റിപ്പോർട്ടിനു മുന്നോടിയായി സ്റ്റാർട്ടപ് ജീനോമുമായി ചർച്ച നടത്തിയോ?; വെളിപ്പെടുത്താതെ സർക്കാർ

Mail This Article
തിരുവനന്തപുരം∙ കേരളത്തിലെ സ്റ്റാർട്ടപ്പുകൾ വൻ വളർച്ച നേടിയെന്നു റിപ്പോർട്ട് തയാറാക്കിയ സ്റ്റാർട്ടപ് ജീനോമിനു പണം നൽകിയെന്നു സമ്മതിച്ചെങ്കിലും റിപ്പോർട്ടിനു മുന്നോടിയായി ഇവരുമായി ചർച്ച നടത്തിയോയെന്നു വെളിപ്പെടുത്താതെ സർക്കാർ.ചർച്ച നടത്തിയോയെന്നും ആരെല്ലാമാണു ചർച്ചയിൽ പങ്കെടുത്തതെന്നുമുള്ള സണ്ണി ജോസഫിന്റെ നിയമസഭാ ചോദ്യത്തിനു മുഖ്യമന്ത്രി മറുപടി നൽകിയില്ല. സ്വതന്ത്ര ഗവേഷണത്തെ അടിസ്ഥാനപ്പെടുത്തിയാണു സ്റ്റാർട്ടപ് ജീനോമിന്റെ റിപ്പോർട്ട് എന്നതാണു സ്റ്റാർട്ടപ് മിഷന്റെ വിശദീകരണം. എന്നാൽ, മിഷൻ ഇവർക്കു ലഭ്യമാക്കിയ വിവരങ്ങൾ ജീനോം അതേപടി പകർത്തുകയാണു ചെയ്തതെന്ന ആക്ഷേപമാണുള്ളത്.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്തു 2020ൽ ആണു കേരള സ്റ്റാർട്ടപ് മിഷൻ ആദ്യമായി സ്റ്റാർട്ടപ് ജീനോമിന്റെ ഇടപാടുകാരായത്. വാർഷിക കരാറിന്റെ അടിസ്ഥാനത്തിൽ 2021 മുതൽ പണം നൽകിത്തുടങ്ങി.
2024 വരെ പണം നൽകിയെങ്കിലും ഓരോ വർഷവും കരാർ പുതുക്കിയിട്ടുണ്ടോ എന്നതിൽ വ്യക്തതയില്ല. എൽദോസ് കുന്നപ്പള്ളിയുടെ നിയമസഭാ ചോദ്യത്തിന് 2023 ഫെബ്രുവരി 15ന് ഒപ്പുവച്ച കരാറാണു സർക്കാർ മറുപടിയായി നൽകിയത്. 2024ൽ 15,000 ഡോളർ (13.05 ലക്ഷം രൂപ) സ്റ്റാർട്ടപ് ജീനോമിനു നൽകിയിട്ടുണ്ട്.
2024ലും കരാർ വച്ചിട്ടുണ്ടെങ്കിൽ, നിയമസഭാ ചോദ്യത്തിനുള്ള മറുപടിക്കൊപ്പം പുതിയ വാർഷിക കരാറിന്റെ പകർപ്പു നൽകാത്തതെന്ത് എന്നതാണു സംശയകരം. സ്റ്റാർട്ടപ് ജീനോമുമായി ചർച്ചകൾ നടത്തി, റിപ്പോർട്ട് തയാറാക്കുന്നതിനു മുൻകയ്യെടുത്ത സ്റ്റാർട്ടപ് മിഷൻ ജീവനക്കാരനെ അടുത്തിടെ സംസ്ഥാന സർക്കാർ ഉന്നതപദവിയിൽ നിയമിച്ചിരുന്നു. മാസം രണ്ടു ലക്ഷം രൂപ ശമ്പളത്തിൽ മുഖ്യമന്ത്രിയുടെ നാല് ഐടി ഫെലോമാരിൽ ഒരാളായാണു നിയമിച്ചത്.
‘ആരുടെയും സേവ പിടിക്കാതെ പ്രസിദ്ധീകരിച്ച റിപ്പോർട്ട്’ എന്നതായിരുന്നു ഏറ്റവുമൊടുവിലും ജീനോം റിപ്പോർട്ടിനെക്കുറിച്ചു മുഖ്യമന്ത്രിയുടെ പരസ്യമായ അവകാശവാദം. വാർഷികാടിസ്ഥാനത്തിൽ പണം നൽകിയതും റിപ്പോർട്ടിനായി വിവരങ്ങൾ കൈമാറിയതുമൊന്നും മുഖ്യമന്ത്രിയുടെ അറിവിലുണ്ടായിരുന്നില്ലെന്നാണു വിവരം.