‘ഒരു കോപ്പിയേ ഉള്ളു, അത് മുഖ്യമന്ത്രിക്ക് സമർപ്പിച്ചു’; ശമ്പളവർധന കമ്മിഷൻ റിപ്പോർട്ട് പുറത്തുവിടാതെ സർക്കാർ

Mail This Article
തൃശൂർ ∙ മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളത്തിലും അലവൻസിലും 35% വരെ വർധന ശുപാർശ ചെയ്യുന്ന ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ കമ്മിഷന്റെ റിപ്പോർട്ട് പുറത്തുവിടാതിരിക്കാൻ വിചിത്രന്യായവുമായി അധികൃതർ. വിവരാവകാശ നിയമപ്രകാരം പകർപ്പ് ആവശ്യപ്പെട്ടു നൽകിയ അപേക്ഷയ്ക്കു ലഭിച്ച മറുപടി ഇങ്ങനെ: ‘റിപ്പോർട്ട് പുസ്തകരൂപത്തിൽ പ്രിന്റ് ചെയ്തതിന്റെ ഒരു കോപ്പി മാത്രമേ കമ്മിഷൻ സർക്കാരിനു സമർപ്പിച്ചിട്ടുള്ളൂ. അത് അംഗീകാരത്തിനു വേണ്ടി മുഖ്യമന്ത്രിക്കു സമർപ്പിച്ചെങ്കിലും ഫയൽ മടക്കി ലഭിച്ചിട്ടില്ലാത്തതിനാൽ പകർപ്പെടുക്കുവാൻ സാധിക്കില്ല’. ഇൻഫർമേഷൻ ഓഫിസറുടെ മറുപടിക്കെതിരെ അപ്പീൽ നൽകിയപ്പോൾ ഓഫിസറുടെ വാദം വസ്തുതാപരമെന്നു വിലയിരുത്തി അപ്‌ലറ്റ് അതോറിറ്റി പരാതി തീർപ്പാക്കി.
-
Also Read
ഈ കേസും ആവിയാകും: എം.വി.ഗോവിന്ദൻ
2023 ജനുവരി ആദ്യ ആഴ്ചയാണു കമ്മിഷന്റെ റിപ്പോർട്ട് പാർലമെന്ററികാര്യ വകുപ്പിനു ലഭിച്ചത്. മാർച്ച് 24നു മുഖ്യമന്ത്രിക്കു റിപ്പോർട്ട് കൈമാറി. വിവരാവകാശ നിയമപ്രകാരം റിപ്പോർട്ടിന്റെ പകർപ്പാവശ്യപ്പെട്ടു മുല്ലശേരി ചിരിയങ്കണ്ടത്ത് ബാബു 2023 ജനുവരിയിലാണ് ആദ്യ അപേക്ഷ നൽകിയത്. റിപ്പോർട്ട് മുഖ്യമന്ത്രി അംഗീകരിച്ചു ഫയൽ തിരിച്ചയയ്ക്കുന്നതുവരെ പകർപ്പു നൽകാൻ കഴിയില്ലെന്നായിരുന്നു ആദ്യ മറുപടി. ഇതിനെതിരെ അപ്പീൽ നൽകി. അനുകൂല മറുപടി ലഭിക്കാതെ വന്നപ്പോൾ നിയമസഭ സെക്രട്ടേറിയറ്റിന് അപേക്ഷ നൽകി. റിപ്പോർട്ടിന്റെ പകർപ്പില്ലെന്നു വീണ്ടും മറുപടി ലഭിച്ചപ്പോൾ പുതിയ അപേക്ഷ നൽകി. അതിനും മറുപടി പഴയതു തന്നെ!