ADVERTISEMENT

തൊടുപുഴ ∙ മൂന്നാർ മെറ്റൽ ക്രഷിങ് വർക്കേഴ്സ് വ്യവസായ സംരക്ഷണസംഘത്തിന്റെ സ്ഥലം ദേവികുളം മുൻ എംഎൽഎ കോൺഗ്രസിലെ എ.കെ.മണിയുടെ നേതൃത്വത്തിൽ റവന്യു വകുപ്പിന്റെയും റജിസ്ട്രേഷൻ വകുപ്പിന്റെയും സഹായത്തോടെ ക്രമവിരുദ്ധമായി കച്ചവടം നടത്തിയെന്നു കണ്ടെത്തൽ. ഭൂമി തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായുള്ള നടപടികൾ ജില്ലാ വ്യവസായകേന്ദ്രം തുടങ്ങി. നടപടികളുടെ ഭാഗമായി വ്യവസായ സംരക്ഷണസംഘത്തിന്റെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗത്തിന് ഇടുക്കി ജില്ലാ വ്യവസായകേന്ദ്രം കത്തയച്ചു.

ജില്ലയിലെ വ്യവസായ ഉൽപന്നങ്ങളുടെ വിൽപനകേന്ദ്രം തുടങ്ങാൻ സ്ഥലം അന്വേഷിക്കുന്നതിനിടെയാണു പ്രവർത്തനരഹിതമായ വ്യവസായ സംരക്ഷണസംഘത്തിന്റെ സ്ഥലം ജില്ലാ വ്യവസായകേന്ദ്രത്തിന്റെ ശ്രദ്ധയിലെത്തിയത്. തുടർന്നു കഴിഞ്ഞ ഫെബ്രുവരി 18നു സംഘത്തിന്റെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗമായിരുന്ന പരേതനായ എൻ.ജി.രാജന്റെ പേരിൽ നോട്ടിസ് അയച്ചു. ദേവികുളം മുൻ എംഎൽഎ എൻ.ഗണപതിയുടെ മകനാണു രാജൻ. പിന്നാലെ, സംഘത്തിന്റെ 30 സെന്റ് സ്ഥലം ദേവികുളം മുൻ എംഎൽഎ എ.കെ.മണിയുടെ ഭാര്യ ലളിത 2 പേർക്കു വിറ്റതിന്റെ രേഖകളും പുറത്തുവന്നു. 2023ൽ മണിയുടെ ഭാര്യ ലളിതയ്ക്കു മുക്ത്യാർ (പവർ ഓഫ് അറ്റോണി) പ്രകാരം ലഭിച്ച 30 സെന്റാണു കഴിഞ്ഞ നവംബറിൽ 13 ലക്ഷത്തിനു മറിച്ചുവിറ്റതായി രേഖകൾ പുറത്തുവന്നത്. 

പള്ളിവാസൽ വില്ലേജിൽ ചിത്തിരപുരത്തിനും ആനച്ചാലിനും ഇടയ്ക്കു കോടികൾ വിലമതിക്കുന്ന സ്ഥലമാണിത്. മൂന്നാർ ടൂറിസത്തിൽ റിസോർട്ടുകളുടെ ഹൃദയഭൂമി കൂടിയാണിത്. 1999ൽ ചെറിയ രീതിയിൽ ആരംഭിച്ച സംരക്ഷണസംഘത്തിന്റെ അംഗങ്ങളിൽ ഇപ്പോൾ ഒരാൾ മാത്രമാണു ജീവിച്ചിരിക്കുന്നത്. 2011ൽ തമിഴ്നാട് സ്വദേശിയായ വേണുഗോപാലിന്റെ പക്കൽ സ്ഥലമെത്തിയതിൽ നിന്നാണു കൈമാറ്റങ്ങൾ നടന്നതെന്നു രേഖകളിൽ നിന്നു വ്യക്തമാകുന്നത്. മൂന്നു പ്രാവശ്യം നിയമപ്രകാരം കൈമാറ്റം ചെയ്ത സ്ഥലമാണിതെന്നും നിലവിലെ ആരോപണങ്ങളും അന്വേഷണങ്ങളും രാഷ്ട്രീയപ്രേരിതമാണെന്നും എ.കെ.മണി പറഞ്ഞു.

English Summary:

Moolaanar Land Fraud: Land fraud involving former Devikulam MLA A.K. Mani is under investigation. The Idukki District Industrial Centre is working to recover land illegally sold from the Moolaanar Metal Crushing Workers Industrial Protection Group.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com