ADVERTISEMENT

കൊല്ലം ∙ കരട് രാഷ്ട്രീയപ്രമേയത്തിലെ ‘നവ ഫാഷിസം’ പ്രയോഗത്തിന്റെ പേരിൽ സിപിഎമ്മിനെ വിമർശിക്കുന്ന കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിലെ ‘ഫാഷിസ്റ്റ് വിദഗ്ധർ’ ആദ്യം പാർട്ടിരേഖകൾ വായിച്ചു മനസ്സിലാക്കണമെന്ന്  പൊളിറ്റ്ബ്യൂറോ കോഓർഡിനേറ്റർ പ്രകാശ് കാരാട്ട് പറഞ്ഞു. ‘തരംതാണ രാഷ്ട്രീയം കോൺഗ്രസ് അവസാനിപ്പിക്കണം. ബിജെപിക്കെതിരായ പോരാട്ടത്തിൽ സിപിഎമ്മിനു കോൺഗ്രസിന്റെ സർട്ടിഫിക്കറ്റ് വേണ്ട’ – സിപിഎം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യവേ കാരാട്ട് പറഞ്ഞു.

മോദി ഭരണകൂടത്തെ നേരത്തേ ഫാഷിസ്റ്റ് സർക്കാരായി സിപിഎം വിലയിരുത്തിയിരുന്നെന്നും പുതിയ കരട് പ്രമേയത്തിൽ ‘നവ ഫാഷിസ്റ്റ് പ്രവണതകൾ പ്രകടിപ്പിക്കുന്ന സർക്കാർ’ എന്നു മാറ്റിയത് ബിജെപിയോടു പോരാടാനുള്ള വിമുഖത മൂലമെന്നുമാണു പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ വിമർശിച്ചിരിക്കുന്നത്.

അദ്ദേഹം പഴയ പ്രമേയങ്ങളോ ഇപ്പോഴത്തെ രേഖയോ വായിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല. 2018ലെ ഹൈദരാബാദ് പാർട്ടി കോൺഗ്രസ് പ്രമേയത്തിൽ പറഞ്ഞത് ‘മോദി സർക്കാർ ചില ഫാഷിസ്റ്റ് പ്രവണതകൾ ഉയർത്തുന്നു’ എന്നായിരുന്നു. സീതാറാം യച്ചൂരിക്ക് കുറച്ചുകൂടി വ്യക്തതയോടെ ഫാഷിസത്തെ മനസ്സിലാക്കാൻ കഴിഞ്ഞിരുന്നെന്നും ഇപ്പോഴത്തെ നേതൃത്വത്തിന് അതിനു സാധിക്കുന്നില്ലെന്നും ആരോപിക്കുന്നവർ, യച്ചൂരി ജനറൽ സെക്രട്ടറി ആയിരുന്നപ്പോഴാണ് ഹൈദരാബാദിലെ ആ പ്രമേയം എന്നതു മനസ്സിലാക്കണം. 7 വർഷത്തിനു ശേഷം പാർട്ടി അഭിപ്രായപ്പെട്ടത് ‘ഫാഷിസ്റ്റ് പ്രവണതകൾ ഉയർത്തുന്നുണ്ട്’ എന്നല്ല, ‘നവ ഫാഷിസ്റ്റ് പ്രവണതകൾ പ്രകടിപ്പിക്കുന്നുണ്ട്’ എന്നാണ്.

ആ പ്രവണതകൾക്കെതിരെ പോരാട്ടം ശക്തമാക്കിയില്ലെങ്കിൽ അതു ഫാഷിസത്തിലേക്കു നയിക്കും. ഇവിടെ വായിച്ച രക്തസാക്ഷിപ്രമേയത്തിൽ പരാമർശിച്ച 6 പേർ കൊല്ലപ്പെട്ടത് ആർഎസ്എസുകാരാലാണ്. ബിജെപിക്കും ആർഎസ്എസിനും എതിരെ പൊരുതുന്നത് സിപിഎം ആണെന്നതിന് ഇതിൽ കൂടുതൽ എന്തു തെളിവാണു വേണ്ടത്? – കാരാട്ട് ചോദിച്ചു.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ ലോകത്തിന്റെ പല ഭാഗങ്ങളിൽ ശക്തിപ്പെട്ട പഴയ ക്ലാസിക്കൽ ഫാഷിസത്തിന്റെ ചില ചേരുവകൾ നവ ഫാഷിസത്തിനുണ്ടെന്ന് കാരാട്ട് കൂട്ടിച്ചേർത്തു. പുതിയ കാലത്തിന്റെ ലക്ഷണങ്ങളും നവ ഫാഷിസത്തിലുണ്ട്. ഇന്ത്യയിൽ അതിന്റെ രൂപം ഹിന്ദുത്വ പ്രത്യയശാസ്ത്രമാണ്. അതിനെ അടിസ്ഥാനപ്പെടുത്തി പ്രവർത്തിക്കുന്നതുകൊണ്ടാണ് നവ ഫാഷിസ്റ്റ് പ്രവണതകൾ പ്രകടിപ്പിക്കുന്ന സർക്കാരായി മോദി സർക്കാരിനെ വിശേഷിപ്പിച്ചത് – കാരാട്ട് പറഞ്ഞു.

പ്രതിനിധി സമ്മേളനത്തിനു പതാക ഉയർത്തിയ കേന്ദ്രകമ്മിറ്റി അംഗം എ.കെ.ബാലൻ അധ്യക്ഷത വഹിച്ചു. ടി.പി.രാമകൃഷ്ണൻ രക്തസാക്ഷിപ്രമേയം അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ മന്ത്രി കെ.എൻ.ബാലഗോപാൽ, ജില്ലാ സെക്രട്ടറി എസ്.സുദേവൻ എന്നിവർ പ്രസംഗിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, പൊളിറ്റ്ബ്യൂറോ അംഗങ്ങളായ വൃന്ദ കാരാട്ട്, എ.എ.ബേബി, സുഭാഷിണി അലി, ബി.വി.രാഘവലു, അശോക് ധാവ്‌ലെ, എ.വിജയരാഘവൻ തുടങ്ങിയവർ പങ്കെടുത്തു.

പിണറായി സർക്കാരിന് പാർട്ടിക്കും പ്രശംസ

പിണറായി സർക്കാരിനും കേരളത്തിലെ പാർട്ടിക്കും പ്രകാശ് കാരാട്ടിന്റെ പ്രശംസ. കോർപറേറ്റ്–ഹിന്ദുത്വ നയങ്ങൾക്കെതിരായ പോരാട്ടത്തിൽ ബദൽ നയങ്ങളുമായി വികസനപാതയിൽ മുന്നേറുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുളള എൽഡിഎഫ് സർക്കാർ ഇന്ത്യയ്ക്കു മാതൃകയാണ്. കേരളത്തിൽ താഴെത്തട്ടു മുതലുള്ള പാർട്ടി സമ്മേളനങ്ങൾ പാർട്ടിയിലെ ഐക്യമാണു വിളിച്ചോതുന്നത്. കൊല്ലം സംസ്ഥാന സമ്മേളനം അതിന്റെ ഉജ്വലമായ പരിണതിയായി മാറുമെന്നും കാരാട്ട് പറഞ്ഞു.

കോൺഗ്രസ് ബന്ധം പരാമർശിച്ചില്ല


∙ കോൺഗ്രസുമായുള്ള രാഷ്ട്രീയബന്ധം സംസ്ഥാന സമ്മേളനം നിരാകരിക്കണമെന്ന ആഗ്രഹത്തോടെ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനത്തലേന്നു ലേഖനമെഴുതിയെങ്കിലും ഉദ്ഘാടനപ്രസംഗത്തിൽ പ്രകാശ് കാരാട്ട് കോൺഗ്രസ് ബന്ധത്തെക്കുറിച്ചു പരാമർശിച്ചില്ല. ഇക്കാര്യത്തിൽ കാരാട്ടിന്റെ നിലപാടറിയാൻ രാഷ്ട്രീയകേരളം കാതോർത്തെങ്കിലും ആ ഭാഗം വിശദീകരിക്കാൻ അദ്ദേഹം തയാറായില്ലെന്നതു ശ്രദ്ധേയമായി.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു ഭൂരിപക്ഷം നേടാനാകാതെ ബിജെപി തിരിച്ചടി നേരിട്ടത് മതനിരപേക്ഷ ജനാധിപത്യ ശക്തികളുടെ വിജയമാണെന്നു പരാമർശിച്ചപ്പോഴും കോൺഗ്രസിനെപ്പറ്റി ഒന്നും പറഞ്ഞില്ല. ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിൽനിന്നു സിപിഎം പിൻ‍വാങ്ങുകയാണെന്ന പ്രതിപക്ഷനേതാവ് സതീശന്റെ വിമർശനങ്ങൾക്കു മറുപടി പറഞ്ഞതാണ് കോൺഗ്രസുമായി ബന്ധപ്പെട്ടുണ്ടായ ഏക പരാമർശം.

കേരളത്തിൽ പാർട്ടിയുടെ വളർച്ചയ്ക്കു ന്യൂനപക്ഷപിന്തുണ അനിവാര്യമാണെന്നു മനസ്സിലാക്കിയാണ് ഫാഷിസം സംബന്ധിച്ച നിലപാടുകളിൽ അയവു വരുത്തിയിട്ടില്ലെന്നു വിശദീകരിച്ചതെന്നാണു വ്യക്തമാകുന്നത്.

English Summary:

Neo-Fascism: CPM rejects Congress criticism on neo-fascism stance

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com