ADVERTISEMENT

കണ്ണൂർ ∙ ലഭിച്ചുകൊണ്ടിരുന്ന ഉയർന്ന പെൻഷൻതുക മുൻകാല പ്രാബല്യത്തോടെ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് പെൻഷൻകാർക്ക് നോട്ടിസ് അയച്ച് ഇപിഎഫ്ഒ. നോട്ടിസ് ലഭിച്ച ശേഷം തുക തിരിച്ചടയ്ക്കാത്തവരുടെ പെൻഷൻ തടഞ്ഞുവെന്നും പെൻഷൻകാർ പറയുന്നു.

2022 നവംബർ 4ന് പെൻഷൻ കേസിൽ സുപ്രീം കോടതി വിധി വരുന്നതിനു മുൻപേ ഹൈക്കോടതിയിൽനിന്നു ലഭിച്ച അനുകൂല വിധിയുടെ അടിസ്ഥാനത്തിൽ ഉയർന്ന പെൻഷൻ കിട്ടിക്കൊണ്ടിരിക്കുന്നവർക്കാണ് നോട്ടിസ് ലഭിച്ചിരിക്കുന്നത്.  

2014 സെപ്റ്റംബറിൽ ഇപിഎഫ്ഒ നടപ്പാക്കിയ ഭേദഗതി പ്രകാരം പെൻഷൻ കണക്കാക്കാൻ അവസാന 12 മാസ ശമ്പള ശരാശരിക്കു പകരം 60 മാസ ശരാശരി പരിഗണിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ, ഇപിഎഫ്ഒ ഭേദഗതി സുപ്രീം കോടതിയുടെ പരിഗണനയിലായിരുന്നതിനാൽ, ഹൈക്കോടതി വിധി പ്രകാരം പെൻഷൻ അനുവദിച്ചവർക്കെല്ലാം 12 മാസ ശമ്പള ശരാശരി പ്രകാരമാണ് പെൻഷൻ ലഭിച്ചിരുന്നത്. 60 മാസ ശരാശരിയെന്ന ഭേദഗതി സുപ്രീം കോടതി അംഗീകരിച്ചതോടെയാണ് ഇപിഎഫ്ഒ നേരത്തേ പെൻഷൻ അനുവദിച്ചവർക്ക് നോട്ടിസ് അയയ്ക്കുന്നത്. നൽകിക്കൊണ്ടിരുന്ന പെൻഷൻ തുക അധികമാണെന്നും ഇതുവരെ അധികമായി കൈപ്പറ്റിയ തുക തിരിച്ചടയ്ക്കണമെന്നും നിർദേശിച്ചാണ് ഇപിഎഫ്ഒ നോട്ടിസ്.

നോട്ടിസ് ലഭിച്ചവർ ഹൈക്കോടതിയെ സമീപിച്ച് ഇടക്കാല സ്റ്റേ നേടിയെങ്കിലും ഉത്തരവ് നടപ്പാക്കാൻ ഇപിഎഫ്ഒ തയാറായിട്ടില്ലെന്നും പെൻഷൻകാർ പറയുന്നു. ലഭിച്ചുകൊണ്ടിരിക്കുന്ന ഉയർന്ന പെൻഷൻ വെട്ടിക്കുറയ്ക്കരുതെന്നു രാജ്യത്തെ വിവിധ ഹൈക്കോടതികളുടെ ഉത്തരവ് നിലനിൽക്കുന്നുണ്ട്.

2 മാസമായി പെൻഷൻ മുടങ്ങിയിട്ടും ദാക്ഷിണ്യമില്ലാത്ത സമീപനമാണ് ഇപിഎഫ്ഒ സ്വീകരിക്കുന്നതെന്നു പെൻഷൻകാർ പറയുന്നു. ഇപിഎഫ്ഒയ്ക്കെതിരെ കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടുപോകാനാണ് പെൻഷൻകാരുടെ തീരുമാനം.

English Summary:

Pension: EPFO demands repayment of excess pension amounts in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com