ആദ്യമെത്തുന്നവർക്കു മാത്രം സബ്സിഡി; ക്വോട്ട നിശ്ചയിച്ച് കൺസ്യൂമർഫെഡ്

Mail This Article
കാഞ്ഞങ്ങാട് ∙ കൺസ്യൂമർഫെഡിന്റെ വിഷു, ഈസ്റ്റർ സഹകരണ വിപണന മേളയിൽ സബ്സിഡി ഇനങ്ങൾക്ക് ക്വോട്ട. അരി, പഞ്ചസാര, വിവിധതരം പയർ ഉൽപന്നങ്ങൾ, മുളക്, മല്ലി, വെളിച്ചെണ്ണ തുടങ്ങി 13 ഇനങ്ങളാണ് സബ്സിഡി നിരക്കിൽ നൽകുന്നത്. ജില്ലാ കേന്ദ്രത്തിൽ ഒരു ദിവസം പരമാവധി 150 ആളുകൾക്കും മറ്റു കേന്ദ്രങ്ങളിൽ ഒരു ദിവസം പരമാവധി 75 ആളുകൾക്കും മാത്രമേ സബ്സിഡി ഇനങ്ങൾ നൽകാൻ പാടുള്ളൂവെന്നാണ് നിർദേശം. ഭരണകേന്ദ്രം എന്ന നിലയിൽ തിരുവനന്തപുരത്തെ പ്രധാന വിതരണ കേന്ദ്രത്തിൽ ഒരു ദിവസം 300 പേർക്കാണ് സബ്സിഡി ഇനത്തിൽ സാധനങ്ങൾ ലഭിക്കുക.
ഉത്സവകാലത്ത് കൃത്രിമ വിലക്കയറ്റം തടയുന്നതിനും അവശ്യസാധനങ്ങൾ വിപണിയിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനുമാണ് വിപണനമേള നടത്തുന്നതെന്ന് പ്രചരിപ്പിക്കുമ്പോഴാണു വിൽപന ക്വോട്ട നിശ്ചയിക്കാൻ സംസ്ഥാനതല നിർദേശം എത്തിയത്. വിഷുവിന്റെ തലേന്ന് ആരംഭിച്ച മേളയിൽ പ്രധാനപ്പെട്ട 13 ഇനങ്ങൾക്ക് പുറമേ വിപണി വിലയെക്കാൾ കുറച്ച് മറ്റു സാധനങ്ങളും ലഭ്യമാക്കുന്നുണ്ട്. ഈ മാസം 21 വരെ മേള തുടരുന്നതിനാൽ ആദ്യ ദിവസങ്ങളിലെ തിരക്ക് ഒഴിവാക്കാനും അവസാനദിവസം വരെ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാനുമാണ് ക്വോട്ട നിശ്ചയിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. ക്വോട്ട നിർദേശം ഉണ്ടെങ്കിലും പലയിടത്തും അതിനെക്കാൾ ചെലവാകുന്നുണ്ടെന്നും സാധനങ്ങളില്ലാതെ ആരും മടങ്ങില്ലെന്നും കൺസ്യൂമർഫെഡ് എക്സിക്യൂട്ടീവ് ഡയറക്ടർ വി.കെ.രാജൻ പറഞ്ഞു.