ചർച്ച് ബില്ലിനെ ഭയക്കുന്നില്ല, ഏതു പാർട്ടി എതിരെ നിന്നാലും സഭയ്ക്ക് ദോഷമുണ്ടാകില്ല: കാതോലിക്കാ ബാവാ

Mail This Article
കുന്നന്താനം (പത്തനംതിട്ട) ∙ മലങ്കര സഭയുടെ പള്ളികൾ ഭാഗിച്ചു മറ്റൊരു സഭയാക്കാനാവില്ലെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. മലങ്കര സഭ ഒന്നേയുള്ളൂവെന്ന് 2017ലെ സുപ്രീംകോടതി വിധി ആവർത്തിച്ചുറപ്പിച്ചതാണ്. ഒന്നായി നിൽക്കാൻ മാത്രമേ സഭയ്ക്ക് കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. മൈലമൺ സെന്റ് ജോർജ് പള്ളിയിൽ നടന്ന കാതോലിക്കാദിന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പള്ളികൾ കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്തം സഭയ്ക്കുണ്ട്. അതിന് ഏതറ്റം വരെയും പോകും. സഭാമക്കൾ വൈദേശിക ആധിപത്യത്തിലേക്കു പോകരുത്. അങ്ങനെ പോകാൻ ചിലർ ശ്രമിക്കുന്നതിൽ ദുഃഖമുണ്ട്. സമാധാനത്തോടെ ഏവരും ഒരുമിച്ച് നിൽക്കണമെന്നാണ് സഭയുടെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
വഖഫ് ബിൽ പോലെ ചർച്ച് ബില്ലും കൊണ്ടുവരാൻ നീക്കം നടക്കുന്നതായി വാർത്തകൾ കണ്ടു. സഭ ഒരു ബില്ലിനെയും ഭയക്കുന്നില്ല. അങ്ങനെ ബിൽ വന്നാൽ അത് കോടതിയിൽ ചോദ്യം ചെയ്യപ്പെടും. ഒരു രാഷ്ട്രീയ പാർട്ടിയെയും ആശ്രയിച്ചല്ല സഭ നിൽക്കുന്നത്. ഏതു പാർട്ടി എതിരെ നിന്നാലും സഭയ്ക്ക് ദോഷമുണ്ടാകില്ലെന്നും ബാവാ പറഞ്ഞു. രാവിലെ കാതോലിക്കാ ബാവാ സഭാ പതാക ഉയർത്തി. വൈദിക ട്രസ്റ്റി ഫാ.ഡോ. തോമസ് വർഗീസ് അമയിൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.