ചർച്ചയില്ല, കൂടിക്കാഴ്ചയില്ല, പരിഹാരമില്ല; വനിതാ സിപിഒ റാങ്കുകാരുടെ സമരം മുന്നോട്ട്

Mail This Article
തിരുവനന്തപുരം∙ റാങ്ക് ലിസ്റ്റ് കാലാവധി 19ന് അവസാനിക്കാനിരിക്കെ, നിയമനം വൈകിപ്പിക്കുന്നതിനെതിരെ വനിതാ സിപിഒ റാങ്ക് ഹോൾഡേഴ്സ് നടത്തുന്ന സമരം മന്ത്രിസഭ ചർച്ചയ്ക്കെടുത്തില്ല. മുഖ്യമന്ത്രിയെ നേരിട്ടുകണ്ടു സംസാരിക്കാനുള്ള സമരക്കാരുടെ ശ്രമവും പരാജയപ്പെട്ടു. സമരവുമായി കൂടുതൽ ശക്തമായി മുന്നോട്ടു പോകുമെന്ന് ഉദ്യോഗാർഥികൾ അറിയിച്ചു.സമരത്തിന്റെ എട്ടാം ദിവസം കൂട്ട ഉപവാസം അനുഷ്ഠിക്കുന്ന ഉദ്യോഗാർഥികളിൽ പലരുടെയും ശരീരത്തിൽ മുറിവുകളാണ്. തലേദിവസം മുട്ടിലിഴഞ്ഞു നടത്തിയ പ്രതിഷേധത്തിന്റെ ശേഷിപ്പുകൾ. സ്വയം വേദനിപ്പിച്ചുള്ള പ്രതിഷേധ മുറകളിലേക്കു കടക്കുന്നതു മറ്റൊന്നും കൊണ്ടല്ലെന്നും 11 മാസമായി സഹിക്കുന്ന മനോവേദനയോളം കടുപ്പമല്ല ഇതെന്നും സമരക്കാർ പറയുന്നു. അങ്ങനെയെങ്കിലും ബന്ധപ്പെട്ടവരുടെ കണ്ണുതുറക്കുമെന്ന പ്രതീക്ഷയിലാണ് അവർ.
വ്യത്യസ്ത സമരമുറ, പരിഹാസത്തിനു മറുപടി
‘മുൻപ് ഒരിക്കലും സമരം ചെയ്തു പരിചയമുള്ളവരല്ല ഞങ്ങൾ. നിയമനം വേണമെന്ന ആവശ്യവുമായി രംഗത്തു വന്നപ്പോൾ നിരാഹാര സമരത്തിൽനിന്നാണ് തുടങ്ങിയത്. ആദ്യ ദിവസം കടുത്ത ചൂടിൽ പലരും കുഴഞ്ഞുവീണു. അപ്പോഴേക്കും സമൂഹമാധ്യമങ്ങളിൽ ഞങ്ങളെ കുറ്റപ്പെടുത്തുന്ന രീതിയിൽ കമന്റുകൾ വന്നു. അൽപം വെയിൽ താങ്ങാൻ കഴിയാത്തവരെ എങ്ങനെ പൊലീസിൽ എടുക്കുമെന്ന തരത്തിൽ പരിഹാസം. ഫിസിക്കൽ ടെസ്റ്റ് പാസ് ആയി വന്ന ഞങ്ങൾ ശാരീരികമായി ശക്തരാണെന്നു കൂടി തെളിയിക്കുന്ന രീതിയിലുള്ള പ്രതിഷേധങ്ങളിലേക്കു കടക്കുന്നത് അങ്ങനെയാണ്. മുട്ടിലിഴഞ്ഞതും ശയനപ്രദക്ഷിണം നടത്തിയതും എല്ലാം അതിനുവേണ്ടിയാണ്. സിപിഒ ട്രെയിനിങ്ങിന്റെ ഭാഗമായി ചെയ്യേണ്ടി വരുന്നതെല്ലാം ഞങ്ങൾ സമരമുഖത്തു തന്നെ ചെയ്തുകാട്ടും’ സമരസമിതി കൺവീനർ അമൃത പറഞ്ഞു. ദിവസവും ചർച്ചയിലൂടെയാണ് അടുത്ത ദിവസത്തെ പ്രതിഷേധരീതി തീരുമാനിക്കുന്നത്. പലരുടെയും ആശയങ്ങളിൽ നിന്നാണ് സമരരീതി ശ്രദ്ധേയമാക്കാനുള്ള മാർഗങ്ങൾ തിരഞ്ഞെടുക്കുന്നത്.
‘നാലു വയസ്സുള്ള മകനെ വീട്ടിൽ ഉപേക്ഷിച്ചാണ് ഇവിടെ വന്നിരിക്കുന്നത്. സമരത്തിന്റെ ദൃശ്യങ്ങൾ ടിവിയിൽ കുഞ്ഞിനെ കാണിക്കരുതെന്ന് പറഞ്ഞിട്ടുണ്ട്. സമരം ചെയ്യുന്നവരിൽ ഭൂരിഭാഗം പേരും യൂണിഫോം തസ്തിക സ്വപ്നം കണ്ടവരാണ്. അതുകൊണ്ടുതന്നെ മറ്റു പരീക്ഷകൾക്കു തയാറെടുക്കുന്നില്ല. പലരും പ്രായപരിധി പിന്നിടുന്നവരുമാണ്. കർപ്പൂരം പോലെ എരിഞ്ഞടങ്ങുന്ന ഞങ്ങളുടെ ജീവിതത്തെ സൂചിപ്പിക്കാനാണ് കർപ്പൂരം കത്തിച്ച് പ്രതിഷേധിച്ചത്. സർക്കാർ ഓഫിസുകളിൽ ചുവപ്പു നാടകളിൽ കുരുങ്ങിക്കിടക്കുന്ന ഓരോ ഫയലുകളും ഓരോ ജീവിതമാണ്. അതു സർക്കാരിനെ ഓർമിപ്പിക്കാനാണ് ചുവന്ന റിബൺ കൊണ്ട് കൈകാലുകൾ കെട്ടി പ്രതിഷേധിച്ചത്’ സമരക്കാർ പറയുന്നു.