വൻ ലഹരി റാക്കറ്റ് ഇല്ല; പല സംഘങ്ങൾ മാത്രം: മഹിപാൽ യാദവ് (എക്സൈസ് കമ്മിഷണർ)

Mail This Article
∙ കേരളത്തിൽ ലഹരി വ്യാപനം എത്രത്തോളം?
മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കുറവാണെങ്കിലും ലഹരിയുടെ ഏതളവിലുള്ള വ്യാപനവും അപകടകരമാണ്. ഇവിടെ ഭരണകൂടവും നിയമം നടപ്പാക്കുന്ന ഏജൻസികളും ജനങ്ങളും മാധ്യമങ്ങളും കൂടുതൽ ഉണർന്നു പ്രവർത്തിക്കുന്നതിനാൽ കൂടുതൽ കേസുകൾ പിടിക്കപ്പെടുന്നു. കൂടുതൽ ജനശ്രദ്ധ പതിയുന്നു.
∙ ലഹരി പിടികൂടുന്നതിൽ വെല്ലുവിളിയുണ്ടോ?
ചെക്പോസ്റ്റുകളിലും അല്ലാതെയുമുള്ള പരിശോധനകൾ, ആർപിഎഫുമായി ചേർന്നു ട്രെയിനിൽ നടത്തുന്ന പരിശോധനകൾ എന്നിവയിലൂടെയെല്ലാം ലഹരിയുടെ വിതരണ ശൃംഖല മുറിക്കുന്നുണ്ട്. കാരിയറിനെ പിടിക്കുന്നതിനൊപ്പം ലഹരി വന്നവഴിയും കൊണ്ടുപോകാൻ ഉദ്ദേശിച്ച വഴിയും അന്വേഷിക്കാറുണ്ട്. കഞ്ചാവ് പോലെ എളുപ്പമല്ല, എവിടെയും ഒളിപ്പിച്ചുകടത്താവുന്ന രാസലഹരി പിടികൂടാൻ എന്ന വെല്ലുവിളിയുണ്ട്. ഉദ്യോഗസ്ഥരുടെ അനുഭവപരിചയം പ്രധാനമാണ്. പ്രത്യേക പരിശീലനവും നൽകും.
∙ കേരളത്തിൽ വമ്പൻ ലഹരി റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടോ?
ഒരാളോ, ഒരു സംഘമോ നിയന്ത്രിക്കുന്ന വൻ ലഹരി റാക്കറ്റ് ഉണ്ടെന്നു കരുതുന്നില്ല. പല സംഘങ്ങളാണു വിൽപനക്കാർ. ഒരേ സംഘത്തിന്റെ ഭാഗമായവരും പരസ്പരം അറിയുന്നില്ലെന്നതിനാൽ തലപ്പത്തുള്ളവരെ പിടികൂടാൻ എക്സൈസിനു പരിമിതിയുണ്ടാകാറുണ്ട്. അതു മറികടക്കാനാണു ശ്രമം. സ്കൂൾ, കോളജ് പരിസരത്തു നിരീക്ഷണം ശക്തമാക്കും. കൃത്യമായ വിവരം കിട്ടിയാൽ കോളജ് ഹോസ്റ്റലിൽ ഉൾപ്പെടെ കയറും.