കടുപ്പിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്; പരിധിവിട്ടാൽ പുറത്ത് !

Mail This Article
തിരുവനന്തപുരം ∙ ‘ആദ്യം വിശദീകരണം, പിന്നെ താക്കീത്, എന്നിട്ടും കേട്ടില്ലെങ്കിൽ പുറത്താക്കും’– പാർട്ടിനയം ലംഘിക്കുന്നവർക്കും അനൈക്യമുണ്ടാക്കുന്നവർക്കുമുള്ള ഗതിയെന്തെന്ന് ഡൽഹിയിൽ കേരളത്തിലെ പ്രമുഖ നേതാക്കളുമായുള്ള യോഗത്തിൽ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ വ്യക്തമാക്കിയത് ഇങ്ങനെയാണ്. നേതാക്കളുടെ പേരുസഹിതം റിപ്പോർട്ട് നൽകാൻ കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷിയോട് ആവശ്യപ്പെടുകയും ചെയ്തു.
ഹൈക്കമാൻഡിന്റെ കടുത്തഭാഷ ഐക്യം കൊണ്ടുവന്നോ എന്നുറപ്പില്ലെങ്കിലും, കേരളത്തിലെ കോൺഗ്രസിൽ അതിനുശേഷം അപശബ്ദങ്ങൾ നിലച്ചു. ഐക്യസന്ദേശം താഴേക്കു പകരാനുള്ള നീക്കം കെപിസിസി നേതൃത്വം തുടങ്ങി. അടുത്തയാഴ്ച വീണ്ടും ഭാരവാഹിയോഗം ചേരും. അനാവശ്യവിവാദങ്ങൾകൊണ്ടു സിപിഎമ്മിന് ആയുധം നൽകാതെ, തദ്ദേശതിരഞ്ഞെടുപ്പു മാത്രം മുന്നിൽക്കണ്ട് ഒരുങ്ങാനുള്ള ആഹ്വാനം യോഗത്തിൽ നൽകും. ഈ മാസം മഹാത്മാഗാന്ധി കുടുംബസംഗമം പൂർത്തിയാക്കി ഏപ്രിലിൽ പദയാത്രകളിലേക്കു കടക്കുന്നതോടെ തദ്ദേശതിരഞ്ഞെടുപ്പിനുള്ള പ്രചാരണ തന്ത്രങ്ങൾ എഐസിസിയുടെ പ്രത്യേക ടീം ഏറ്റെടുക്കുമെന്നാണു വിവരം.
തദ്ദേശ തിരഞ്ഞെടുപ്പിൽ മുന്നേറ്റമുണ്ടാക്കാതെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉദ്ദേശിച്ച മേൽക്കൈ ലഭിക്കില്ലെന്ന തിരിച്ചറിവാണ് ടീം ഈ ഘട്ടത്തിൽ തന്നെ കളത്തിലിറങ്ങാൻ കാരണം. കെപിസിസി പ്രസിഡന്റിനെ മാറ്റണമെന്ന ചർച്ചയും സർക്കാരിന് അനുകൂലമായി ശശി തരൂർ എംപി നടത്തിയ പ്രതികരണവുമാണു സമീപകാലത്തു കോൺഗ്രസിൽ തർക്കമുണ്ടാക്കിയത്. കെപിസിസിയിൽ പുനഃസംഘടനയുണ്ടാകുമെന്ന സൂചന ഡൽഹി യോഗത്തിനെത്തിയ നേതാക്കൾക്കു ഹൈക്കമാൻഡ് നൽകിയിരുന്നു. ഉചിതമായ സമയത്തും രീതിയിലും ഇതു നടപ്പാക്കും എന്ന ഹൈക്കമാൻഡിന്റെ ഉറപ്പോടെ പുനഃസംഘടന സംബന്ധിച്ച തർക്കത്തിന് അയവു വന്നിട്ടുണ്ട്. അനവസരത്തിൽ തിടുക്കപ്പെട്ടു മാറ്റില്ലെന്നു വന്നതോടെ സുധാകരനും ആശ്വാസം. പകരക്കാരനുവേണ്ടിയുള്ള നീക്കങ്ങളും തൽക്കാലം അടങ്ങി.
വാദത്തിന് അനുകൂലമായി ഉന്നയിച്ച കണക്കുകൾ പലതും തെറ്റാണെന്നു വന്നതോടെ തരൂരും നിശ്ശബ്ദനായി. പാർട്ടിക്കു വഴങ്ങുന്നുവെന്ന സൂചന നൽകിയതോടെ, തരൂരിനെതിരായ ആക്രമണവും കുറഞ്ഞു. കെപിസിസി നേതൃത്വവുമായി ഇടഞ്ഞുനിന്നിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനെ സന്ദർശിച്ചു മഞ്ഞുരുക്കിയ സുധാകരൻ അഭിപ്രായ സമന്വയത്തിനുള്ള വാതിൽ തുറന്നു. പാർട്ടിയിലെ പ്രധാന കൂടിയാലോചനകൾക്കു കോർ കമ്മിറ്റി രൂപീകരിക്കാൻ ഹൈക്കമാൻഡ് വൈകാതെ നടപടി തുടങ്ങും. തിരഞ്ഞെടുപ്പുകൾ വരുന്നതിനാൽ നാൽപതോളം പേരുള്ള രാഷ്ട്രീയകാര്യസമിതിക്കു പരിമിതിയുണ്ട്.