പിഎംശ്രീ ഇവിടെ പറ്റില്ല: സിപിഐ; യോഗത്തിൽ വെള്ളാപ്പള്ളി നടേശനെതിരെ വിമർശനം

Mail This Article
തിരുവനന്തപുരം∙ സ്കൂളുകൾക്കായുള്ള കേന്ദ്രത്തിന്റെ പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കുന്നതിനോടുള്ള വിയോജിപ്പ് സിപിഐ പരസ്യമാക്കി. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ പിഎം ശ്രീ പദ്ധതി ഒരുപാട് ചോദ്യങ്ങൾ ഉയർത്തുന്നുണ്ടെന്നും ആ നയത്തിനെതിരെ രാജ്യത്താകെ ഇടതുപക്ഷം നടത്തുന്ന സമരങ്ങളെ വിലകുറച്ചു കാണാൻ കഴിയില്ലെന്നും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. അങ്ങനെയൊരു പദ്ധതി എൽഡിഎഫ് സർക്കാരിനു കരണീയമാണോ എന്ന് ആലോചിക്കണം. 800 കോടി നഷ്ടപ്പെടില്ലേ എന്നു ചോദിച്ചപ്പോൾ ആ കണക്ക് ശരിയാണോ എന്നു പരിശോധിക്കേണ്ടി വരുമെന്നായിരുന്നു പ്രതികരണം. സിപിഐയുടെ വിയോജിപ്പ് ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്നും ബിനോയ് പറഞ്ഞു.
ബ്രൂവറി അനുവദിക്കാൻ മുന്നിട്ടിറങ്ങുന്ന സർക്കാർ കള്ളുചെത്ത് വ്യവസായമേഖലയെ സംരക്ഷിക്കാൻ എന്താണു ചെയ്തതെന്ന ചോദ്യം സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ ഉയർന്നു. പരമ്പരാഗത മേഖലകൾ തഴയപ്പെടുകയാണെന്ന മുറവിളി ഉണ്ടായി. സിപിഐയുടെ വകുപ്പുകളടക്കം ഭരിക്കാൻ സിപിഎമ്മിന്റെ യൂണിയനുകൾ ശ്രമിക്കുകയാണെന്ന ആരോപണം ഉയർന്നു. പാർട്ടിയുടെ വകുപ്പുകൾ സാമ്പത്തികമായി ഞെരുക്കപ്പെടുന്നു. ഭക്ഷ്യവകുപ്പ് തന്നെ ഇല്ലാതാക്കാനുള്ള കേന്ദ്ര നീക്കങ്ങൾക്കെതിരെ ചെറുത്തുനിൽപ് ഉണ്ടാകുന്നില്ല. കേന്ദ്രവിരുദ്ധ സമരങ്ങൾ പേരിനു മാത്രമാണ്. വെള്ളാപ്പള്ളി നടേശനെതിരെ യോഗത്തിൽ വിമർശനമുണ്ടായി. കേരളത്തിലും കേന്ദ്രത്തിലും ഓരോ കാൽവച്ച് നിൽക്കുന്ന അദ്ദേഹത്തിന്റെ നിലപാട് ബിജെപിയെയാണ് സഹായിക്കുന്നതെന്ന വികാരമാണ് ഉയർന്നത്.