അധ്യാപകരെ തിരക്കിട്ട് അറസ്റ്റ് ചെയ്യരുതെന്ന് നിർദേശം; കഴമ്പുണ്ടെന്നു പൂർണ ബോധ്യമായാൽ മാത്രമേ കേസ് എടുക്കാവൂ

Mail This Article
തിരുവനന്തപുരം ∙ അധ്യാപകർക്കെതിരായ പരാതികളിൽ ധൃതിപിടിച്ചുള്ള അറസ്റ്റ് വേണ്ടെന്നു സംസ്ഥാന പൊലീസ് മേധാവി എസ്.ദർവേഷ് സാഹിബിന്റെ നിർദേശം. ലഭിക്കുന്ന പരാതികളിൽ പ്രാഥമികാന്വേഷണം നടത്തി, കഴമ്പുണ്ടെന്നു പൂർണ ബോധ്യമായാൽ മാത്രമേ കേസ് റജിസ്റ്റർ ചെയ്യാൻ പാടുള്ളൂവെന്നാണു ജില്ലാ പൊലീസ് മേധാവിമാർക്കുള്ള നിർദേശം.
രണ്ടാഴ്ചയ്ക്കുള്ളിൽ പ്രാഥമികാന്വേഷണം പൂർത്തിയാക്കണം. ഇക്കാലയളവിൽ അറസ്റ്റ് ചെയ്യരുത്. വ്യാജ പരാതികളുടെ അടിസ്ഥാനത്തിൽ അധ്യാപകരെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാനാണിത്. വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവരിൽനിന്നു ലഭിക്കുന്ന പരാതികളിൽ വിശദപരിശോധന ആവശ്യമാണ്. 3 മുതൽ 7 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് അധ്യാപകർക്കുമേൽ ചുമത്തുന്നതെങ്കിൽ ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിലാവണം പ്രാഥമികാന്വേഷണം.
നിലവിൽ, സംസ്ഥാനത്തെ അധ്യാപകർക്കും സ്കൂൾ ജീവനക്കാർക്കുമെതിരെ 72 പോക്സോ കേസുകളുണ്ട്. ഇവർക്കെതിരെ സസ്പെൻഷനടക്കം വകുപ്പുതല നടപടികൾ പൊതുവിദ്യാഭ്യാസ ഡയറക്ടറാണു സ്വീകരിക്കേണ്ടത്.