ADVERTISEMENT

ചർച്ച സാംസ്കാരിക, വിദ്യാഭ്യാസ വകുപ്പുകളെക്കുറിച്ച്. പക്ഷേ സംസ്കാരത്തിനു ചേരുന്ന പ്രയോഗങ്ങളും ആരോപണങ്ങളുമല്ല കേട്ടത്. ഇന്നലെ കൂടുതൽ കേട്ടതിതാണ്– ‘ആ പറഞ്ഞത് സഭാ രേഖകളിൽനിന്നു നീക്കണം സർ.’എസ്എഫ്ഐക്കെതിരെ കലിപൂണ്ട് പി.കെ.ബഷീർ പ്രസംഗിച്ചപ്പോഴും ആ ആവശ്യമുയരുകയും പരിശോധിക്കുമെന്നു സ്പീക്കർ പറയുകയും ചെയ്തു. ‘പറയാനുള്ളതു പറഞ്ഞു, നാട്ടുകാർ കേൾക്കുകയും ചെയ്തു, ഇനി എന്തു വേണേൽ ആയിക്കോളിൻ’ എന്നായിരുന്നു ബഷീറിന്റെ പ്രതികരണം.സിപിഎമ്മിന്റെ പൂർണരൂപം ‘കോർപറേറ്റ് പാർട്ടി ഓഫ് മാർക്സിസ്റ്റ്’ എന്ന് ബഷീർ. ‘വായിൽ തോന്നുന്നതു കോതയ്ക്കു പാട്ട്’ അല്ലേ ബഷീറിന് എന്ന് എ.പ്രഭാകരൻ. അതു പിൻവലിക്കണമെന്നു ബഷീർ.

  • Also Read

കെഎസ്‌യുവിനെ ‘കഞ്ചാവ് സ്റ്റുഡന്റ്സ് യൂണിയൻ’ എന്ന് എം.നൗഷാദ് അധിക്ഷേപിച്ചപ്പോൾ അതു നീക്കം ചെയ്യിക്കാനായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തന്നെ എഴുന്നേറ്റു. കയ്യേറ്റക്കേസിൽ പ്രതിയായ മാത്യു കുഴൽനാടനെക്കൊണ്ട് ഇടുക്കി കയ്യേറ്റത്തിനെതിരെ അടിയന്തരപ്രമേയ നോട്ടിസ് അവതരിപ്പിച്ചെന്നും നൗഷാദ് പരിഹസിച്ചു. ‘കേസ് നമ്പർ പറയൂ’ എന്നായി രാഹുൽ മാങ്കൂട്ടത്തിൽ. നൗഷാദ് ഒരു നമ്പർ വായിച്ചു. തനിക്കെതിരെ ഭൂമി കയ്യേറ്റക്കേസ് ഇല്ലെന്നും എന്തു വിവരക്കേടും വിളിച്ചു പറയാനുളള സ്ഥലമല്ല സഭയെന്നും മാത്യു തിരിച്ചടിച്ചു. രേഖയിൽനിന്നു നീക്കം ചെയ്യണമെന്ന ആവശ്യം വീണ്ടും. റോബർട്ട് വാധ്‌ര ഇലക്ടറൽ ബോണ്ട് വാങ്ങിക്കൂട്ടിയെന്നു ജി.സ്റ്റീഫൻ ആരോപിച്ചതു വസ്തുതാപരമല്ലെന്നും നീക്കം ചെയ്യണമെന്നുമായി റോജി എം.ജോൺ.

ലഹരിയെ സാമൂഹിക വിപത്തായി കാണുന്നതിനു പകരം കുറ്റമെല്ലാം എസ്എഫ്ഐക്കാരുടെ തലയിൽ അൻവർ സാദത്തും ടി.ജെ.വിനോദും വച്ചത് മുഹമ്മദ് മുഹസിനെ ചൊടിപ്പിച്ചു. പരസ്പരം ചെളി വാരിയെറിയുന്നതിനോട് മുഹസിനും പി. നന്ദകുമാറും എ.സി.മൊയ്തീനും പ്രകടിപ്പിച്ച എതിർപ്പ് മന്ത്രി എം.ബി.രാജേഷും ഏറ്റെടുത്തു. ലഹരിക്കേസുകളുടെ പേരിലുള്ള രാഷ്ട്രീയത്തർക്കം അവസാനിപ്പിക്കണമെന്ന് കൂപ്പുകൈകളോടെ അഭ്യർഥിക്കുന്നുവെന്നായി മന്ത്രി. കെപിസിസിയുടെ സാഹിതി തിയറ്റേഴ്സിന്റെ നാടകമാണെങ്കിലും വിഷയം ലഹരിമരുന്ന് ആയതിനാൽ 140 മണ്ഡലങ്ങളിലും പ്രദർശിപ്പിക്കാൻ എംഎൽഎമാർ മുൻകൈ എടുക്കുമെന്ന പ്രത്യാശയിലായി സി.ആർ.മഹേഷ്. 

സോഷ്യലിസ്റ്റ് ആയതുകൊണ്ടാകും, മാർക്സിയൻ പ്രത്യയശാസ്ത്രത്തിൽ തനിക്ക് അവഗാഹമില്ലെന്നു മാത്യു ടി.തോമസ് വെളിപ്പെടുത്തി. കൊല്ലം സമ്മേളനം കഴിഞ്ഞതോടെ സിപിഎമ്മിലെ തഴയപ്പെട്ടവരുടെ കൂട്ടക്കരച്ചിലാണ് എൻ.ഷംസുദ്ദീൻ ദിവസവും കേൾക്കുന്നത്. തൊഴിൽനികുതി കൂട്ടിയതിനോടുള്ള ഭരണപക്ഷത്തെ എതിർപ്പ് എൻ.കെ.അക്ബറിലൂടെ പുറത്തുവന്നു. ചോദ്യോത്തര വേളയിലും ഉണ്ടായി രേഖകളിൽനിന്നു നീക്കാനുള്ള ആവശ്യം. കിഫ്ബിയുടെ വായ്പ സംസ്ഥാന സർക്കാരിന്റെ കടമെടുപ്പു പരിധിയിൽ കേന്ദ്രം ഉൾപ്പെടുത്തിയതിൽ പ്രതിപക്ഷത്തിനും പങ്കുണ്ടെന്ന മന്ത്രി കെ.എൻ.ബാലഗോപാലിന്റെ ആരോപണം നീക്കം ചെയ്യണമെന്ന ആവശ്യവുമായി എഴുന്നേറ്റത് പ്രതിപക്ഷ നേതാവു തന്നെ.

English Summary:

Kerala Assembly Records: Kerala Assembly witnessed intense political debates with numerous requests to remove statements from the records. Accusations and counter-accusations flew between ruling and opposition parties, leading to heated exchanges.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com