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക പാനലിനെതിരെ വിഎസ് പക്ഷം 12 പേരെ മത്സരത്തിനിറക്കി. 12 പേരും തോറ്റു. പാർട്ടിയുടെ നിയന്ത്രണം പിണറായി പക്ഷം പിടിച്ചു. സെക്രട്ടറിയായി പിണറായി തന്നെ. 

കോട്ടയം 2008 

kottayam-conference-2008

മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനും സംസ്ഥാന സെക്രട്ടറി പിണറായി വിജയനും രണ്ടു ധ്രുവങ്ങളിൽനിന്ന ഘട്ടത്തിലെ സമ്മേളനം. വിഭാഗീയത നിലനിൽക്കെ തന്നെ ഐക്യ സന്ദേശം നൽകാനുള്ള ശ്രമം. കേന്ദ്രനേതൃത്വത്തിന്റെ ശക്തമായ നിയന്ത്രണം ഐക്യ പ്രതീതി സൃഷ്ടിച്ചു. പിണറായി വീണ്ടും സെക്രട്ടറി. 


തിരുവനന്തപുരം 2012 

സമ്മേളന ചർച്ചകളിൽ വിഎസ്–പിണറായി വിഭാഗം ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. തിരഞ്ഞെടുപ്പു തോൽവി മുഖ്യചർച്ചാ വിഷയം. പിണറായി സെക്രട്ടറിയായി തുടർന്നു. 

ആലപ്പുഴ  2015 

alappuzha-conference-2015

സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ടിൽ വിഎസിനെതിരെ രൂക്ഷ വിമർശനം. ഇതിന്റെ പേരിൽ സമ്മേളന വേദി വിട്ട് വിഎസ് ഇറങ്ങിയത് നാടകീയരംഗങ്ങൾ സൃഷ്ടിച്ചു. പിണറായിയുടെ പിൻഗാമിയായി കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറിയായി. 


തൃശൂർ 2018 

വിഎസ്–പിണറായി ചേരിതിരിവിനു ശമനം. മുഖ്യമന്ത്രിയായി പിണറായിയും സെക്രട്ടറിയായി കോടിയേരിയും ഐക്യത്തോടെ പാർട്ടിയെ നയിക്കാൻ തുടങ്ങി. വിഭാഗീയതയുടെ കാറൊഴിഞ്ഞെന്ന് പാർട്ടി അവകാശപ്പെട്ടു തുടങ്ങിയ സമ്മേളനം. കോടിയേരി രണ്ടാംതവണയും സെക്രട്ടറി. 

എറണാകുളം  2022 

ernakulam-conference-2022

കോടിയേരി അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിനൊപ്പം നവകേരള രേഖയുമായി മുഖ്യമന്ത്രി പിണറായി വിജയനും. സംസ്ഥാന സമ്മേളനത്തിൽ വച്ച് തന്നെ 8 പുതുമുഖങ്ങൾ അടങ്ങുന്ന സെക്രട്ടേറിയറ്റിനെ തിരഞ്ഞെടുത്തു. കോടിയേരി വീണ്ടും സെക്രട്ടറി.

English Summary:

Nine Historical Conferences: CPM's 2025 Kollam conference marks the end of factionalism within the party. This article chronicles nine historical CPM state conferences, highlighting key figures and turning points in the party's internal power dynamics.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com