‘സോഴ്സ്’ ഉള്ള കുഴൽപണം, ‘കുഴലടി’ക്കലും പ്രഫഷനൽ

Mail This Article
തൃശൂർ ∙ കൊടകരയിലെത്തിയ മൂന്നരക്കോടി രൂപ കുഴൽപണമാണെന്നു പൊലീസ് തെളിവുസഹിതം കണ്ടെത്തിയെങ്കിലും ഇതിനു കൃത്യമായ ‘സോഴ്സ്’ കാണിക്കാൻ കടത്തുകാർക്കു കഴിഞ്ഞതിനു പിന്നിൽ ഹവാല മാഫിയയുടെ ആസൂത്രണം. കുഴൽപണം വരുന്ന തീയതി, സമയം, കൊണ്ടുവരുന്ന വാഹനം എന്നിവ കൃത്യമായി കണ്ടെത്തി ആക്രമിച്ചു പണം കവരുന്ന സംഘങ്ങൾക്കുമുണ്ട് കൃത്യമായ ആസൂത്രണം. ‘കുഴലടി’ എന്നാണു തൃശൂർ മേഖലയിൽ ഇത്തരം കവർച്ചകൾക്കുള്ള വിളിപ്പേര്. ഹവാല സംഘവും ഇവരെ ആക്രമിച്ചു പണം കവരുന്ന ക്രിമിനൽ സംഘങ്ങളും പ്രയോഗിക്കുന്ന രീതികളിങ്ങനെ:
-
Also Read
കൊടകര: പുനരന്വേഷണം പൊലീസ് അവസാനിപ്പിച്ചു
വീതിച്ചു കടത്തൽ; പിടിച്ചാൽ സോഴ്സ് റെഡി
10 കോടി രൂപ കടത്താനുണ്ടെങ്കിൽ ഇത് ഓരോ കോടി രൂപ വീതം 10 സംഘങ്ങൾക്കായി വീതിച്ചു കൈമാറുന്നതാണു കടത്തുരീതികളിലൊന്ന്. ആരെങ്കിലും ഒറ്റുന്നതിലൂടെ പിടിക്കപ്പെട്ടാൽ മുഴുവൻ പണവും നഷ്ടമാകുന്നത് ഒഴിവാക്കാനാകും. കടത്തുകാരുമായി ബന്ധമുള്ള ഏതെങ്കിലും വ്യവസായി ഒരു കോടി രൂപയുടെ ‘വൈറ്റ് മണി’ക്ക് ആവശ്യമായ രേഖകൾ തയാറാക്കി വച്ചിരിക്കും. പണം ബാങ്കിൽനിന്നു പിൻവലിച്ചതിന്റെയോ മറ്റോ രേഖയാകും ഒരുക്കുക.എവിടെയെങ്കിലും വച്ച് ഏതെങ്കിലും ടീമിന്റെ കുഴൽപണം പിടിക്കപ്പെട്ടാൽ ഈ ‘സോഴ്സ്’ ആകും കടത്തുകാർ പൊലീസിനു മുന്നിൽ ഹാജരാക്കുക. പണം നിയമാനുസൃതമുള്ളതാണ് എന്നു സ്ഥാപിച്ചു കടത്തുകാർ തടിതപ്പും. കൊടകരയിൽ പിടിച്ച പണത്തിന് ഉറവിടം കാണിക്കാൻ കഴിഞ്ഞതിനു പിന്നിലും ഇത്തരം ഇടപാടുകളുണ്ടെന്നാണു സൂചന. കർണാടകയിലെ മാണ്ഡ്യയാണ് ഇത്തരം ഹവാല പണമൊഴുക്കിന്റെ ആസ്ഥാനം.
കുഴലടിക്കാർക്ക് ലാഭം 55%
കുഴൽപണം കടത്തുന്നവർ പിന്തുടരുന്ന പ്രഫഷനൽ രീതികൾ തന്നെയാണ് ഇവരെ ആക്രമിച്ചു പണം കവരുന്ന ‘കുഴലടി’ സംഘങ്ങളും പിന്തുടരുന്നത്. തൃശൂർ ജില്ലയിലെ പുതുക്കാട് മേഖലയിലും പരിസരത്തുമായി ഒന്നിലേറെ കുഴലടി സംഘങ്ങളുണ്ട്. കുഴൽപണവുമായി പോകുന്ന വാഹനങ്ങളുടെ വിവരം കൈമാറുന്ന ഒറ്റുകാർക്കു കൊള്ളയടിക്കുന്ന പണത്തിന്റെ 45% കമ്മിഷനായി നൽകും. ബാക്കി 55% കൊള്ളസംഘം പങ്കിട്ടെടുക്കും.
കുഴൽപ്പണം കടത്തുന്ന വണ്ടികൾ സംസ്ഥാനാതിർത്തിയിൽ പരിശോധനയ്ക്കു വിധേയമാകുമെന്നതിനാൽ ആയുധങ്ങളില്ലാതെയാകും വരവ്. ഇതു മനസ്സിലാക്കി കുഴലടിക്കാരും ആയുധം ഉപയോഗിക്കില്ല. പണം കൊണ്ടുപോകുന്ന വണ്ടിയിൽ ചെറുതായി ഇടിപ്പിച്ചും വളഞ്ഞിട്ടുമാണു നിർത്തിക്കുക. മറ്റു വാഹന യാത്രക്കാർ കണ്ടാലും അപകടത്തെച്ചൊല്ലിയുള്ള തർക്കമാണെന്നേ തോന്നൂ. മുന്നിലും പിന്നിലും വശത്തുമായി 3 കാറുകളിൽ ചുരുങ്ങിയതു 15 ഗുണ്ടകൾ ‘കുഴലടി’ സംഘത്തിലുണ്ടാകും. ഇവർ ആൾബലം കൊണ്ടു കുഴൽപണ സംഘത്തെ മർദിച്ചു കീഴടക്കും. കാറിൽ രഹസ്യ അറകളിലാകും പണം എന്നതിനാൽ കാറുംകൊണ്ടാകും കടക്കുക. യാത്രയ്ക്കിടയിൽ വണ്ടി മൊത്തം തപ്പി പണം കണ്ടെടുത്ത ശേഷം ഉപേക്ഷിക്കും.