ബസ് ജീവനക്കാർ മദ്യപിച്ചിട്ടുണ്ടോ...?; പരിശോധനയ്ക്ക് കെഎസ്ആർടിസിയിൽ പുതിയ മാനദണ്ഡം

Mail This Article
തിരുവനന്തപുരം ∙ കെഎസ് ആർടിസി ബസിൽ ജീവനക്കാർ മദ്യപിച്ചിട്ടുണ്ടോ എന്നറിയാനുള്ള ബ്രെത്തലൈസർ പരിശോധനയ്ക്ക് പുതിയ മാനദണ്ഡം. മരുന്നു കഴിക്കുന്നുണ്ടെന്നു ജീവനക്കാർ അറിയിച്ചാൽ 20 മിനിറ്റിനു ശേഷം വീണ്ടും പരിശോധന നടത്തണം. ഈ പരിശോധനയിൽ നെഗറ്റീവ് റീഡിങ് ലഭിച്ചാൽ ഡ്യൂട്ടിക്ക് പ്രവേശിപ്പിക്കാം. രണ്ടാമത്തെ പരിശോധനയിലും പോസിറ്റീവായാൽ ഡ്യൂട്ടിയിൽ നിന്നു മാറ്റിനിർത്തണം എന്നാണു പുതിയ മാനദണ്ഡം.കഴിഞ്ഞ ദിവസം ഹോമിയോ മരുന്നു കഴിച്ച കോഴിക്കോട് ഡിപ്പോയിലെ ഡ്രൈവർ ബ്രെത്തലൈസർ പരിശോധനയിൽ പോസിറ്റീവ് എന്നു കണ്ടെത്തിയിരുന്നു. താൻ മദ്യപിച്ചിട്ടില്ലെന്ന നിലപാടിൽ ഡ്രൈവർ ഉറച്ചു നിൽക്കുകയും സിഎംഡി പ്രമോജ് ശങ്കറിനു പരാതി നൽകുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ സിഎംഡിയുടെ സാന്നിധ്യത്തിൽ ഡ്രൈവർ മരുന്നു കഴിക്കാതെയും കഴിച്ചും മെഡിക്കൽ ഓഫിസർ പരിശോധന നടത്തി. മരുന്നു കഴിച്ചപ്പോൾ ബ്രെത്തലൈസർ പോസിറ്റീവായി കാണിച്ചു.
-
Also Read
സുഹൃത്തായ ഗുരുനാഥൻ
മെഡിക്കൽ ഓഫിസറും ഡ്രൈവർ കഴിച്ച അതേ ഹോമിയോ മരുന്നു കഴിച്ചു പരിശോധന നടത്തിയപ്പോൾ പോസിറ്റീവ് എന്നു കാണിച്ചതോടെ ഡ്രൈവറുടെ വാദമാണു ശരിയെന്നു തെളിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ മാനദണ്ഡം.