ഹോട്ടലിനും റസ്റ്ററന്റിനും ഗ്രേഡിങ് വരുന്നു; കരടു നിയമം തയാറാക്കുന്നു

Mail This Article
തിരുവനന്തപുരം ∙ ഉപഭോക്താക്കൾക്കു താമസിയാതെ ഗ്രേഡിങ് പരിശോധിച്ച് ഹോട്ടലുകളിലും റസ്റ്ററന്റുകളിലും കയറാം. അടിസ്ഥാനസൗകര്യങ്ങൾ പരിശോധിച്ച് നാലു തരത്തിലുള്ള ഗ്രേഡിങ് നടപ്പാക്കാൻ സംസ്ഥാന ഉപഭോക്തൃകാര്യ വകുപ്പ് കരടു നിയമം തയാറാക്കുന്നു. അടിസ്ഥാനസൗകര്യങ്ങൾക്കു പുറമേ ശുചിത്വം, ഭക്ഷണത്തിന്റെ അളവ്, ഗുണമേന്മ, ശുചിമുറി, മുലയൂട്ടുന്ന അമ്മമാർക്കു പ്രത്യേക മുറി, ജീവനക്കാർക്ക് ഇരിപ്പിടം അടക്കമുള്ള സൗകര്യങ്ങൾ തുടങ്ങി വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ചെറുതും വലുതുമായ ഹോട്ടലുകൾക്കും റസ്റ്ററന്റുകൾക്കും ഗ്രേഡിങ് നടപ്പാക്കും. ഗ്രേഡിങ്ങിന് സന്നദ്ധതയുള്ള സ്ഥാപനങ്ങൾക്ക് പദ്ധതിയിൽ പങ്കാളികളായി റജിസ്റ്റർ ചെയ്യാം. അവർ മാനദണ്ഡങ്ങൾക്ക് അനുസൃതമായി ലക്ഷ്യങ്ങൾ നേടിയോ എന്ന പരിശോധനയുടെ അടിസ്ഥാനത്തിൽ ഗ്രേഡിങ് നൽകും. വർഷം തോറും പരിശോധനയുണ്ടാകും.
സൗകര്യങ്ങൾ വിപുലപ്പെടുന്നത് അനുസരിച്ച് ഉയർന്ന ഗ്രേഡിങ് ലഭിക്കുന്ന തരത്തിലാണു പദ്ധതി. മന്ത്രി ജി.ആർ.അനിലിന്റെ അധ്യക്ഷതയിൽ ഉപഭോക്തൃകാര്യ വകുപ്പിലെ ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗം ചേർന്നു. ഈ വർഷം തന്നെ നിയമസഭയിൽ ബിൽ അവതരിപ്പിക്കുകയാണു ലക്ഷ്യം.