പുതുനിര ഇന്ന്, കൂടുതൽ പ്രാതിനിധ്യം തേടി കേരളം; കേന്ദ്രകമ്മിറ്റിയിൽ തുടരാൻ ഇളവു തേടി പി.കെ.ശ്രീമതി

Mail This Article
മധുര ∙ സിപിഎമ്മിന്റെ പുതിയ നേതൃനിരയെ ഇന്നു തിരഞ്ഞെടുക്കുമ്പോൾ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എം.എ.ബേബി കടന്നു വരുമെന്ന കണക്കുകൂട്ടലിൽ കേരള ഘടകം. ഒപ്പം പൊളിറ്റ്ബ്യൂറോയിൽ കേരളത്തിനു കൂടുതൽ പ്രാതിനിധ്യം പ്രവചിക്കുന്നവരുമുണ്ട്.
അതിനിടെ ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ അധ്യക്ഷ എന്നതു കണക്കിലെടുത്ത് പ്രായപരിധിയിൽ ഇളവു പരിഗണിക്കണമെന്ന് പി.കെ.ശ്രീമതി കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടു. എന്നാൽ ഇക്കാര്യം പ്രാഥമികമായി ചർച്ച ചെയ്തപ്പോൾ കേരളത്തിൽനിന്നുള്ള പിബി അംഗങ്ങൾ തന്നെ അനുകൂല നിലപാട് എടുത്തില്ല. കേന്ദ്രകമ്മിറ്റിയിൽ ക്ഷണിതാവാക്കുമോയെന്ന് ഇന്നറിയാം.
പിബിയിലേക്ക് കേരളത്തിൽ നിന്ന് ഒരാൾ അധികമായി വരുമെങ്കിൽ കെ.കെ.ശൈലജ, ഇ.പി.ജയരാജൻ, കെ.രാധാകൃഷ്ണൻ, തോമസ് ഐസക് എന്നിവരിലൊരാൾ പരിഗണിക്കപ്പെട്ടേക്കാം. പിബിയിലെ 2 വനിതകൾ ഒഴിവാകുന്നതിനാൽ ശൈലജയ്ക്കു സാധ്യത പ്രവചിക്കുന്നവരുണ്ട്. എന്നാൽ കെ.ഹേമലത, യു.വാസുകി, മറിയം ധാവ്ളെ എന്നിവരിൽ 2 പേർക്കാണ് കൂടുതൽ സാധ്യത.
പിബി സാധ്യതാപട്ടിക
പിബിയിലേക്കു പുതുതായി പരിഗണിക്കപ്പെടാവുന്നവർ: മറിയം ധാവ്ളെ, യു.വാസുകി, ജിതേൻ ചൗധരി, ശ്രീദീപ് ഭട്ടചാര്യ, തമിഴ്നാട് സെക്രട്ടറി കെ.ബാലകൃഷ്ണൻ, അംറാ റാം, രാജേന്ദ്ര ശർമ, വിജു കൃഷ്ണൻ, അരുൺ കുമാർ.