ADVERTISEMENT

കൊല്ലം∙തുടർച്ചയായ രണ്ടാം സംസ്ഥാന സമ്മേളനത്തിലും തുടർഭരണം ലക്ഷ്യമിട്ടുള്ള സമീപനരേഖ അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടി സംസ്ഥാന സമ്മേളനത്തിന് നൽകിയ സന്ദേശം കൃത്യമാണ്: ‘തുടർന്നും നയിക്കാൻ ഞാൻ ഉണ്ടാകും’. മുഖ്യമന്ത്രിയെ കേന്ദ്രീകരിച്ചാണ് ഉദ്ഘാടന ദിനമായ ഇന്നലെ സമ്മേളനം മുന്നേറിയത്. അതേ സമയം തുടർഭരണത്തിന്റെ കാര്യത്തിൽ അമിത ആത്മവിശ്വാസം പാടില്ലെന്ന മുന്നറിയിപ്പു സമ്മേളനത്തിനു പുറത്ത് പിബി അംഗം എം.എ.ബേബി നൽകിയത് ശ്രദ്ധിക്കപ്പെട്ടു.

 2026 ലും ക്യാപ്റ്റൻ പിണറായി തന്നെ ആയിരിക്കുമോ എന്നതിൽ സിപിഎം തീരുമാനമെടുത്തിട്ടില്ല. പിണറായി മത്സരിക്കണമെന്നു പോലും തീരുമാനിച്ചിട്ടില്ലെന്നാണു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പ്രതികരിച്ചത്. 2026ലെ ക്യാപ്റ്റൻ ആരായിരിക്കണം എന്നു സംസ്ഥാന സമ്മേളനം തീരുമാനിക്കേണ്ട കാര്യമില്ലെന്നാണ് പാർട്ടിയുടെ ഔദ്യോഗിക നിലപാട്.

എന്നാൽ ഇന്ന് ആരംഭിക്കുന്ന പൊതു ചർച്ചയിൽ പ്രതിനിധികൾ ഇക്കാര്യത്തിൽ അഭിപ്രായം പറയാനുള്ള സാധ്യത കൂടുതലാണ്. അവർക്കു മുന്നിൽ പിണറായി അല്ലാതെ തൽക്കാലം മറ്റൊരു പേരില്ല. ആ മുറവിളി ഉയർന്നാൽ അതിനോടു ഞായറാഴ്ചത്തെ മറുപടി പ്രസംഗത്തിൽ പിണറായി എങ്ങനെ പ്രതികരിക്കുമെന്നതു  കൊല്ലം സമ്മേളനത്തെ ശ്രദ്ധേയമാക്കും.

നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കുന്നത് ആരാണ് എന്ന ചർച്ച സിപിഎമ്മിന്റെ കാര്യത്തിൽ ആദ്യം നടക്കുന്നതു കേരളത്തിൽ അല്ല. പൊളിറ്റ്ബ്യൂറോ അംഗങ്ങളിൽ ആരാണു മത്സരിക്കേണ്ടതെന്നു പാർട്ടി പിബിയാണ് ആദ്യം ചർച്ച ചെയ്യുന്നതും തീരുമാനമെടുക്കുന്നതും. ആ നിർദേശം സംസ്ഥാന കമ്മിറ്റി കൂടി ചർച്ച ചെയ്യുമ്പോഴാണ് ക്യാപ്റ്റൻ ആരെന്നു വ്യക്തമാകുന്നത്.

പിണറായി തന്നെ തുടരണമെങ്കിൽ പാർട്ടി നേരത്തേ തീരുമാനിച്ച 2 നിബന്ധനകളിൽ ഇളവു വരുത്തണം. സംഘടനാ പദവികൾ വഹിക്കാനുള്ള പ്രായപരിധി 75 ആയിരിക്കെ  അടുത്ത മേയിൽ 80 വയസ്സാകുന്ന പിണറായിക്ക് പിബിയിൽ തുടരണമെങ്കിൽ ഏപ്രിൽ ആദ്യം മധുരയിൽ നടക്കുന്ന പാർട്ടി കോൺഗ്രസ് അദ്ദേഹത്തിന് നൽകിയിട്ടുള്ള ഇളവു തുടരണം. നിയമസഭാ തിരഞ്ഞെടുപ്പിൽ തുടർച്ചയായി 2 ടേമിൽ കൂടുതൽ മത്സരിക്കാൻ അനുവദിക്കേണ്ടതില്ലെന്ന നിബന്ധനയിലും ഇളവ് അനുവദിക്കണം. ഇളവെല്ലാം ഒരാൾക്കു മാത്രം എന്ന മുറുമുറുപ്പ് ഒരു വിഭാഗം നേതാക്കളിൽ ഇപ്പോൾ തന്നെയുണ്ട്.

‘നവകേരളത്തെ നയിക്കാനുള്ള പുതുവഴികൾ’ എന്ന രേഖ പിണറായിയുടെ 9 വർഷക്കാലത്തെ നേട്ടങ്ങൾ പ്രതിപാദിക്കുന്നു. ഉമ്മൻ ചാണ്ടി സർക്കാർ ഉണ്ടാക്കിയ കെടുതികളിൽ നിന്ന് കേരളത്തെ മോചിപ്പിച്ചത് പിണറായിയുടെ 2 സർക്കാരുകൾ ആണെന്ന അവകാശവാദം മുഴക്കുന്നു. മൂന്നാമതു തുടർ ഭരണമാണു ലക്ഷ്യമെന്ന് വ്യക്തമാക്കുന്നു. 

പ്രവർത്തന റിപ്പോർട്ടിന്റെയും നവകേരള രേഖയുടെയും ലക്ഷ്യം ഭരണത്തുടർച്ചയാണെന്ന് മാധ്യമങ്ങളെ കണ്ടപ്പോൾ എം.വി.ഗോവിന്ദൻ പറഞ്ഞെങ്കിലും അത് ഉറപ്പായ കാര്യമല്ലെന്നും ജനങ്ങളുടെ പിന്തുണ അതിനായി നേടുകയാണ് വേണ്ടതെന്നുമായിരുന്നു പിബി അംഗം എം.എ.ബേബിയുടെ വാക്കുകൾ

‘അടുത്ത തിര‍ഞ്ഞെടുപ്പിൽ ജനങ്ങൾ തീരുമാനിക്കേണ്ടതാണ് തുടർഭരണം വരണമോ എന്ന കാര്യം. ജനങ്ങൾ അങ്ങനെ ചിന്തിക്കും. പക്ഷേ ആ ചിന്ത ഉറപ്പിക്കാൻ എൽഡിഎഫ് ഒരു പാട് പ്രവർത്തനം നടത്തേണ്ടതുണ്ട്. അതു ചെയ്യാതെ തുടർഭരണം കിട്ടിക്കഴിഞ്ഞു എന്നു പറഞ്ഞു പോകുന്നത് മൗഢ്യമാണ്’–: ബേബി പറഞ്ഞു.

ക്യാപ്റ്റൻ ചോദ്യത്തിന്പ്രസക്തിയില്ല: ഇ.പി

കൊല്ലം∙ക്യാപ്റ്റൻ ആരാണെന്ന ചോദ്യത്തിനു തന്നെ  പ്രസക്തിയില്ലെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജൻ. ഇപ്പോൾ എല്ലാം നയിച്ചുകൊണ്ടിരിക്കുന്നില്ലേ. അതിന് ക്യാപ്റ്റൻമാരില്ലേ, മന്ത്രിമാരില്ലേ, നേതാക്കളില്ലേ..? ജയരാജൻ പ്രതികരിച്ചു.

English Summary:

Pinarayi Vijayan's Future: CPM debates Kerala's 'captain' for 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com