ADVERTISEMENT

കൊല്ലം ∙ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങളെ പ്രത്യേക വിഭാഗങ്ങളിലാക്കി ഫീസ് ചുമത്തണമെന്ന വിവാദ നിർദേശവുമായി സിപിഎം സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച രേഖ. ഏറെക്കാലമായി വർധന വരുത്താത്ത മേഖലകളിൽ ഫീസോ നികുതിയോ വർധിപ്പിക്കണമെന്നും ശുപാർശ.

പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യ മേഖലയ്ക്കു വിട്ടു നൽകാനും പൊതു–സ്വകാര്യ പങ്കാളിത്തത്തോടെ ടൂറിസം പദ്ധതികൾ നടപ്പാക്കാനും നിർദേശിക്കുന്നു. സിൽവർ ലൈൻ പദ്ധതി നടപ്പാക്കുമെന്നും പ്രഖ്യാപനമുണ്ട്.

കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച ‘നവകേരളത്തിനുള്ള പാർട്ടി കാഴ്ചപ്പാട്’ എന്ന രേഖയുടെ തുടർച്ചയായി ഇന്നലെ മുഖ്യമന്ത്രി അവതരിപ്പിച്ച ‘ നവകേരളത്തെ നയിക്കാൻ പുതുവഴികൾ’ എന്ന 41 പേജുള്ള റിപ്പോർട്ടിലാണു സെസ് ചുമത്തുന്നത് ഉൾപ്പെടെയുള്ള സുപ്രധാന നിർദേശങ്ങൾ. ‘സെസുകൾ ചുമത്തുന്നതിനുള്ള സാധ്യതകളെ നാം പരിശോധിക്കേണ്ടതുണ്ട്. എല്ലാ സൗജന്യങ്ങളും സമ്പന്ന വിഭാഗങ്ങൾക്ക് ഉൾപ്പെടെ നൽകേണ്ടതുണ്ടോയെന്നും പരിശോധിക്കണം. വരുമാനത്തിനനുസരിച്ചു പ്രത്യേക വിഭാഗങ്ങളിലാക്കി ഫീസ് ഈടാക്കാനുള്ള സാധ്യതകളെക്കുറിച്ചും ആലോചിക്കണം’– എന്നാണു രേഖയിലെ നിർദേശം.

സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള വഴികളായാണു സെസ് ചുമത്തലും ഫീസ് വർധിപ്പിക്കലും മുഖ്യമന്ത്രി ശുപാർശ ചെയ്യുന്നത്. പൊതുവായ താൽപര്യങ്ങളെ ഹനിക്കാത്ത ഏതു മൂലധനവും സ്വീകരിക്കും.  ഏറെക്കാലമായി വർധനയൊന്നും വരുത്താത്ത ഒട്ടേറെ മേഖലകളുണ്ട്. അത്തരം മേഖലകളിൽനിന്നു വിഭവസമാഹരണം നടത്തണം. ജനങ്ങളിൽനിന്നു നിക്ഷേപം സമാഹരിക്കുന്നതിനു പ്രത്യേക സംവിധാനം വേണമെന്നും രേഖ നിർദേശിക്കുന്നു.

പ്രധാന നിർദേശങ്ങൾ

∙ വിവിധ മേഖലകളിൽ നിന്നു ലീസും മറ്റുമായി ലഭിക്കേണ്ട തുക കൃത്യമായി പിരിച്ചെടുക്കണം. നാമമാത്ര നികുതി നിലനിൽക്കുന്ന മേഖലകളെ കണ്ടെത്തി വികസിപ്പിക്കണം.

∙ പൊതുമേഖലാ സ്ഥാപനങ്ങളിൽ പുനരുദ്ധാരണത്തിനു കഴിയാത്തവയെ പിപിപി (പൊതു– സ്വകാര്യ പങ്കാളിത്തം) അടിസ്ഥാനത്തിൽ പുനഃക്രമീകരിക്കണം. താൽപര്യമുള്ളവർക്കു നടത്തിക്കൊണ്ടുപോകാൻ കരാറിലേർപ്പെടാം.

∙ സ്വകാര്യ വ്യവസായ പാർക്കുകൾ സ്ഥാപിക്കും

∙ റെയിൽവേ, മെട്രോ, റോഡ്, ജലഗതാഗതം എന്നിവ ചേർത്ത് അതിവേഗ മൾട്ടി മോഡൽ പൊതുഗതാഗത സംവിധാനം കൊണ്ടുവരും. വിഴിഞ്ഞം തുറമുഖാധിഷ്ഠിത വികസനം, ലോജിസ്റ്റിക് പാർക്കുകൾ, കപ്പൽ നിർമാണം, വെയർ ഹൗസിങ്, സമർപ്പിത വികസന സോണുകൾ എന്നിവ അടങ്ങിയ തലസ്ഥാന മേഖലാ വികസന പദ്ധതി നടപ്പാക്കും.

നേതാക്കൾക്ക് ആർത്തി

കൊല്ലം ∙ തുടർഭരണം കിട്ടിയതോടെ പാർട്ടി നേതാക്കളിൽ പണമുണ്ടാക്കാനുള്ള ആർത്തിയാണെന്നും ഈ രീതിയിലാണു മുന്നോട്ടു പോകുന്നതെങ്കിൽ ശുഭകരമല്ല കാര്യങ്ങളെന്നും സിപിഎം പ്രവർത്തന റിപ്പോർട്ട്. സഖാക്കൾ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിക്കുന്നു. കണക്കിൽപെടാത്ത പണം ഉപയോഗിച്ചു കൂട്ടുകച്ചവടം നടത്തുന്നു. പാർട്ടി അംഗങ്ങൾ ഉൾപ്പെടുന്ന ക്വട്ടേഷൻ സംഘങ്ങൾ പലയിടത്തുമുണ്ട്. നേതാക്കൾ ഉൾപ്പെടെ അടിമുടി തിരുത്തലിനു വിധേയമാകണമെന്നും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അവതരിപ്പിച്ച 5 ഭാഗങ്ങളുള്ള പ്രവർത്തന റിപ്പോർട്ട് അടിവരയിടുന്നു. 

ലീഗുമായി കൂട്ടില്ല

കൊല്ലം ∙ ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം സ്വീകരിച്ച ന്യൂനപക്ഷ ലൈൻ തുടരാനാണു തീരുമാനമെന്ന് സിപിഎം പ്രവർത്തന റിപ്പോർട്ട് വ്യക്തമാക്കുന്നു. ലീഗിനെയും എസ്ഡിപിഐയെയും ജമാഅത്തെ ഇസ്‌ലാമിയെയും ഒരേപോലെ എതിർക്കും. അതേസമയം, ലീഗ് അണികളുടെ വോട്ട് നേടാനുതകുന്ന തരത്തിൽ ന്യൂനപക്ഷ രാഷ്ട്രീയം ചർച്ചയാക്കുകയും ചെയ്യും.

English Summary:

Kerala's New Development Plan: Cess & Income-based fees proposed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com