കള്ളും സ്റ്റാർ ; ടൂറിസം മേഖലയിൽ ത്രീ സ്റ്റാർ റസ്റ്ററന്റുകളിൽ കള്ളുഷാപ്പ് തുടങ്ങാം

Mail This Article
തിരുവനന്തപുരം ∙ വിനോദസഞ്ചാരമേഖലകളിലെ ത്രീ സ്റ്റാറോ അതിനു മുകളിലോ ക്ലാസിഫിക്കേഷനുള്ള റസ്റ്ററന്റുകളിൽ കള്ളുഷാപ്പ് തുടങ്ങാൻ പുതിയ മദ്യനയത്തിൽ വ്യവസ്ഥ. ഇവിടെ കള്ളു വ്യവസായ വികസന ബോർഡിന്റെ നേതൃത്വത്തിൽ ടോഡി പാർലർ തുടങ്ങാം. സംസ്ഥാന ടൂറിസം വകുപ്പാണു റസ്റ്ററന്റുകൾക്കു ക്ലാസിഫിക്കേഷൻ നൽകുന്നത്.
കേന്ദ്ര ടൂറിസം മന്ത്രാലയം നൽകുന്ന ത്രീ സ്റ്റാർ ക്ലാസിഫിക്കേഷനുള്ള ഹോട്ടലുകൾക്കും വിനോദസഞ്ചാര മേഖലയിലെ റിസോർട്ടുകൾക്കും പുറത്തുനിന്നു കള്ളെത്തിച്ചു വിളമ്പാനും അനുമതി നൽകി. ലീറ്ററിനു 2 രൂപ വീതം പെർമിറ്റ് ഫീസ് നൽകണം. ത്രീ സ്റ്റാർ ഹോട്ടലുകൾക്കും റിസോർട്ടുകൾക്കും അവരുടെ വളപ്പിലെ തെങ്ങു ചെത്തിയെടുക്കുന്ന കള്ള് അതിഥികൾക്കു വിളമ്പാൻ കഴിഞ്ഞ മദ്യനയത്തിൽ അനുമതി നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായാണു പുറത്തുനിന്നു കള്ളെത്തിച്ചു വിളമ്പാനുള്ള അനുമതി.
വിറ്റുപോകാത്ത കള്ളുഷാപ്പുകൾ കള്ളു വ്യവസായവികസന ബോർഡിനോ, കള്ളുഷാപ്പു തൊഴിലാളികളുടെ സഹകരണ സംഘത്തിനോ ഏറ്റെടുത്തു നടത്താം.