യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിൽ എക്സൈസ് മിന്നൽ റെയ്ഡ്, കഞ്ചാവ് പിടിച്ചു; പാതിവഴിയിൽ പരിശോധന നിലച്ചു

Mail This Article
തിരുവനന്തപുരം∙ പാളയം യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിൽ എക്സൈസ് നടത്തിയ മിന്നൽ പരിശോധനയിൽ 20 ഗ്രാം കഞ്ചാവ് പിടികൂടി. യൂണിവേഴ്സിറ്റി കോളജിൽ ബിരുദ പഠനം പൂർത്തിയാക്കിയ തമിഴ്നാട് സ്വദേശിയുടെ മുറിയിൽ നിന്നാണ് കഞ്ചാവ് പിടിച്ചത്. മൂന്നാം നിലയിലെ 455–ാം നമ്പർ മുറിയിൽ താമസിക്കുന്ന ഇയാൾ ഇന്നലെ രാവിലെ 5 മണിയോടെ നാട്ടിലേക്കു പോയിരുന്നു. ഇയാളുടെ വിവരങ്ങൾ എക്സൈസ് ശേഖരിച്ചു. പിടിച്ചെടുത്ത കഞ്ചാവ് കുറഞ്ഞ അളവിലുള്ളതായതിനാൽ ജാമ്യം ലഭിക്കുന്ന വകുപ്പാണു ചുമത്തിയിരിക്കുന്നത്.
ഹോസ്റ്റൽ മുറിയിൽ ലഹരിവസ്തുവായ എംഡിഎംഎ ഉണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇൻസ്പെക്ടർ ഹരി ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘം രാവിലെ 11 മണിയോടെ പരിശോധന നടത്തിയത്. ഹോസ്റ്റൽ അധികൃതരെയും പൊലീസിനെയും പോലും അറിയിക്കാതെ അതീവ രഹസ്യമായിട്ടായിരുന്നു ഓപ്പറേഷൻ.
3 നിലകളിലായി മുന്നൂറോളം മുറികളുള്ള ഹോസ്റ്റലിൽ 11 മുറി മാത്രം പരിശോധിച്ച് എക്സൈസ് സംഘം മടങ്ങി. വ്യാപക റെയ്ഡിന് എത്തിയ സംഘം പാതിവഴിയിൽ മടങ്ങിയതിനു പിന്നിൽ ഉന്നത ഇടപെടലുണ്ടെന്ന ആക്ഷേപമുയർന്നിട്ടുണ്ട്. ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സംശയം തോന്നിയ മുറികളിൽ മാത്രമാണു പരിശോധന നടത്തിയതെന്നും അവയിലൊന്നിൽ നിന്നാണു കഞ്ചാവ് പിടിച്ചെടുത്തതെന്നും ഹരി ശങ്കർ വ്യക്തമാക്കി.
പുറത്തുനിന്നുള്ളവരും താമസം; ലഹരി ഇടപാട് സജീവം
ഹോസ്റ്റലിൽ ലഹരി ഇടപാട് സജീവമാണെന്ന പരാതികൾ മുൻപും ഉയർന്നിരുന്നു. പഠനം പൂർത്തിയാക്കിയവരും പുറത്തുനിന്നുള്ളവരും ഹോസ്റ്റലിൽ താമസിക്കുന്നെന്ന പരാതിയും ശക്തമാണ്. അവധിയായതിനാൽ വിദ്യാർഥികൾ വീടുകളിലേക്കു മടങ്ങിയതു മൂലം മിക്ക മുറികളും അടച്ചിട്ടിരിക്കുകയാണ്. തമിഴ്നാട് സ്വദേശിയെ കുടുക്കാൻ മറ്റാരെങ്കിലും മുറിയിൽ ലഹരിവസ്തു വച്ചതാണോയെന്ന് അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഇയാളും മുറിയിൽ ഒപ്പമുണ്ടായിരുന്ന മൂന്നാർ സ്വദേശിയും തമ്മിൽ കഴിഞ്ഞ ദിവസം അടിപിടിയുണ്ടായെന്നും ഇരുവർക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ടെന്നും യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ പ്രവർത്തകർ പറഞ്ഞു.