പിഎം ശ്രീ പദ്ധതിയോട് എതിർപ്പ്: സിപിഐക്ക് എതിരെ ശിവൻകുട്ടി

Mail This Article
തിരുവനന്തപുരം ∙ കേന്ദ്ര വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയിൽ കേരളം ഒപ്പുവയ്ക്കുന്നതിനെ എതിർക്കുന്ന സിപിഐ നിലപാടിനെ വിമർശിച്ച് മന്ത്രി വി.ശിവൻകുട്ടി. ഇക്കാര്യത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നു പറഞ്ഞ മന്ത്രി, പ്രതിപക്ഷത്തിന്റെ കാര്യങ്ങൾ പറയാൻ പ്രതിപക്ഷ നേതാവ് ഉണ്ടല്ലോയെന്നും അതിനു തടസ്സം വരുത്തേണ്ടതില്ലെന്നു പരിഹസിക്കുകയും ചെയ്തു.
‘പാവപ്പെട്ട കുട്ടികളുടെ പഠനത്തിനായി കേന്ദ്രം പല ഘട്ടങ്ങളിലായി തരേണ്ട 1500 കോടി രൂപ ഉപേക്ഷിക്കണോ എന്നതാണ് തീരുമാനിക്കേണ്ടത്. കേന്ദ്രത്തിന്റെ പണമായതു കൊണ്ട് അതു വാങ്ങാതിരിക്കേണ്ടതില്ല. പിഎം ശ്രീ നടപ്പാക്കിയതുകൊണ്ട് ഇടതുമുന്നണിയുടെ വിദ്യാഭ്യാസനയത്തിൽനിന്നു പിന്നോട്ടു പോകുന്ന പ്രശ്‌നമില്ല.
സ്‌കൂളുകളിൽ പ്രധാനമന്ത്രിയുടെ പേര് എഴുതി വയ്ക്കണമെന്ന് ദേശീയ വിദ്യാഭ്യാസ നയത്തിൽ പറയുന്നുമില്ല. കേന്ദ്രം പാഠപുസ്തകങ്ങളിൽ മാറ്റം വരുത്തിയപ്പോൾ ബദൽ പാഠപുസ്തകം ഇറക്കിയ സംസ്ഥാനമാണു കേരളം. ഇതെല്ലാം ബിനോയ് വിശ്വം മറക്കുന്നതു ശരിയല്ല. കേന്ദ്രത്തിൽനിന്ന് 1500 കോടി കിട്ടാനുണ്ടെന്നു പറഞ്ഞപ്പോൾ അതിൽ സംശയമുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. സമയം നിശ്ചയിച്ചാൽ അദ്ദേഹത്തിന്റെ ഓഫിസിൽ ചെന്ന് കാര്യങ്ങൾ ബോധ്യപ്പെടുത്താം.
സിപിഐ ഭരിക്കുന്ന കൃഷിവകുപ്പ് പ്രധാനമന്ത്രി കിസാൻ പ്രോജക്ട് അടക്കം 3 കേന്ദ്രപദ്ധതികൾ നടപ്പാക്കുന്നുണ്ട്. വിദ്യാഭ്യാസരംഗത്തു സമാനമായാണു പദ്ധതികൾ നടപ്പാക്കുന്നത്. ഉന്നതവിദ്യാഭ്യാസ വകുപ്പ് 'പിഎം ഉഷ' പദ്ധതിയിൽ ഒപ്പിട്ടപ്പോൾ പ്രശ്നമുണ്ടായില്ല. ഇപ്പോൾ എന്താണ് വിഷയമെന്നും അറിയില്ല. ഇക്കാര്യത്തിൽ മന്ത്രിസഭയിൽ ഭിന്നതയില്ല. സജീവമായ ചർച്ച വേണമെന്ന ആവശ്യം പരിഗണിച്ചാണു മാറ്റിവയ്ക്കാൻ തീരുമാനിച്ചത്. സിപിഐ രാഷ്ട്രീയ തീരുമാനം എടുത്തതിനു ശേഷം വീണ്ടും മന്ത്രിസഭയിൽ കൊണ്ടുവരാം’– ശിവൻകുട്ടി പറഞ്ഞു.