സോളർ വിലക്ക്: വിരട്ടി സർക്കാർ; കുടിശികയുടെ പേരിൽ കെഎസ്ഇബിയുടെ അനുമതി നിഷേധം

Mail This Article
തിരുവനന്തപുരം ∙ വൈദ്യുതി ബിൽ കുടിശികയുള്ള സർക്കാർ ഓഫിസുകളിൽ സോളർ പ്ലാന്റിന് അനുമതി നൽകില്ലെന്ന കെഎസ്ഇബി നിലപാടിനെതിരെ വടിയെടുത്തു സർക്കാർ. സോളർ പ്ലാന്റുകൾ സ്ഥാപിച്ച ഓഫിസുകൾക്കു വൈദ്യുതി ഉൽപാദനത്തിനുള്ള അനുമതി ഉടനടി നൽകാൻ ചീഫ് സെക്രട്ടറി കെഎസ്ഇബിക്കു നിർദേശം നൽകി. സോളർ പ്ലാന്റുകൾ സ്ഥാപിച്ചാലും വൈദ്യുതി ബിൽ കുടിശികയുണ്ടെങ്കിൽ അനുമതി നൽകില്ലെന്നാണു കെഎസ്ഇബി നിലപാട്. വ്യക്തിയെന്നോ സർക്കാർ സ്ഥാപനമെന്നോ വ്യത്യാസമില്ലാതെയാണു നടപടി.
ലക്ഷങ്ങൾ മുടക്കി പുരപ്പുറ സോളർ പ്ലാന്റുകൾ സ്ഥാപിച്ച സർക്കാർ ഓഫിസുകൾക്ക് കെഎസ്ഇബിയുടെ നിലപാടു കാരണം വൈദ്യുതി ഉൽപാദത്തിന് അനുമതി ലഭിച്ചിരുന്നില്ല. അനുമതിക്കു ശ്രമിക്കുമ്പോൾ ആദ്യം വൈദ്യുതി ബിൽ അടയ്ക്കൂ എന്ന നിർദേശമാണു ലഭിക്കുന്നത്. വകുപ്പു മേധാവികൾ ചീഫ് സെക്രട്ടറിയോടു പരാതിപ്പെട്ടതിനെ തുടർന്നാണു സർക്കാരിന്റെ നടപടി.
ഒട്ടേറെ തദ്ദേശ സ്ഥാപനങ്ങളും ഇതേ പ്രതിസന്ധി നേരിടുന്നു. കഴിഞ്ഞ ഡിസംബർ വരെയുള്ള പല സർക്കാർ സ്ഥാപനങ്ങളുടെയും കുടിശിക അടയ്ക്കുന്നതിനു സർക്കാർ നടപടിയെടുത്തു കഴിഞ്ഞെന്നാണു ധനവകുപ്പു വ്യക്തമാക്കുന്നത്. മാത്രമല്ല, എല്ലാ ഓഫിസുകളുടെയും ബില്ലുകൾ സർക്കാർ ഒരുമിച്ച് അടയ്ക്കുന്ന തരത്തിൽ പരിഷ്കാരവും പരിഗണിക്കുന്നുണ്ട്.
വൈദ്യുതി ബില്ലടയ്ക്കാനുള്ളവർ (തുക കോടിയിൽ )
സംസ്ഥാന സർക്കാർ വകുപ്പുകൾ 74.94
സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ 181.12
കേരള ജല അതോറിറ്റി 458.54
തദ്ദേശ സ്ഥാപനങ്ങൾ 3.42
കേന്ദ്രസർക്കാർ സ്ഥാപനങ്ങൾ 1.67
കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങൾ 37.40
ആകെ കുടിശിക 757.09
*2024ഡിസംബർ 31 വരെയുള്ള വൈദ്യുതി വകുപ്പിന്റെ കണക്ക്