ഉയർന്ന വിഹിതം ഒന്നിച്ച് അടച്ചവരുടെ പിഎഫ് ഹയർ പെൻഷൻ നിഷേധിക്കരുത്: ഹൈക്കോടതി

Mail This Article
കൊച്ചി ∙ ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ ഹയർ പിഎഫ് പെൻഷൻ കിട്ടാൻ അടയ്ക്കേണ്ട ഉയർന്ന വിഹിതം ചില വർഷങ്ങളിൽ പ്രതിമാസം അടയ്ക്കാതെ പിന്നീട് ഒന്നിച്ച് അടച്ചതിന്റെ പേരിൽ ജീവനക്കാർക്കു ഹയർ പെൻഷൻ നിഷേധിക്കാനാവില്ലെന്നു ഹൈക്കോടതി. തിരുവനന്തപുരം മിൽമ യൂണിയനിൽ നിന്നു വിരമിച്ച എം. ഗോപിനാഥൻ പിള്ളയും മറ്റും നൽകിയ ഹർജി തീർപ്പാക്കിയാണു ജസ്റ്റിസ് മുരളി പുരുഷോത്തമന്റെ ഉത്തരവ്. ഹർജിക്കാരുടെ ജോയിന്റ് ഓപ്ഷൻ നിഷേധിച്ച റീജനൽ പിഎഫ് കമ്മിഷണറുടെ ഉത്തരവു റദ്ദാക്കി. ഹർജിക്കാർക്ക് ഹയർ പെൻഷൻ വിതരണം ചെയ്യാൻ വേണ്ട നടപടികൾ 3 മാസത്തിനകം സ്വീകരിക്കാൻ പിഎഫ് അധികൃതർക്കു കോടതി നിർദേശം നൽകി.
-
Also Read
‘ഇനിയുള്ള വഴി സമരം അവസാനിപ്പിച്ചു പോവുക’
2004 ഏപ്രിൽ മുതൽ 2006 ഒക്ടോബർ വരെയും 2007 ഒക്ടോബർ മുതൽ 2008 ഫെബ്രുവരി വരെയും തൊഴിലാളിയും തൊഴിലുടമയും നിശ്ചിത സ്റ്റാറ്റ്യൂട്ടറി നിരക്കിൽ പെൻഷൻ വിഹിതം അടച്ചതല്ലാതെ, ശമ്പളത്തിന് ആനുപാതികമായി ഉയർന്ന നിരക്കിൽ അടച്ചില്ലെന്ന കാരണത്താലാണു ഹർജിക്കാരുടെ ജോയിന്റ് ഓപ്ഷൻ നിരസിച്ചത്. എന്നാൽ ഈ മാസങ്ങളിലെ ഉയർന്ന വിഹിതം പിന്നീട് രണ്ടു തവണയായി പലിശ സഹിതം മിൽമ അടച്ചിരുന്നു. ഈ വിഹിതം സ്വീകരിച്ച ശേഷം ഹയർ പെൻഷൻ നിഷേധിക്കുന്നതു ന്യായമല്ലെന്നു ഹർജിക്കാർക്കു വേണ്ടി അഡ്വ. പി. എൻ. മോഹനൻ വാദിച്ചു. സർക്കാർ അനുമതിയെ തുടർന്നും കോടതി നിരീക്ഷണം കണക്കിലെടുത്തുമാണു തങ്ങൾ കുടിശിക അടച്ചതെന്നു തിരുവനന്തപുരം മിൽമ യൂണിയനും അറിയിച്ചു.