‘സ്പന്ദനം’ നിലച്ച് ജീവിതയാത്ര; നോവലിസ്റ്റ് സോമനാഥ് കാഞ്ഞാറിന്റെ സംസ്കാരം ഇന്ന്

Mail This Article
തൊടുപുഴ ∙ കഴിഞ്ഞ ദിവസം അന്തരിച്ച നോവലിസ്റ്റ് സോമനാഥ് കാഞ്ഞാറിന്റെ (67) സംസ്കാരം ഇന്നു 10.30നു വെള്ളിയാമറ്റത്തെ പൊതുശ്മശാനത്തിൽ നടത്തും. സ്വന്തം പേരിൽ 36 നോവലുകളും നസീർ കല്ലായി, സൂര്യനാഥ് എന്നീ തൂലികാനാമങ്ങളിൽ ഒട്ടേറെ നോവലുകളും രചിച്ച സോമനാഥിന്റെ ജീവിതാന്ത്യം ദുരിതമയമായിരുന്നു. 1982ൽ കാഞ്ഞാറിൽ പാരലൽ കോളജ് അധ്യാപകനായിരിക്കുമ്പോഴാണ് ആദ്യ നോവലായ ‘സുറുമ’ പ്രസിദ്ധീകരിക്കുന്നത്. ഇതോടെ കാഞ്ഞാറുകാർക്ക് ഇദ്ദേഹം ‘സുറുമ സോമനാ’യി. മനോരമ ആഴ്ചപ്പതിപ്പിൽ ഉൾപ്പെടെ നോവലുകൾ പ്രസിദ്ധീകരിച്ചു. ഒന്നിന്റെയും കയ്യെഴുത്തു പ്രതികൾ സൂക്ഷിച്ചിരുന്നില്ല. അതിനാൽ നോവലുകളുടെ കൃത്യമായ എണ്ണവും ലഭ്യമായിരുന്നില്ല.
രോഗം, കടക്കെണി
നോവലുകൾ സീരിയലുകൾക്കു വഴിമാറിയതോടെ സോമനാഥിന്റെ തിരക്കൊഴിഞ്ഞു. ഇതിനിടെ ഭാര്യ അമ്മിണി വൃക്കരോഗിയായി. ചികിത്സയ്ക്കായി വീടുവിറ്റെങ്കിലും പണം തികഞ്ഞില്ല. പിന്നീടു വായ്പ വാങ്ങി ചികിത്സിച്ചു. ഇതിനിടെ വായ്പ നൽകിയവർ കേസ് കൊടുത്തു. കഴിഞ്ഞ 20നു മുട്ടം ജയിലിൽ റിമാൻഡിലായി. ഹൃദ്രോഗത്തിനു ചികിത്സയിലായിരുന്ന ഇദ്ദേഹത്തിനു ശനിയാഴ്ച ദേഹാസ്വാസ്ഥ്യം ഉണ്ടായി. ഉടൻ തൊടുപുഴ ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കടം വീട്ടുന്നതിനുള്ള തുക കണ്ടെത്താൻ കുടയത്തൂർ സ്വദേശി ജനീവന്റെ സഹായത്തിൽ ‘സ്പന്ദനം’ എന്ന നോവൽ പുസ്തകരൂപത്തിലാക്കാനുള്ള ജോലികൾ അവസാനഘട്ടത്തിലായിരുന്നു. അതിനിടെയാണ് അന്ത്യം. രണ്ടു മക്കളുണ്ട്.