ഗൂഗിൾ പേയിലൂടെ 10,000 രൂപ കൈക്കൂലി; ഗ്രേഡ് എസ്ഐയും ഏജന്റും അറസ്റ്റിൽ

Mail This Article
തൊടുപുഴ ∙ ചെക്ക് കേസിൽ അറസ്റ്റ് ഒഴിവാക്കുന്നതിന് ഗൂഗിൾ പേ വഴി 10,000 രൂപ കൈക്കൂലി വാങ്ങിയ ഗ്രേഡ് എസ്ഐയും ഏജന്റും വിജിലൻസിന്റെ പിടിയിലായി. തൊടുപുഴ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ പ്രദീപ് ജോസിനെയും ഏജന്റ് റഷീദിനെയുമാണു വിജിലൻസ് അറസ്റ്റ് ചെയ്തത്.
ഒരു സ്ത്രീയുടെ പേരിലുണ്ടായിരുന്ന ചെക്ക് കേസിൽ തൊടുപുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഈ വാറന്റിന്മേൽ അറസ്റ്റ് ഒഴിവാക്കുന്നതിന് എസ്ഐ കൈക്കൂലി ആവശ്യപ്പെട്ടെന്നാണു പരാതി. സ്ത്രീയുടെ വിദേശത്തുള്ള ഭർത്താവ്, അദ്ദേഹത്തിന്റെ സുഹൃത്ത് വഴിയാണ് എസ്ഐയെ സമീപിച്ചത്.
അറസ്റ്റ് ഒഴിവാക്കുന്നതിനായി 10,000 രൂപ ഗൂഗിൾ പേ വഴി നൽകണമെന്ന് എസ്ഐ 12ന് ആവശ്യപ്പെട്ടു. തൊട്ടടുത്ത ദിവസം എസ്ഐയെ വിളിച്ചപ്പോൾ ഏജന്റായ റഷീദിന്റെ ഗൂഗിൾ പേ നമ്പർ കൊടുത്തശേഷം അതിലേക്കു പണമയയ്ക്കാൻ ആവശ്യപ്പെട്ടു. തുടർന്നു പരാതിക്കാരൻ ഇടുക്കി വിജിലൻസ് യൂണിറ്റിൽ പരാതിപ്പെടുകയായിരുന്നു.
ഡിവൈഎസ്പി ഷാജു ജോസിന്റെ നേതൃത്വത്തിൽ സിഐമാരായ ഫിലിപ് സാം, ബിൻസ് ജോസ് എന്നിവർ ഉൾപ്പെട്ട വിജിലൻസ് സംഘം തിങ്കളാഴ്ച രാത്രി 10.30നു വണ്ടിപ്പെരിയാർ 63-ാം മൈലിലെ വാടകവീട്ടിൽനിന്നാണ് എസ്ഐയെയും ഏജന്റിനെയും അറസ്റ്റ് ചെയ്തത്. പ്രതികളെ മൂവാറ്റുപുഴ വിജിലൻസ് കോടതി 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു.